ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ മൂന്നാം ദൗത്യത്തിനുള്ള എല്ലാ ഒരുക്കങ്ങളും നടന്നു കൊണ്ടിരിക്കുകയാണ്. ഈ വർഷം തന്നെ ചന്ദ്രയാൻ -3 എന്ന സ്വപ്നപദ്ധതി യാഥാർത്ഥ്യമാക്കാനാണ് ഐഎസ്ആർഒ തീരുമാനിച്ചിരിക്കുന്നത്. ”എല്ലാം തയ്യാറായി. ഉപഗ്രഹം പൂർണമായും സംയോജിപ്പിച്ചു”, എന്ന് ഐഎസ്ആർഒ മേധാവി എസ് സോമനാഥ് പറഞ്ഞു.
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദൗത്യം ഈ വർഷം തന്നെ ഉണ്ടാകുമെന്നും ഐഎസ്ആർഒ അറിയിച്ചു. എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായിക്കഴിഞ്ഞാൽ, ജൂൺ-ജൂലൈയോടു കൂടി വിക്ഷേപണം നടത്താനാണ് തീരുമാനം. ”ആവശ്യമായ എല്ലാ പരിശോധനകളും പൂർത്തിയായി. ഇനി വിക്ഷേപണത്തിന് ഏറ്റവും നല്ല ദിവസങ്ങൾ തിരഞ്ഞെടുക്കണം”, എസ് സോമനാഥ് പറഞ്ഞു. തങ്ങളുടെ ഏറ്റവും ഭാരമേറിയ ലോഞ്ച് വെഹിക്കിളായ GSLV Mk III യും ഐഎസ്ആർഒ ദൗത്യത്തിനായി സജ്ജമാക്കിയിട്ടുണ്ട്.
ചന്ദ്രയാൻ 2 ൽ നേടാനാകാതെ പോയ ലക്ഷ്യങ്ങൾ കൈവരിക്കുക കൂടിയാണ് ചാന്ദ്രയാൻ 3 യുടെ ലക്ഷ്യം. ശ്രീഹരിക്കോട്ടയിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചെങ്കിലും ലാൻഡിംഗിന് മിനിറ്റുകൾക്ക് മുമ്പ് വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ തകർന്നതിനെത്തുടർന്ന് പദ്ധതി പരാജയപ്പെടുകയായിരുന്നു. ചാന്ദ്രയാൻ 2 ദൗത്യം വിജയകരമായി പൂർത്തിയാക്കാനായിരുന്നെങ്കിൽ ബഹിരാകാശ ദൗത്യങ്ങളുടെ കാര്യത്തിൽ അമേരിക്കക്കും റഷ്യക്കും ചൈനക്കുമൊപ്പം ഇന്ത്യക്കും ഇടം നേടാൻ ആകുമായിരുന്നു.
”കഴിഞ്ഞ തവണത്തെ വിക്ഷേപണം പരാജയപ്പെട്ടു. ഇത്തവണത്തെ ദൗത്യം വിജയകരമായി പൂർത്തിയാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം – ചന്ദ്രനിൽ സുരക്ഷിതമായ ലാൻഡിംഗ് നടത്തുക, അതുവഴി മറ്റ് വിവരശേഖരണങ്ങൾ നടത്തുക തുടങ്ങിയ കാര്യങ്ങളെല്ലാമാണ് സ്വപ്നം”, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന 108-ാമത് ഇന്ത്യൻ സയൻസ് കോൺഗ്രസിൽ പങ്കെടുക്കാനെത്തിയ മുതിർന്ന ശാസ്ത്രജ്ഞരിലൊരാൾ ന്യൂസ് 18 നോട് പറഞ്ഞു.
”റോക്കറ്റ് പറന്നുയർന്നതിനു ശേഷം ഉണ്ടാകുന്ന വെല്ലുവിളികൾ നേരിടാൻ ലാൻഡർ അതീവജാഗ്രതയോടെയാണ് രൂപകൽപന ചെയ്തിരിക്കുന്നത്. അപ്രതീക്ഷിതമായി ഉണ്ടായേക്കാവുന്ന എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്, സംഭവിക്കാനിടയുള്ള അൽഗോരിതം പ്രശ്‌നങ്ങൾ വരെ അതിൽ ഉൾപ്പെടുന്നു തയ്യാറെടുപ്പുകളെല്ലാം ഏതാണ്ട് അവസാന ഘട്ടത്തിലേക്ക് എത്തിക്കഴിഞ്ഞു”, എന്നും ഐഎസ്ആർഒ ചെയർമാൻ പറഞ്ഞു.
ഗഗൻയാനു വേണ്ടിയുള്ള കാത്തിരിപ്പ് തുടരുന്നു
ചന്ദ്രയാൻ-3 ദൗത്യം 2023-ൽ പൂർത്തിയാക്കാനൊരുങ്ങുമ്പോൾ തന്നെ ഗഗൻയാൻ എന്ന മറ്റൊരു വലിയ ബഹിരാകാശ സ്വപ്നം സാക്ഷാത്കരിക്കുന്നതിലും രാജ്യത്തെ ശാസ്ത്രജ്ഞർ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. മനുഷ്യനെ വഹിച്ചുകൊണ്ടുള്ള ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ യാത്ര കാലതാമസം നേരിടുകയാണ്. 2022-ൽ ആസൂത്രണം ചെയ്ത വിക്ഷേപണം 2024-നു ശേഷമേ ഉണ്ടാകൂ എന്നാണ് ഇപ്പോഴത്തെ റിപ്പോർട്ടുകൾ.
ഗഗൻയാൻ വലിയൊരു ദൗത്യമാണെന്നും പ്രതീക്ഷിച്ചതിലും കൂടുതൽ സമയമെടുക്കുമെന്നും ഐഎസ്ആർഒ മേധാവി പറഞ്ഞു. ”ഒരു ഉപഗ്രഹം ബഹിരാകാശത്തേക്ക് അയക്കുന്നതുപോലെയല്ല ഇത്. മനുഷ്യരെ വെച്ച് റിസ്ക് എടുക്കാൻ കഴിയില്ല. അതിനാൽ, ഞങ്ങൾ അതീവ ജാഗ്രതയോടെയാണ് ഈ പ്രൊജക്ട് മുന്നോട്ടു കൊണ്ടുപോകുന്നത്”, എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.