അതിർത്തിയിൽ കൊല്ലപ്പെട്ട ഭീകരരുടെ കയ്യിലുണ്ടായിരുന്നത് ഉഗ്ര ശേഷിയുള്ള സ്ഫോടക വസ്തുക്കളെന്ന് പൊലീസ്
- Published by:Asha Sulfiker
- news18
Last Updated:
പൊലീസിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും ബുള്ളറ്റ്പ്രൂഫ് വാഹനങ്ങൾ തുളച്ചു കയറാൻ ശേഷിയുള്ള സ്ഫോടക വസ്തുക്കളും ഇവരുടെ പക്കലുണ്ടായിരുന്നു
ജമ്മു: അതിർത്തി മേഖലയ്ക്ക് സമീപമുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരര്‍ കരുതിയിരുന്നത് ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കളും ആയുധങ്ങളും. കശ്മീർ പൊലീസാണ് ഇത് സംബന്ധിച്ച വിശദാംശങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ച് മണിയോടെയാണ് ജമ്മുവിലെ നാഗര്‍ഗോട്ടയിലുള്ള ടോള്‍ പ്ലാസയ്ക്ക് സമീപം പൊലീസും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.
ഭീകരർ സഞ്ചരിച്ച ട്രക്ക് തടഞ്ഞു പൊലീസ് പരിശോധിക്കുന്നതിനിടെ ഇവർ വെടിയുതിർക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരാണ് കൊല്ലപ്പെട്ടത്. ജെയ്ഷ്-ഇ-മുഹമ്മദ് ഭീകരസംഘടനിയിൽപെട്ടവരാണെന്നാണ് പൊലീസ് അറിയിച്ചത്. ട്രക്കിലെത്തിയവർ ജമ്മു-ശ്രീനഗർ ഹൈവേയിലെ ഒരു ഹോർഡിംഗിന് സമീപത്തായി ഉഗ്രസ്ഫോടക ശേഷിയുള്ള ഐഇഡി ഉപേക്ഷിച്ചിരുന്നു.
ഹൈവേയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യം വച്ചാണ് അതിര്‍ത്തി കടന്ന് ഇത്രയും സ്ഫോടക വസ്തുക്കളെത്തിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇത് ഇവരുടെ സംഘത്തിൽപെട്ട നിലവിൽ ജമ്മുവിലുള്ള ഒരാൾക്ക് ഏടുക്കാന്‍ പറ്റുന്ന തരത്തിൽ ഹൈവേയ്ക്ക് സമീപം സൗകര്യപ്രദമായ ഒരു സ്ഥലത്ത് ഉപേക്ഷിച്ചതാണെന്നാണ് കരുതപ്പെടുന്നത്. ഇവ പിന്നീട് വിദഗ്ധ സംഘമെത്തി നിർവീര്യമാക്കി.
advertisement
ഇതിന് പുറമെ പൊലീസിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും ബുള്ളറ്റ്പ്രൂഫ് വാഹനങ്ങൾ തുളച്ചു കയറാൻ ശേഷിയുള്ള സ്ഫോടക വസ്തുക്കളും ഇവരുടെ പക്കലുണ്ടായിരുന്നു. വലിയ അളവിലുണ്ടായിരുന്ന ഈ ആയുധശേഖരം വലിയ ഭീഷണി ഉയർത്താൻ ശേഷിയുള്ളതായിരുന്നുവെന്നാണ് ഉന്നത പൊലീസ് വൃത്തങ്ങൾ അറിയിച്ചത്. സ്ഫോടക വസ്തുക്കൾക്ക് പുറമെ സ്നൈപർ റൈഫിളുകൾ, പിസ്റ്റളുകൾ, ഹാൻഡ് ഗ്രനേഡ്, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ഫോണുകൾ എന്നിവയും ഭീകരരുടെ പക്കൽ നിന്ന് കണ്ടെടുത്തിരുന്നു.
advertisement
സംഭവത്തിൽ ട്രക്ക് ഡ്രൈവർ സമീർ ദർ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരം അനുസരിച്ചാണ് സ്ഫോടക വസ്തുക്കളെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. ഈ സ്ഫോടക വസ്തുക്കൾ ആർക്കു വേണ്ടിയാണ് അവിടെ വച്ചതെന്ന് അറിയാനുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Feb 01, 2020 1:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
അതിർത്തിയിൽ കൊല്ലപ്പെട്ട ഭീകരരുടെ കയ്യിലുണ്ടായിരുന്നത് ഉഗ്ര ശേഷിയുള്ള സ്ഫോടക വസ്തുക്കളെന്ന് പൊലീസ്






