ഇന്ത്യ-പാക് സംഘർഷത്തിനിടയില്‍ മേയ് 7 മോക്ക് ഡ്രില്‍; തയ്യാറെടുപ്പുകള്‍ എന്തൊക്കെ? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- Published by:Sneha Reghu
- news18-malayalam
Last Updated:
1968ലെ സിവില്‍ ഡിഫന്‍സ് നിയമത്തിന് കീഴിലാണ് മോക് ഡ്രില്‍ നടത്തുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യാ-പാക് സംഘര്‍ഷം ദിനംപ്രതി കൂടി വരുന്ന സാഹചര്യമാണുള്ളത്. ഇതിനെ തുടർന്ന് 2025 മേയ് ഏഴിന് രാജ്യവ്യാപകമായി പൊതുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് സിവില്‍ ഡിഫന്‍സ് മോക് ഡ്രില്‍ നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. യുദ്ധ സമാനമായ അടിയന്തിര സാഹചര്യങ്ങളില്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തുന്നതിന് ബ്ലാക്ക് സിമുലേഷന്‍സ്, വ്യോമ പരിശോധനാ സൈറണുകള്‍, ഒഴിപ്പിക്കല്‍ ഡ്രില്ലുകള്‍, പൊതുപരിശീലന സെഷനുകള്‍ എന്നിവ ഉള്‍പ്പെടുന്ന മോക് ഡ്രില്‍ നടത്താനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാജ്യത്തെ 244 ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഇന്ത്യ-പാക് അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ രൂക്ഷമാകുന്നതിനിടെയാണ് സിവില്‍ ഡിഫന്‍സ് മോക് ഡ്രില്‍ ആസൂത്രണം ചെയ്യുന്നത്. യുദ്ധസമാനമായ സാഹചര്യം ഉണ്ടായാല്‍ പൊതുജനങ്ങളുടെ തയ്യാറെടുപ്പുകള്‍ പരിശോധിക്കുന്നതിനായാണ് മോക് ഡ്രില്‍ ലക്ഷ്യമിടുന്നത്. എന്നാല്‍, ഇത് ഉടനടി ഒരു യുദ്ധമുണ്ടാകുമെന്നതിന്റെ സൂചനയല്ലെന്നും പൊതുപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ശ്രമങ്ങളുടെ ഭാഗമാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 1968ലെ സിവില്‍ ഡിഫന്‍സ് നിയമത്തിന് കീഴിലാണ് മോക് ഡ്രില്‍ നടത്തുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
എന്താണ് സിവില്‍ ഡിഫന്‍സ് മോക് ഡ്രില്‍
യുദ്ധം, മിസൈല്‍ ആക്രമണം, വ്യോമാക്രണം എന്നിവ പോലെയുള്ള അടിയന്തിര സാഹചര്യങ്ങളില്‍ പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും എങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്ന് പരീക്ഷിക്കുന്നതിനായി ലക്ഷ്യമിട്ട് നടത്തുന്ന തയ്യാറെടുപ്പാണ് സിവില്‍ ഡിഫൻസ് മോക്ക് ഡ്രില്‍. യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ പുനസൃഷ്ടിക്കുകയാണ് ഇവിടെ ചെയ്യുന്നത്. വ്യോമ പരിശോധന സൈറണുകള്‍ പ്രവര്‍ത്തിപ്പിക്കുക, വൈദ്യുതി ബന്ധം വിച്ഛേദിക്കുക, സാധാരണക്കാരായ ജനങ്ങളെ അഭയം തേടുന്നതിനുള്ള നടപടിക്രമങ്ങള്‍ പരിശീലിക്കുക, അടിയന്തരമായി പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ തത്സമയം എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടത് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ജനങ്ങള്‍ക്കിടയിലെ പരിഭ്രാന്തി കുറയ്ക്കുക, ആശയക്കുഴപ്പം ഒഴിവാക്കുക, അവബോധവും സന്നദ്ധതയും വര്‍ധിപ്പിച്ച് ജീവന്‍ രക്ഷിക്കുക എന്നിവയാണ് മോക് ഡ്രില്ലുകളുടെ ലക്ഷ്യം.
advertisement
ശീതയുദ്ധകാലത്തെ രീതികളെ അടിസ്ഥാനമാക്കി പരിശീലനങ്ങള്‍
ശീതയുദ്ധ കാലത്ത് സിവില്‍ ഡിഫന്‍സ് മോക് ഡ്രില്ലുകള്‍ സാധാരണയായി നടത്തിയിരുന്നു. അക്കാലത്ത്, ലോകത്തിലെ വിവിധ രാജ്യങ്ങള്‍ ബ്ലാക്ക്ഔട്ട്, ഒഴിപ്പിക്കല്‍ പരിശീലനങ്ങള്‍ എന്നിവ നടത്തിയിരുന്നു. വ്യോമാക്രമണങ്ങളെയും ആണവായുധം ഉപയോഗിച്ചുള്ള ആക്രമണങ്ങളെയും നേരിടുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. ഇന്ത്യാ-പാക് സംഘര്‍ഷം രൂപക്ഷമായതോടെ ഇന്ത്യ ഈ നടപടികള്‍ നടത്തുകയാണിപ്പോള്‍.
മേയ് 7ന് മോക്ഡ്രില്‍ സമയത്ത് എന്താണ് സംഭവിക്കുന്നത്?
മോക്ഡ്രില്‍ നടക്കുന്ന സമയത്ത് താത്കാലികമായുള്ള വൈദ്യുതി തടസ്സങ്ങള്‍, മൊബൈല്‍ സിഗ്നനലുകള്‍ താത്കാലികമായി നിറുത്തിവയ്ക്കല്‍, ഗതാഗതം വഴിതിരിച്ചുവിടല്‍ എന്നിവയുണ്ടായേക്കാം. അധികാരികള്‍ സ്ഥലം ഒഴിപ്പിക്കുന്ന നടപടികള്‍ സ്വീകരിക്കുകയോ പൊതു അറിയിപ്പുകള്‍ പുറപ്പെടുവിക്കുകയോ ചെയ്‌തേക്കാം. ചില ഇടങ്ങളില്‍ പോലീസും അര്‍ദ്ധസൈനിക വിഭാഗങ്ങളും യുദ്ധസമാനമായ സാഹചര്യം അനുകരിച്ചേക്കാം.
advertisement
സിവില്‍ ഡിഫന്‍സ് മോക് ഡ്രില്‍ സമയത്ത് ഓര്‍ത്തിരിക്കേണ്ട കാര്യങ്ങള്‍
1. സംയമനം പാലിക്കുകയും അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കുകയും ചെയ്യുക.
2. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത്. സോഷ്യല്‍ മീഡിയ വഴി വ്യാജ വാര്‍ത്തകള്‍ പങ്കുവയ്ക്കരുത്.
3. വെള്ളം, മരുന്നുകള്‍, ടോര്‍ച്ചുകള്‍ തുടങ്ങിയ അവശ്യവസ്തുക്കള്‍ കൈയ്യില്‍ കരുതുക.
4. വൈദ്യുതിയും ഇന്റര്‍നെറ്റും തടസ്സപ്പെട്ടാല്‍ പരിഭ്രാന്തരാകരുത്.
5. റേഡിയോ അല്ലെങ്കില്‍ സര്‍ക്കാര്‍ ചാനലുകള്‍ വഴിയുള്ള ഔദ്യോഗിക അറിയിപ്പുകള്‍ ശ്രദ്ധിക്കുക
മേയ് ഏഴിലെ മോക് ഡ്രില്‍ കൊണ്ട് പൊതുജനങ്ങള്‍ക്ക് എന്താണ് അര്‍ത്ഥമാക്കുന്നത്?
ജനങ്ങള്‍ ഇതിനെ ഒരു തയ്യാറെടുപ്പായി കണക്കാക്കണമെന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. ഇതില്‍ പരിഭ്രാന്തരാകരുത്. അധികൃതര്‍ക്കും പൊതുജനങ്ങള്‍ക്കും അവരവരുടെ ഉത്തരവാദിത്വങ്ങള്‍ കൃത്യമായി മനസ്സിലാക്കാന്‍ ഇത് ഉപകരിക്കും. ഫലം വിലയിരുത്തിയശേഷം ഉദ്യോഗസ്ഥര്‍ ആവശ്യമെങ്കില്‍ മെച്ചപ്പെടുത്തലുകള്‍ വരുത്തുകയും ചെയ്യും.
advertisement
മോക് ഡ്രില്ലില്‍ സംഭവിക്കുന്നത് എന്തൊക്കെ?
സംസ്ഥാന, ജില്ലാ അധികാരികളുമായി സഹകരിച്ച് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ച ജില്ലകളിലാണ് മോക് ഡ്രില്ലുകള്‍ നടത്തുക. സിവില്‍ ഡിഫന്‍സ് വാര്‍ഡന്മാര്‍, ഹോം ഗാര്‍ഡുകള്‍, നാഷണല്‍ സര്‍വീസ് സ്‌കീം(എന്‍എസ്എസ്) വളണ്ടിയര്‍മാര്‍, നാഷണല്‍ കേഡറ്റ് കോര്‍പ്‌സ്(എന്‍സിസി), നെഹ്‌റു യുവ കേന്ദ്ര സംഗതന്‍(എന്‍വൈകെഎസ്) അംഗങ്ങള്‍, സ്‌കൂളുകളില്‍ നിന്നും കോളേജുകളില്‍ നിന്നുമുള്ള വിദ്യാര്‍ഥികള്‍ എന്നിവര്‍ ഇതില്‍ പങ്കെടുക്കും.
കുറച്ചുസമയത്തേക്ക് വൈദ്യുതി തടസ്സം, ഉച്ചത്തിലുള്ള സൈറണുകള്‍, ചില പൊതു ഇടങ്ങളിലേക്ക് പ്രവേശനം നിയന്ത്രിക്കല്‍ എന്നിവ അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ചില നഗരങ്ങളില്‍ ഗതാഗതം താത്കാലികമായി വഴിതിരിച്ചുവിട്ടേക്കാം.
advertisement
പൊതുജനങ്ങള്‍ ജാഗ്രത പാലിക്കുന്നതിനായി സൈറണുകള്‍ ഉച്ചത്തില്‍ മുഴക്കും. വ്യോമാക്രമണ ഭീഷണികള്‍ ഉണ്ടാകുമ്പോള്‍ ഇവ മുന്നറിയിപ്പായി പ്രവര്‍ത്തിക്കും. ഇത് ആളുകള്‍ക്ക് ഒളിവില്‍ കഴിയാനുള്ള അവസരം നല്‍കുന്നു.
പൊതുജനങ്ങള്‍ക്കുള്ള പരിശീലനം
സ്‌കൂളുകള്‍, കോളേജുകള്‍, ഓഫീസുകള്‍, കമ്യൂണിറ്റി സെന്ററുകള്‍ എന്നിവടങ്ങളില്‍ ബോധവത്കരണ പരിപാടികള്‍ നടത്തും. സുരക്ഷിത കേന്ദ്രങ്ങള്‍ കണ്ടെത്തേണ്ടത് എങ്ങനെ, ഫസ്റ്റ് എയ്ഡ് സംവിധാനം ഉപയോഗിക്കേണ്ടത് എങ്ങനെ?, അടിയന്തിര സാഹചര്യങ്ങളില്‍ സംയമനം പാലിക്കേണ്ടത് എങ്ങനെ തുടങ്ങിയ കാര്യങ്ങള്‍ പഠിപ്പിക്കും.
മേയ് ഏഴിന് നടക്കുന്ന സിവില്‍ ഡിഫന്‍സ് മോക് ഡ്രില്‍ ആരാണ് സംഘടിപ്പിക്കുന്നത്?
advertisement
- ജില്ലാ അധികൃതരാണ് മേല്‍നോട്ടം വഹിക്കുക
- ഗ്രൗണ്ട് ഓപ്പറേഷനുകള്‍ നിയന്ത്രിക്കുന്നത് ഹോം ഗാര്‍ഡുകളും സിവില്‍ ഡിഫന്‍സ് വാര്‍ഡന്മാരുമായിരിക്കും.
- എന്‍സിസി, എന്‍എസ്എസ്, എന്‍വൈകെഎസ് വളണ്ടിയര്‍മാരും വിദ്യാര്‍ഥികളും ബോധവത്കരണം നടത്തുകയും പിന്തുണ നല്‍കുകയുംചെയ്യും.
മോക് ഡ്രില്ലിന് ശേഷം സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഏതൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട്(Action Taken Report) സമര്‍പ്പിക്കണം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിനോടകം തന്നെ സമാനമായ മോക് ഡ്രില്ലുകള്‍ തുടങ്ങിയിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരം പഞ്ചാബിലെ ഫിറോസ്പൂര്‍ കന്റോണ്‍മെന്റില്‍ 30 മിനിറ്റ് ദൈര്‍ഘ്യമുള്ള ബ്ലാക്ക്ഔട്ട് ഡ്രില്‍ നടന്നു. ഇന്ത്യ-പാക് അതിര്‍ത്തിക്ക് സമീപം സ്ഥിതി ചെയ്യുന്ന ഈ പ്രദേശം അതീവ ജാഗ്രതയിലാണ്.
advertisement
നയരൂപീകരണവും ദീര്‍ഘകാല ആസൂത്രണവും
പൊതുജനങ്ങളുടെ തയ്യാറെടുപ്പ് വര്‍ധിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ദീര്‍ഘകാലമായി നടത്തി വരുന്ന തന്ത്രങ്ങളുടെ ഭാഗമായാണ് ഈ മോക് ഡ്രില്‍. 2022 ഒക്ടോബറില്‍ 'ചിന്തന്‍ ശിവിറി'ലാണ് ഇതിനുള്ള തുടക്കം കുറിച്ചത്. രാജ്യവ്യാപകമായി തയ്യാറെടുപ്പുകള്‍ നടത്തേണ്ടതിന്റെ ആവശ്യകത ഉന്നതനേതാക്കാള്‍ അവിടെ ഊന്നിപ്പറഞ്ഞിരുന്നു.
മേയ് ഏഴിന് നടക്കുന്ന ഇന്ത്യയുടെ സിവില്‍ ഡിഫന്‍സ് അഭ്യാസം സൈനിക നീക്കങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു ആസൂത്രിത നടപടിക്രമമാണ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
May 06, 2025 1:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഇന്ത്യ-പാക് സംഘർഷത്തിനിടയില്‍ മേയ് 7 മോക്ക് ഡ്രില്‍; തയ്യാറെടുപ്പുകള്‍ എന്തൊക്കെ? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍







