സന്ദേശ്ഖാലി സ്ത്രീ പീഡനം; ബിജെപി കെട്ടിച്ചമച്ചതെന്ന് മമതാ ബാനര്‍ജി
- Published by:Anuraj GR
- trending desk
Last Updated:
ബിജെപിയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും മാധ്യമങ്ങളും ചേര്‍ന്ന നടത്തിയ ഒത്തുകളിയാണ് ഇതിന് പിന്നിലെന്നും മമത
കൊല്‍ക്കത്ത: ബിജെപിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാളിലെ സന്ദേശ്ഖാലിയില്‍ നടന്ന അനിഷ്ട സംഭവങ്ങള്‍ക്ക് പിന്നില്‍ ബിജെപിയാണെന്ന് മമത ആരോപിച്ചു. ബിജെപിയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും മാധ്യമങ്ങളും ചേര്‍ന്ന് നടത്തിയ ഒത്തുകളിയാണ് ഇതിന് പിന്നിലെന്നും മമത പറഞ്ഞു.
സന്ദേശ്ഖാലിയിലെ ഒരു സ്ത്രീ പോലും പരാതിയുമായി എത്തിയിരുന്നില്ലെന്നും ഒടുവില്‍ സ്വമേധയാ കേസെടുക്കാന്‍ പോലീസിനോട് താന്‍ ഉത്തരവിടുകയായിരുന്നുവെന്നും മമത പറഞ്ഞു.
തൃണമൂല്‍ നേതാക്കള്‍ സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നും ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നുമാരോപിച്ച് സന്ദേശ്ഖാലിയില്‍ പ്രതിഷേധങ്ങള്‍ നടന്നുവരികയായിരുന്നു.
'' ഇങ്ങനെയൊരു സംഭവം വളരെ ആസൂത്രിതമായിരുന്നു. ആദ്യം അവര്‍ (ബിജെപി) എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനെ അയച്ചു. പിന്നീട് ബിജെപിയും ചില മാധ്യമങ്ങളും രംഗത്തെത്തി. അവരാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്,'' മമത പറഞ്ഞു.
പശ്ചിമബംഗാളിന്റെ സമാധാനം കെടുത്താനാണ് ബിജെപിയുടെ ശ്രമമെന്നും മമത പറഞ്ഞു. ബിര്‍ഭും ജില്ലയിലെ സുരിയില്‍ വെച്ച് നടത്തിയ പരിപാടിയ്ക്കിടെയായിരുന്നു മമതയുടെ പരാമര്‍ശം.
advertisement
'' സന്ദേശ്ഖാലിയിലെ ഒരു സ്ത്രീ പോലും പരാതി നല്‍കിയിട്ടില്ല. സ്വമേധയാ കേസെടുക്കണമെന്ന് പോലീസിനോട് ഞാന്‍ പറയുകയായിരുന്നു. ഞങ്ങളുടെ ബ്ലോക്ക് പ്രസിഡന്റിനേയും അറസ്റ്റ് ചെയ്തിട്ടുണ്ട്,'' മമത പറഞ്ഞു.
''തൃണമൂല്‍ നേതാവ് അറബുല്‍ ഇസ്ലാമിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്വന്തം നേതാക്കള്‍ക്കെതിരെ ബിജെപി നേതൃത്വം എന്ത് നടപടിയാണെടുത്തത്. ബിജെപിക്കാര്‍ സ്ത്രീവിരുദ്ധരും, ബംഗാള്‍ വിരുദ്ധരും, കര്‍ഷകവിരുദ്ധരവുമാണ്,'' എന്നും മമത പറഞ്ഞു.
ബിജെപിയും ഇടതുപക്ഷവും ചേര്‍ന്ന് തങ്ങളുടെ പാര്‍ട്ടിയ്‌ക്കെതിരെ ഗൂഢാലോചന നടത്തുകയായിരുന്നുവെന്നും മമത പറഞ്ഞു.
സന്ദേശ്ഖാലി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് തൃണമൂല്‍ നേതാവ് ശിബപ്രസാദ് ഹസ്‌റ, ഉത്തം സര്‍ദാര്‍ എന്നിവര്‍ ഉള്‍പ്പടെ 18 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
advertisement
അതേസമയം സന്ദേശ്ഖാലിയിലെ ജനങ്ങളോട് സംസാരിച്ച് നിജസ്ഥിതി അറിയാന്‍ ഉദ്യോഗസ്ഥരെ അയയ്ക്കുമെന്നും മമത പറഞ്ഞു.
'' ബംഗാളിലെ ജനങ്ങള്‍ക്കെതിരെ ചൂഷണം നടന്നാല്‍ അതിനെതിരെ ഞങ്ങള്‍ നടപടി സ്വീകരിക്കും. നിജസ്ഥിതി വിലയിരുത്താന്‍ ഉദ്യോഗസ്ഥരെ അയയ്ക്കും. ജനങ്ങളില്‍ നിന്ന് തട്ടിയെടുത്തവ അവര്‍ക്ക് തന്നെ തിരികെ നല്‍കും. ഇതെന്റെ ഉറപ്പാണ്,'' എന്നും മമത ബാനര്‍ജി പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍ ഉള്‍പ്പടെ നിരവധി തൃണമൂല്‍ നേതാക്കള്‍ അറസ്റ്റിലായ സംഭവത്തിലും മമത പ്രതികരിച്ചു. തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള ബിജെപിയുടെ നാടകമാണിതെന്നും മമത പറഞ്ഞു.
advertisement
അടിയന്തരാവസ്ഥക്കാലത്ത് 2000ലധികം പേരെയാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ജയിലിലടച്ചത്. അതിന് ശേഷമുള്ള തെരഞ്ഞെടുപ്പില്‍ അവര്‍ പരാജയപ്പെടുകയാണുണ്ടായതെന്നും മമത ചൂണ്ടിക്കാട്ടി.
തൃണമൂലിന്റെ ബിര്‍ഭും ജില്ലാ പ്രസിഡന്റ് അനുബ്രത മൊണ്ടാല്‍ ജയിലിലാണെന്നും എന്നിട്ടും അദ്ദേഹത്തെപ്പറ്റി ജനങ്ങള്‍ ഇപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുകയാണെന്നും മമത പറഞ്ഞു.
കന്നുകാലി കടത്തുമായി ബന്ധപ്പെട്ട കേസില്‍ 2022 ആഗസ്റ്റിലാണ് മൊണ്ടാലിനെ സിബിഐ അറസ്റ്റ് ചെയ്തത്.
അതേസമയം ഹരിയാനയിലും പഞ്ചാബിലും നടക്കുന്ന കര്‍ഷക സമരങ്ങളെപ്പറ്റിയും മമത തന്റെ നിലപാട് വ്യക്തമാക്കി. ബംഗാളിലെ കര്‍ഷകരൊന്നും ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുന്നില്ലെന്നും മമത പറഞ്ഞു.
advertisement
'' കര്‍ഷകരുടെ സമരത്തെ ഞാന്‍ അംഗീകരിക്കുന്നു. ബംഗാളില്‍ കര്‍ഷകര്‍ അന്നദാതാക്കളാണ്. എന്നാല്‍ ബിജെപി അവരെ കാണുന്നത് എങ്ങനെയെന്ന് നോക്കൂ. ഹരിയാനയിലും പഞ്ചാബിലും പ്രതിഷേധാഗ്നി ആളിക്കത്തുകയാണ്. കര്‍ഷകരോടാണ് എനിക്ക് അനുഭാവം,'' എന്നും മമത പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kolkata,Kolkata,West Bengal
First Published :
February 19, 2024 9:44 AM IST