കശ്മീര്‍ ഭീകരാക്രമണം 30 മിനിട്ട് മുൻകൂട്ടി ആസൂത്രണം ചെയ്ത പദ്ധതി; നിയന്ത്രിച്ചത് അതിർത്തിക്കപ്പുറം നിന്ന്; FIR
- Published by:meera_57
- news18-malayalam
Last Updated:
പഹല്‍ഗാം പ്രദേശത്തിന്റെ സൗന്ദര്യം ആസ്വദിച്ചും ട്രക്കിങ്ങും കുതിര സവാരിയും നടത്തിയും ഭക്ഷണം കഴിച്ചും സമയം ചെലവഴിക്കുകയായിരുന്നു വിനോദസഞ്ചാരികള്‍
ഏപ്രില്‍ 22-ന് കശ്മീരിലെ പഹല്‍ഗാമില്‍ ബൈസരൺ താഴ്‌വരയില്‍ നടന്ന ഭീകരാക്രമണത്തിന്റെ ഭീകരത വരച്ചുകാട്ടി ഔദ്യോഗിക എഫ്‌ഐആര്‍. 30 മിനിറ്റ് നീണ്ടുനിന്ന ആക്രമണമായിരുന്നു. ആക്രമണത്തിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയതും നിയന്ത്രിച്ചതും അതിര്‍ത്തിക്കപ്പുറം നിന്നുള്ള മാസ്റ്റര്‍മാരാണെന്ന് എഫ്‌ഐആര്‍ വ്യക്തമാക്കുന്നു.
അതിര്‍ത്തിക്കപ്പുറം നിലയുറപ്പിച്ച ഹാന്‍ഡ്‌ലര്‍മാരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് 30 മിനുറ്റ് മുന്‍ക്കൂട്ടി ആസൂത്രണം ചെയ്ത ആക്രമണമാണ് പഹല്‍ഗാമില്‍ നടന്നതെന്ന് എഫ്‌ഐആര്‍ വെളിപ്പെടുത്തുന്നു. ബൈസരൺ താഴ്‌വാരത്തെ പൈന്‍ കാടുകളില്‍ നിന്നാണ് സൈനിക വേഷം ധരിച്ച തീവ്രവാദികള്‍ എത്തിയത്. തോക്കുകളുമായെത്തിയ ഇവര്‍ വിനോദസഞ്ചാരികളുടെ സംഘത്തിനുനേരെ വിവേചനരഹിതമായി വെടിയുതിര്‍ക്കുകയായിരുന്നുവെന്നും ജമ്മു കശ്മീര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നു. 26 പേര്‍ക്കാണ് ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്.
ഭീകരര്‍ നിയമവിരുദ്ധ മാര്‍ഗ്ഗങ്ങളിലൂടെ സ്വന്തമാക്കിയ ഓട്ടോമാറ്റിക് ആയുധങ്ങളാണ് ആക്രമണം നടത്തുന്നതിനായി ഉപയോഗിച്ചിട്ടുള്ളതെന്നും എഫ്‌ഐആറില്‍ പോലീസ് വ്യക്തമാക്കുന്നുണ്ട്. ബൈസരണില്‍ നിന്നുള്ള വിശ്വസനീയ സ്രോതസ്സുകളില്‍ നിന്നാണ് ഇതുസംബന്ധിച്ച വിവരം പോലീസിന് ലഭിച്ചതെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്.
advertisement
തീര്‍ത്തും അപ്രതീക്ഷിതമായാണ് ഭീകരവാദികള്‍ വിനോദസഞ്ചാരികള്‍ക്കുനേരെ വെടിയുതിര്‍ത്തത്. പഹല്‍ഗാം പ്രദേശത്തിന്റെ സൗന്ദര്യം ആസ്വദിച്ചും ട്രക്കിങ്ങും കുതിര സവാരിയും നടത്തിയും ഭക്ഷണം കഴിച്ചും സമയം ചെലവഴിക്കുകയായിരുന്നു വിനോദസഞ്ചാരികള്‍. വെടിയൊച്ച കേട്ടപ്പോഴേക്കും എല്ലാവരും ഭീതിയിലായെന്നും എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കുമ്പോഴേക്കും പലര്‍ക്കും ജീവന്‍ നഷ്ടമായെന്നും എഫ്‌ഐആറില്‍ ചൂണ്ടിക്കാട്ടുന്നു.
സംഭവ സ്ഥലത്തുനിന്നുള്ള വീഡിയോകളില്‍ ഇരകള്‍ അനങ്ങാതെ നിലത്ത് കിടക്കുന്നതായി കാണാം. പലരുടെയും നിലവിളികളും വെടിയൊച്ചകളും ഉയര്‍ന്നുകേള്‍ക്കുന്നുമുണ്ട്.
ഏപ്രില്‍ 22 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30-നാണ് പോലീസ് സ്റ്റേഷനില്‍ ആക്രമണ വിവരം ലഭിക്കുന്നതെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്. സംഭവം നടന്നത് ഉച്ചയ്ക്ക് 1.50-നും 2.20-നും ഇടയിലാണ്. അതായത്, ആക്രമികള്‍ 30 മിനുറ്റ് സ്ഥലത്ത് ഉണ്ടായിരുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. പുല്‍മേട്ടിലേക്കുള്ള റോഡ് ഗതാഗത യോഗ്യമല്ലാത്തതിനാല്‍ സുരക്ഷാ സേന സംഭവസ്ഥലത്തേക്ക് എത്താന്‍ കുറച്ചധികം സമയം എടുത്തുവെന്നും എഫ്‌ഐആര്‍ ചൂണ്ടിക്കാട്ടി.
advertisement
വിനോദസഞ്ചാരികളെ കൊല്ലാനും അവരില്‍ ഭയവും പരിഭ്രാന്തിയും പടര്‍ത്താനും ഉദ്ദേശിച്ചാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയിട്ടുള്ളതെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്. നിരവധി പേര്‍ക്ക് പരിക്ക് പറ്റിയതായും വെടിയേറ്റ് തല്‍ക്ഷണം പലര്‍ക്കും ജീവന്‍ നഷ്ടമായെന്നും എഫ്‌ഐആര്‍ വിശദീകരിക്കുന്നു.
ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) വകുപ്പ് 11, 103, 109, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം അല്ലെങ്കില്‍ യുഎപിഎ, ആയുധ നിയമം എന്നിവ ഉള്‍പ്പെടെയുള്ള ഗുരുതരമായ വ്യവസ്ഥകള്‍ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ആക്രമണത്തിന്റെ പൊതു ഉദ്ദേശ്യവുമായി ബന്ധപ്പെട്ടതാണ് സെക്ഷന്‍ 11. അതായത് ഒന്നിലധികം വ്യക്തികള്‍ പൊതുവായ ഉദ്ദേശ്യത്തോടെ ഒരു കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടാല്‍ ഈ വകുപ്പ് പ്രകാരം എല്ലാവര്‍ക്കും അതില്‍ തുല്യ ഉത്തരവാദിത്തമായിരിക്കും. 103-ാം വകുപ്പ് ചുമത്തിയിരിക്കുന്നത് കൊലപാതക ശ്രമത്തിനാണ്. വലിയ കുറ്റകൃത്യങ്ങളില്‍ ജീവപര്യന്തം വരെ തടവ് ഉള്‍പ്പെടെയുള്ള കഠിനമായ ശിക്ഷ ഈ വകുപ്പിനുകീഴില്‍ ലഭിക്കും. ഏതെങ്കിലും കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നതിനോ നേരിട്ട് കുറ്റം ചെയ്യുന്നില്ലെങ്കില്‍ പോലും അതിന് സഹായിക്കുകയോ കൃത്യത്തിന് പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നതിനോ വ്യക്തികള്‍ക്കുമേല്‍ ചുമത്തുന്നതാണ് 109-ാം വകുപ്പ്.
advertisement
എഫ്‌ഐആറില്‍ ആയുധ നിയമത്തിലെ 7-ും 27-ും വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആയുധങ്ങളും വെടിക്കോപ്പുകളും നിയമവിരുദ്ധമായി കൈവശം വെക്കല്‍, ഇവയുടെ നിര്‍മ്മാണം, ഉപയോഗം എന്നിവ ഈ വകുപ്പുകളില്‍ ഉള്‍പ്പെടുന്നു. ജീവനോ പൊതുസുരക്ഷയ്‌ക്കോ ഭീഷണിയാകുന്ന രീതിയില്‍ ആയുധങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഈ വകുപ്പുകള്‍ കര്‍ശനമാണ്.
ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുക, അത്തരം പ്രവൃത്തികള്‍ ചെയ്യാന്‍ ഗൂഢാലോചന നടത്തുകയോ ശ്രമിക്കുകയോ ചെയ്യുക, ഒരു ഭീകര സംഘടനയില്‍ അംഗത്വം നേടുക തുടങ്ങിയ കുറ്റങ്ങളാണ് യുഎപിഎയുടെ 16, 18, 20 വകുപ്പുകള്‍ പ്രകാരം ചുമത്തിയിരിക്കുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 24, 2025 12:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
കശ്മീര്‍ ഭീകരാക്രമണം 30 മിനിട്ട് മുൻകൂട്ടി ആസൂത്രണം ചെയ്ത പദ്ധതി; നിയന്ത്രിച്ചത് അതിർത്തിക്കപ്പുറം നിന്ന്; FIR