മധ്യപ്രദേശിലെ ഗോത്രവര്‍ഗ മന്ത്രിയായ കുന്‍വര്‍ വിജയ് ഷാ ആണ് സോഫിയ ഖുറേഷിയെ ആക്ഷേപിച്ചുകൊണ്ട് പരാമര്‍ശം നടത്തിയത്. മന്ത്രിയുടെ പ്രസ്താവന വൈകാതെ വിവാദമായി. മന്ത്രി അധിക്ഷേപിച്ചു സംസാരിക്കുന്ന വീഡിയോ കോണ്‍ഗ്രസ് പാർട്ടിയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ''നമ്മുടെ പെണ്‍മക്കളുടെ നെറ്റിയിലെ സിന്ദൂരം തുടച്ചവര്‍, അവരെ ഒരു പാഠം പഠിപ്പിക്കാന്‍ ഞങ്ങള്‍ അവരുടെ സഹോദരിയെ അയച്ചു'' എന്ന് വീഡിയോയില്‍ മന്ത്രി പറയുന്നത് കേള്‍ക്കാം.
കേന്ദ്ര വനിതാ ശിശു വികസന സഹമന്ത്രി സാവിത്രി ഠാക്കൂര്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖ ബിജെപി നേതാക്കാള്‍ അപ്പോള്‍ വേദിയിലുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
മന്ത്രിയുടെ പരാമര്‍ശത്തെ നിശിതമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. പാര്‍ട്ടി പ്രസിഡന്റ് മല്ലികാര്‍ജുര്‍ ഖാര്‍ഗെ ഉള്‍പ്പെടെയുള്ളവര്‍ ഷായെ ഉടന്‍ തന്നെ പുറത്താക്കണമെന്ന് ബിജെപിയോട് ആവശ്യപ്പെട്ടു.
''മധ്യപ്രദേശിലെ ബിജെപി സര്‍ക്കാരിലെ ഒരു മന്ത്രി നമ്മുടെ ധീരയായ മകള്‍ കേണല്‍ സോഫിയ ഖുറേഷിയെക്കുറിച്ച് അങ്ങേയറ്റം അപമാനകരവും ലജ്ജാകരവും അശ്ലീലവുമായ പരാമര്‍ശമാണ് നടത്തിയിരിക്കുന്നത്. പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരവാദികള്‍ രാജ്യത്തെ വിഭജിക്കാനാണ് ആഗ്രഹിച്ചത്. എന്നാല്‍ ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഭീകരവാദികള്‍ക്ക് ഉചിതമായ മറുപടി നല്‍കി ഇന്ത്യ ഐക്യം കാണിച്ചു,'' സാമൂഹിക മാധ്യമമായ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ ഖാര്‍ഗെ പറഞ്ഞു.
ഏപ്രില്‍ 22ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നാവിക ഉദ്യോഗസ്ഥന്റെ ഭാര്യയെയും വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയെയും മകളെയും സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ച ബിജെപിക്കെതിരേയും ഖാര്‍ഗെ വിമര്‍ശനമുയര്‍ത്തി.
സൈനിക ഉദ്യോഗസ്ഥര്‍ക്ക് മതമില്ലസൈനിക ഉദ്യോഗസ്ഥര്‍ക്ക് മതമില്ലെന്നും അവരെ ഹിന്ദുവോ മുസ്ലീമോ ആയി വേര്‍തിരിച്ചിട്ടില്ലെന്നും മധ്യപ്രദേശ് പ്രതിപക്ഷ നേതാവ് ഉമാംഗ് സിംഗാര്‍ പറഞ്ഞു. ''ഉന്നത സൈനിക ഉദ്യോഗസ്ഥയ്‌ക്കെതിരേയുള്ള മന്ത്രി വിജയ് ഷായുടെ പ്രസ്താവന ലജ്ജാകരമാണെന്ന് മാത്രമല്ല, സൈന്യത്തില്‍ ജോലി ചെയ്യുന്ന സ്ത്രീകളെ അപമാനിക്കുന്നതുമാണ്. സൈനിക ഉദ്യോഗസ്ഥനോ സൈനികനോ ആകട്ടെ, അവര്‍ക്ക് മതമില്ല. അവരെ ഹിന്ദുവോ മുസ്ലീമോ ആയി കണക്കാക്കുന്നില്ല, അവര്‍ക്ക് ഒരു മതമേ ഉള്ളൂ, അത് നമ്മുടെ രാജ്യമാണ്,'' അദ്ദേഹം പറഞ്ഞു.
ബിജെപി നേതാവിന്റെ പ്രസ്താവന ക്ഷമിക്കാന്‍ കഴിയാത്ത കാര്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പറഞ്ഞു. ''ഈ കപട ദേശീയവാദികള്‍ക്ക് നമ്മുടെ ധീരരായ സൈനികരോട് ബഹുമാനമില്ല, ഈ മന്ത്രിക്കെതിരേ നടപടി സ്വീകരിക്കുമോ, പ്രധാനമന്ത്രിയെയും ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയും ടാഗ് ചെയ്ത് പവന്‍ ഖേര ചോദിച്ചു.
കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ ഡാനിഷ് അലിയും മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരേ രംഗത്തെത്തി. ''മന്ത്രിയുടെ പ്രസ്താവന ദേശവിരുദ്ധ മനോഭാവമാണ് പ്രതിഫലിപ്പിക്കുന്നത്. ബിജെപിക്കാര്‍ സൈനിക യൂണിഫോമില്‍ പോലും മതം കാണുന്നു. കേണല്‍ സോഫിയ ഖുറേഷി ഇന്ത്യയുടെ മകളാണ്, ഇന്ത്യന്‍ സൈന്യത്തിന് അഭിമാനമാണ് അവര്‍,'' അദ്ദേഹം പറഞ്ഞു.
പരാമര്‍ശം വളച്ചൊടിച്ചതാണെന്ന് മന്ത്രിമന്ത്രിയുടെ പരാമര്‍ശത്തിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ അദ്ദേഹം തന്നെ വിശദീകരണവുമായി രംഗത്തെത്തി. ''പഹല്‍ഗാം ഭീകരാക്രമണത്തില്‍ നമ്മുടെ സഹോദരിമാരുടെ നെറ്റിയില്‍നിന്ന് സിന്ദൂരം തുടച്ചതിന് പ്രതികാരം ചെയ്ത ഇന്ത്യന്‍ സൈന്യത്തിന്റെ നടപടികളെ ഞാന്‍ ബഹുമാനിക്കുന്നു. എന്റെ പരാമര്‍ശങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു. അവരോട് ഞാന്‍ ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല,'' വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് മന്ത്രി കുന്‍വാര്‍ വിജയ് ഷാ പറഞ്ഞു.
''സോഫിയ ഖുറേഷി നമ്മുടെ അന്തസ്സ് വര്‍ധിപ്പിച്ച സഹോദരിയാണ്. മറ്റൊരു രീതിയില്‍ അവരെ കാണാന്‍ പാടില്ല. ഞങ്ങള്‍ അവരെ ബഹുമാനിക്കുന്നു. അത് തുടരും,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിക്കൊപ്പം സോഫിയ ഖുറേഷിയും ഇന്ത്യന്‍ വ്യോമസേനയിലെ വിംഗ് കമാന്‍ഡര്‍ വ്യോമിക സിംഗും പത്രസമ്മേളനങ്ങളില്‍ പങ്കെടുത്തിരുന്നു. ഇന്ത്യന്‍ സൈന്യത്തിലെ കോര്‍പ്‌സ് ഓഫ് സിഗ്നല്‍സിലെ ഉയര്‍ന്ന ഉദ്യോഗസ്ഥയാണ് സോഫിയ. 2016ല്‍ നടന്ന സൈനികാഭ്യാസത്തില്‍ ഒരു സൈനിക സംഘത്തെ നയിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയായി കേണല്‍ സോഫിയ ഖുറേഷി ചരിത്രം സൃഷ്ടിച്ചിരുന്നു.