ന്യൂഡൽഹി: മഹാരാഷ്ട്രയിലെ കൂറുമാറ്റ കേസിൽ ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് ആശ്വാസം. ഏക്നാഥ് ഷിൻഡെ സർക്കാര്‍ രൂപീകരണത്തിൽ ഇടപെടാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിശ്വാസ വോട്ടെടുപ്പ് നേരിടാതെ രാജിവച്ചതിനാൽ ഉദ്ധവ് താക്കറെ സർക്കാരിനെ പുനഃസ്ഥാപിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം ഗവർണർക്ക് പിഴവ് പറ്റിയെന്നും ശിവസേനയിലെ തർക്കം വിശ്വാസവോട്ടെടുപ്പിന് കാരണമാകാൻ പാടില്ലായിരുന്നുവെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
മഹാരാഷ്ട്രയിൽ ശിവസേനയിലെ പിളർപ്പിനെത്തുടർന്നുണ്ടായ രാഷ്ട്രീയപ്രതിസന്ധിയുമായി ബന്ധപ്പെട്ട ഹർജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. ഹർജികളിൽ വാദം കേൾക്കുന്നതിനിടെ ഗവർണർ ഭഗത് സിങ് കോഷിയാരിയുടെ നടപടിയെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. ഗവർണറുടെ നടപടി ഭരണഘടനയ്ക്ക് അനുസൃതമായല്ല. സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു എന്ന് തെളിയിക്കാനുള്ള രേഖകൾ ഗവർണർക്ക് മുന്നിൽ ഇല്ലായിരുന്നു. ശിവസേനയിലെ തർക്കം വിശ്വാസവോട്ടെടുപ്പിന് കാരണമാകാൻ പാടില്ലായിരുന്നുവെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
എന്നാൽ ഏക്നാഥ് ഷിൻഡെ സർക്കാര്‍ രൂപീകരണത്തിൽ ഇടപെടാൻ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഉദ്ധവ് താക്കറെ സർക്കാർ രാജിവയ്ക്കുകയായിരുന്നുവെന്നും അതുകൊണ്ട് ഷിൻഡെ സർക്കാർ രൂപീകരണത്തെ ഗവർണർ പിന്തുണച്ചത് ന്യായീകരിക്കാമെന്നും കോടതി പറഞ്ഞു.
Also Read- ‘പൊലീസുകാരൻ മരിച്ചാലും ഡോ. വന്ദനയെ സംരക്ഷിക്കണമായിരുന്നുവെന്ന് എഡിജിപി’; അഭിനന്ദിച്ച് ഹൈക്കോടതി
ഉദ്ധവ് താക്കറെ സർക്കാർ വിശ്വാസ വോട്ട് നേരിട്ടിരുന്നെങ്കിൽ പുനഃസ്ഥാപിക്കാൻ സാധിച്ചേനെയെന്നും കോടതി നിരീക്ഷിച്ചു. ഏക്നാഥ് ഷിൻഡെ വിഭാഗത്തിനു വിപ്പ് അനുവദിച്ച സ്പീക്കറുടെ നടപടിയേയും കോടതി വിമർശിച്ചു. വിപ്പിന് സ്പീക്കർ അംഗീകാരം നൽകിയത് നിയമവിരുദ്ധമാണെന്നും രാഷ്ട്രീയ പാർട്ടി നൽകുന്ന വിപ്പിനാണ് അംഗീകാരം നൽകേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. സ്പീക്കറുടെ അധികാരം സംബന്ധിച്ച കേസ് കോടതിയുടെ ഏഴംഗ ബെഞ്ച് പരിഗണിക്കും. അതേസമയം കോടതി വിധിക്ക് ശേഷം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി ഉദ്ധവ് താക്കറെ കൂടിക്കാഴ്ച നടത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.