ന്യൂഡൽഹി: സിനിമ കാണാൻ വരുന്നവർ ഭക്ഷണപാനീയങ്ങൾ പുറത്തുനിന്ന് കൊണ്ടുവരുന്നത് നിയന്ത്രിക്ാകൻ തിയറ്ററുടമകൾക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി. സിനിമാ ഹാളുകൾ ഉടമസ്ഥരുടെ സ്വകാര്യ സ്വത്താണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കി. അതേസമയം ശുദ്ധമായ കുടിവെള്ളം പണം ഈടാക്കാതെ സിനിമ കാണാൻ വാങ്ങുന്നവർക്ക് ലഭ്യമാക്കാൻ തിയറ്റർ നടത്തിപ്പുകാർ ശ്രദ്ധിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
“സിനിമാ ഹാൾ തിയറ്റർ ഉടമയുടെ സ്വകാര്യ സ്വത്താണ്. അത്തരം നിബന്ധനകളും വ്യവസ്ഥകളും പൊതുതാൽപ്പര്യത്തിനും സുരക്ഷയ്ക്കും ക്ഷേമത്തിനും വിരുദ്ധമല്ലാത്തിടത്തോളം കാലം നിബന്ധനകളും വ്യവസ്ഥകളും മുന്നോട്ടുവെക്കാൻ ഉടമയ്ക്ക് അർഹതയുണ്ട്. നിബന്ധനകൾ നിശ്ചയിക്കാൻ ഉടമയ്ക്ക് അർഹതയുണ്ട്. ഭക്ഷണവും പാനീയങ്ങളും വിൽക്കാൻ തിയറ്റർ നടത്തുന്നവർക്കുള്ളതുപോലെ, സിനിമ കാണുന്നയാൾക്ക് അവ വാങ്ങാതിരിക്കാനുള്ള അവകാശവുമുണ്ട്,” കോടതി പറഞ്ഞു.
സിനിമ തീയറ്ററുകളിലും മള്‍ട്ടിപ്ലക്‌സുകളിലും എത്തുന്നവര്‍ക്ക് പുറത്തുനിന്നുള്ള ഭക്ഷണവും പാനീയങ്ങളും കൊണ്ടുവരാമെന്നും അത് തടയരുതെന്നും ജമ്മു കശ്മീര്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ തിയറ്റർ ഉടമകൾ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് സിനിമാ തീയറ്റര്‍ ഉടമകള്‍ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ അധികാരമുണ്ടെന്ന് വ്യക്തമാക്കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.