'ഞാന്‍ ഹിന്ദുവായി ജനിച്ചു, ഹിന്ദുവായിത്തന്നെ മരിക്കും'; മഹാകുംഭമേളയിലെ പുണ്യസ്‌നാനത്തെ വിമര്‍ശിച്ചവരോട് ഡികെ ശിവകുമാര്‍
- Published by:Nandu Krishnan
- news18-malayalam
Last Updated:
മഹാകുംഭമേള നല്ല രീതിയില്‍ ഒരുക്കിയ യുപി സര്‍ക്കാരിനെയും ഡികെ ശിവകുമാര്‍ അഭിനന്ദിച്ചു
തമിഴ്‌നാട്ടിലെ ഇഷാ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടന്ന മഹാശിവരാത്രി പരിപാടിയില്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ പങ്കെടുത്തത്തിനെതിരെ കോണ്‍ഗ്രസില്‍ അതൃപ്തിയുയരുകയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മഹാശിവരാത്രി ആഘോഷങ്ങളില്‍ പങ്കെടുത്തിരുന്നു.
തനിക്കെതിരെയുയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് ഡികെ ശിവകുമാര്‍ രംഗത്തെത്തി. താനൊരു ഹിന്ദുവായാണ് ജനിച്ചതെന്നും ഹിന്ദുവായി തന്നെ മരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സദ്ഗുരു ജഗ്ഗി വാസുദേവിന്റെ നേതൃത്വത്തിലുള്ള ഇഷ ഫൗണ്ടേഷന്റെ മഹാശിവരാത്രി ആഘോഷങ്ങളില്‍ പങ്കെടുത്ത ഡികെ ശിവകുമാറിനെ വിമര്‍ശിച്ച് എഐസിസി സെക്രട്ടറി പിവി മോഹന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഒരു മതേതര പാര്‍ട്ടിയുടെ നേതൃസ്ഥാനത്തിരുന്ന് ചെയ്ത ഈ പ്രവൃത്തി പാര്‍ട്ടി അംഗങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാകുമെന്ന് പിവി മോഹന്‍ എക്‌സില്‍ കുറിച്ചു.
ഇഷ ഫൗണ്ടേഷന്‍ പരിപാടിയില്‍ പങ്കെടുത്തതിന് പിന്നാലെ ഡികെ ശിവകുമാര്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. കോയമ്പത്തൂര്‍ സന്ദര്‍ശനത്തെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.
advertisement
'' നമ്മുടെ കോണ്‍ഗ്രസ് അധ്യക്ഷന്റെ പേര് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നാണ്. ആരാണ് മല്ലികാര്‍ജുന? അത് ശിവനാണ്. എന്നുവെച്ച് അദ്ദേഹം തന്റെ പേര് മാറ്റുമോ?,'' ഡികെ ശിവകുമാര്‍ ചോദിച്ചു.
മഹാകുംഭമേളയില്‍ പങ്കെടുത്ത അനുഭവവും അദ്ദേഹം തുറന്നുപറഞ്ഞു. മഹാകുംഭമേള നല്ല രീതിയില്‍ ഒരുക്കിയ യുപി സര്‍ക്കാരിനെയും അദ്ദേഹം അഭിനന്ദിച്ചു.
''മികച്ച അനുഭവമാണ് മഹാകുംഭമേളയില്‍ നിന്ന് ലഭിച്ചത്. ഇത്രയും വലിയൊരു പരിപാടി സംഘടിപ്പിക്കുക അത്ര എളുപ്പമല്ല. ചെറിയ ചില അസൗകര്യങ്ങള്‍ ഉണ്ടായിട്ടുണ്ടാകാം. എന്നാല്‍ മൊത്തത്തില്‍ വളരെ മികച്ച ക്രമീകരണമായിരുന്നു,'' അദ്ദേഹം പറഞ്ഞു.
advertisement
'' ഞാനൊരു ഹിന്ദുവായാണ് ജനിച്ചത്. ഹിന്ദുവായി തന്നെ മരിക്കും. എല്ലാ മതങ്ങളെയും ഞാന്‍ ബഹുമാനിക്കുന്നു,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദുമതത്തിന് പുറമെ മറ്റ് മതങ്ങളെയും താന്‍ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
'' ഞാന്‍ ജയിലില്‍ കഴിഞ്ഞിരുന്നപ്പോള്‍ സിഖ് മതത്തെക്കുറിച്ച് പഠിച്ചിട്ടുണ്ട്. സിഖ് മതത്തെപ്പറ്റി ഞാന്‍ ക്ലാസുകളെടുത്തിട്ടുണ്ട്,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ ജൈന വിഹാരകേന്ദ്രങ്ങളിലും ദര്‍ഗകളിലും പള്ളികളിലും താന്‍ പോകാറുണ്ടെന്നും അവിടുത്തെ പുരോഹിതന്‍മാരില്‍ നിന്ന് അനുഗ്രഹം വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മഹാശിവരാത്രി ആഘോഷങ്ങളില്‍ താന്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി കിംവദന്തികള്‍ പ്രചരിച്ചിട്ടുണ്ടെന്നും ചിലര്‍ താന്‍ ബിജെപിയോട് അടുക്കുകയാണെന്ന് ആരോപിച്ചിരുന്നുവെന്നും ശിവകുമാര്‍ നേരത്തെ പറഞ്ഞിരുന്നു.
advertisement
'' ഇഷ ഫൗണ്ടേഷന്റെ മഹാശിവരാത്രി ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായി സദ്ഗുരു ജഗ്ഗി വാസുദേവ് എന്നെ ക്ഷണിച്ചു. അദ്ദേഹം മൈസൂര്‍ സ്വദേശിയാണ്. അദ്ദേഹത്തിന്റെ അറിവിനെയും കഴിവിനെയും ഞാന്‍ ബഹുമാനിക്കുന്നു,'' ശിവകുമാര്‍ പറഞ്ഞു.
'' മുമ്പ് ഞാനും എന്റെ മകളും അവിടെ പോയിരുന്നു. ഞാന്‍ ബിജെപിയോട് അടുക്കുകയാണെന്നാണ് പലരും ആരോപിക്കുന്നത്. അവിടെ വെച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ഞാന്‍ കണ്ടിട്ടുപോലുമില്ല,'' ശിവകുമാര്‍ പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Karnataka
First Published :
Feb 28, 2025 2:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'ഞാന്‍ ഹിന്ദുവായി ജനിച്ചു, ഹിന്ദുവായിത്തന്നെ മരിക്കും'; മഹാകുംഭമേളയിലെ പുണ്യസ്‌നാനത്തെ വിമര്‍ശിച്ചവരോട് ഡികെ ശിവകുമാര്‍







