മരച്ചുവട്ടിൽ നിന്ന യുവാക്കൾ മിന്നലേറ്റ് വീണു; ഒരു മരണം: അപകടത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- Published by:Asha Sulfiker
- news18-malayalam
Last Updated:
ഭീതിപ്പെടുത്തുന്ന തരത്തിലുള്ള അപകടത്തിന്‍റെ സിസിറ്റിവി ദൃശ്യങ്ങളും വൈറലായിട്ടുണ്ട്
ന്യൂഡൽഹി: മഴയിൽ നിന്നും രക്ഷനേടാൻ മരച്ചുവട്ടിൽ അഭയം തേടിയ യുവാക്കൾ മിന്നലേറ്റ് വീണു. ഗുരുതരമായി പൊള്ളലേറ്റ ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഗുര്‍ഗാവ് സെക്ടർ 82ലെ സിഗ്നേച്ചർ വില്ലാസ് അപാർട്മെന്‍റ് കോംപ്ലക്സിന് സമീപം വെള്ളിയാഴ്ച വൈകിട്ടോടെയാണ് അപകടം നടന്നത്. റെസിഡൻഷ്യൽ സൊസൈറ്റിയിലെ ഹോർട്ടികൾച്ചർ സ്റ്റാഫ് അംഗങ്ങളായിരുന്നു അപകടത്തിൽപ്പെട്ട യുവാക്കൾ.
മഴ നനയാതിരിക്കുന്നതിനായാണ് ഇവര്‍ ഒരു മരച്ചുവട്ടിൽ കയറി നിന്നത്. ഇതിനിടെയാണ് മിന്നലേൽക്കുന്നതും. ഭീതിപ്പെടുത്തുന്ന തരത്തിലുള്ള അപകടത്തിന്‍റെ സിസിറ്റിവി ദൃശ്യങ്ങളും വൈറലായിട്ടുണ്ട്. സമീപം തന്നെയുണ്ടായിരുന്ന ഒരു സെക്യൂരിറ്റി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ തീഗോളം പോലെ മിന്നല്‍ മരത്തിലേക്ക് വീഴുന്നതും യുവാക്കൾ ഓരോരുത്തരായി താഴെ വീഴുന്നതും വ്യക്തമായി കാണാനാകും.
Also Read-ക്യാമ്പസിനുള്ളിൽ സഹപാഠിയെ പ്രൊപ്പോസ് ചെയ്ത് പെൺകുട്ടി; വീഡിയോ വൈറലായതോടെ ഇരുവരെയും പുറത്താക്കി
യുവാക്കൾ മരച്ചുവട്ടിൽ നിൽക്കുന്നതാണ് ദൃശ്യങ്ങളിൽ ആദ്യം കാണാൻ സാധിക്കുന്നത്. പെട്ടെന്ന് തീപോലെ മിന്നലുണ്ടാകുകയും സെക്കൻഡുകള്‍ക്കുള്ളിൽ ഇവർ താഴേക്ക് വീഴുകയും ചെയ്യുന്നു. അൽപസമയം കഴിഞ്ഞ് ആ മരവും താഴേക്ക് പതിക്കുന്നുണ്ട്.
advertisement
Deadly Lightening in Gurgaon pic.twitter.com/nHygeNH3jX
— Sheela Bhatt शीला भट्ट (@sheela2010) March 12, 2021
മിന്നലേറ്റ് വീണവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും ഗുരുതരമായി പൊള്ളലേറ്റ ഒരാൾ അപ്പോഴേക്കും മരിച്ചിരുന്നു. മറ്റൊരാൾ ഐസിയുവിൽ തുടരുകയാണ്. രണ്ട് പേർ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്.
അപകടകാരികളായ ഇടിമിന്നലുകൾ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടങ്ങളാണ് സൃഷ്ടിക്കാറ്. മിന്നലിനെതിരെ കാലാവസ്ഥ വകുപ്പ് ജാഗ്രതാ മുന്നറിയിപ്പുകളും നല്‍കാറുണ്ട്.
advertisement
പൊതു നിര്‍ദ്ദേശങ്ങള്‍
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക.
മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.
ജനലും വാതിലും അടച്ചിടുക.
ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.
ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.
ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക.
കഴിയുന്നത്ര ഗൃഹാന്തർ ഭാഗത്ത് ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക.
advertisement
ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്.
വാഹനത്തിനുള്ളിൽ ആണങ്കിൽ തുറസ്സായ സ്ഥലത്ത് നിർത്തി, ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം.
ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങുവാൻ പാടില്ല.
പട്ടം പറത്തുവാൻ പാടില്ല.
തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
ഇടിമിന്നലുള്ള സമയം പുറത്ത് അയയിൽ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങൾ എടുക്കാതിരിക്കുക.
advertisement
ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ് പ്രോട്ടക്ടര്‍ ഘടിപ്പിക്കാം.
മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ്ണ നിമിഷങ്ങളാണ്
വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുമ്പോള്‍ തുറസായ സ്ഥലത്തെക്ക് പോകരുത്
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 14, 2021 11:14 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
മരച്ചുവട്ടിൽ നിന്ന യുവാക്കൾ മിന്നലേറ്റ് വീണു; ഒരു മരണം: അപകടത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്