ബംഗളൂരു: പോപ്പുലർ ഫ്രണ്ടിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിരോധനം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതി തള്ളി. സിംഗിള്‍ ബെഞ്ച് ജഡ്ജി ജസ്റ്റിസ് എം നാഗപ്രസന്നയാണ് ഹർജി പരിഗണിച്ചത്. കർണാടകയിലെ പോപ്പുലർ ഫ്രണ്ട് പ്രസിഡന്റായിരുന്ന നസീർ പാഷയാണ് ഹർജി സമർപ്പിച്ചത്.
നിലവിൽ ജൂഡീഷ്യൽ കസ്റ്റഡിയിലുള്ള നസീർ പാഷ ഭാര്യ മുഖേനെയായിരുന്നു കേന്ദ്ര സർക്കാർ നടപടിയെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്. നിരോധനം ഏർപ്പെടുത്തുന്നതിന് മുൻപ് വ്യക്തമായ കാരണങ്ങൾ അധികാരികൾ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും എന്നാല്‍ അതുണ്ടായില്ലെന്നും ഹർജിക്കാർ വാദിച്ചു.
Also Read-ബൽകീസ് ബാനു സുപ്രീംകോടതിയിൽ; കൂട്ടബലാത്സംഗ കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ
എന്നാല്‍ നിരോധനം പ്രഖ്യാപിക്കുന്നതിന് ആവശ്യമായ കാരണങ്ങള്‍ വിജ്ഞാപനത്തില്‍ നല്‍കിയിട്ടുണ്ടെന്നും ഇതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും കേന്ദ്ര സര്‍ക്കാരിനായി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹർജിയെ എതിർത്തുകൊണ്ട് വ്യക്തമാക്കി.
യുഎപിഎ സെക്ഷൻ3(1) പ്രകാരമുള്ള അധികാരങ്ങൾ ഉയോഗിച്ച് അഞ്ചു വർഷത്തേക്ക് പോപ്പുലര്‍ ഫ്രണ്ടിനെയും അതിന്റെ അനുബന്ധ സംഘടനകളെയും നിയമവിരുദ്ധമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയാണ് കർണാടക ഹൈക്കോടതി തള്ളിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.