ശാരീരികമായി അദ്ധ്വാനമുള്ള ജോലികളും കഠിനമായ ജോലികളും സ്ത്രീകൾക്ക് പറ്റില്ലെന്നാണ് വളരെക്കാലമായി ചിലരെങ്കിലും വിശ്വസിക്കുന്നത്. എന്നാൽ ഈ ധാരണകളെല്ലാം കാലഹരണപ്പെട്ടതാണെന്ന് തെളിയിക്കുകയാണ് ഇന്ത്യൻ റെയിൽവേയിലെ ‘നാരി ശക്തി'. റെയിൽവേ മന്ത്രി പീയൂഷ് ഗോയാലാണ് റെയിൽവേ ജീവനക്കാരികളായ യുവതികളുടെ കരുത്ത് കാണിക്കുന്ന ഒരു വീഡിയോ ട്വിറ്ററിൽ പങ്കു വച്ചിരിക്കുന്നത്.
മഹാരാഷ്ട്രയില്‍ ചരക്ക് ട്രെയിനുകളുടെ പരിശോധന നടത്തുന്നതിനായി രൂപീകരിച്ച വനിതാ റെയിൽവേ സംഘത്തെക്കുറിച്ചുള്ള വീഡിയോ ആണ് ഗോയൽ ട്വിറ്ററിൽ പങ്കു വച്ചത്. അണ്ടർ ഗിയർ പരിശോധന, എയർ ബ്രേക്ക് ടെസ്റ്റിംഗ്, അണ്ടർഫ്രെയിമുകളുടെ പരിശോധന, സൈഡ് പാനലുകൾ, ചരക്ക് ട്രെയിനിന്‍റെ മറ്റ് അറ്റകുറ്റ പണികൾ എന്നിവയ്ക്കായാണ് ഈ സമ്പൂർണ്ണ വനിതാ ടീമിനെ നിയോഗിച്ചിരിക്കുന്നത്.
Also Read-
കോവിഡ് വാക്സിൻ സ്വീകരിച്ച ശേഷം 'കാന്തിക ശക്തി' ലഭിച്ചു; അവകാശവാദവുമായി 70കാരൻമന്ത്രി പീയൂഷ് ഗോയൽ ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ അധികം വൈകാതെ തന്നെ വൈറലായി. വീഡിയോയിൽ കണ്ട 'സ്ത്രീശക്തി'യെ പ്രശംസിച്ച് നിരവധി ആളുകളാണ് കമൻ്റുകൾ കുറിച്ചിരിക്കുന്നത്. 'സുരക്ഷ ഉറപ്പാക്കുന്നതിൽ ഇവർ വളരെ മികച്ച ജോലി ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. സ്ത്രീകൾ തീർച്ചയായും കൂടുതൽ ആത്മാർത്ഥതയുള്ളവരും കഠിനാധ്വാനം ചെയ്യുന്നവരുമാണെ'ന്നാണ് ഒരു ട്വിറ്റർ ഉപയോക്താവ് കമന്‍റ് ചെയ്തത്.
അതിശയകരമായ ജോലി! ഇതാണ് യഥാർത്ഥ ശാക്തീകരണം. ആരുടേയും ദാനധർമ്മമായിട്ടല്ല ശാക്തീകരണം നടത്തേണ്ടതെന്ന് മറ്റൊരാൾ കമന്റ് ചെയ്തു. വളരെ നല്ല സംരംഭം ആണിതെന്നും, സാങ്കേതിക യോഗ്യതയുള്ള അല്ലെങ്കിൽ പരിശീലനം ലഭിച്ച സ്ത്രീകളെ നിയമിക്കുന്നതിനുള്ള ഒരു വേദി കൂടിയാണിതെന്നും മറ്റൊരാൾ പറയുന്നു. സ്ത്രീകൾക്ക് ഈ രംഗത്ത് അവസരം ലഭിച്ചതിൽ സന്തോഷമുണ്ട്, ആളുകൾ അവരുടെ ഇഷ്ടത്തിനും താൽപ്പര്യത്തിനും അനുസരിച്ച് ജോലി ചെയ്താൽ അവർക്ക് ആ മേഖലയിൽ കൂടുതൽ തിളങ്ങാനും ആസ്വദിക്കാനും പറ്റുമെന്നാണ് മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നത്.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തന്റെ റേഡിയോ പ്രോഗ്രാമായ മാൻ കി ബാത്തിൽ ഇന്ത്യൻ റെയിൽവേയുടെ ‘നാരി ശക്തി’യെക്കുറിച്ച് പരാമർശിച്ചിരുന്നു. കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിൽ COVID-19 കേസുകൾ വർദ്ധിക്കുന്നതിനിടെ ആവശ്യമായ നിർണായക മെഡിക്കൽ ഓക്സിജൻ എത്തിച്ച ഓൾ-വിമൻ ഓക്സിജൻ എക്സ്പ്രസ് ട്രെയിനിന്റെ ലോക്കോ പൈലറ്റ് സിറീഷ ഗജാനിയുമായി പ്രധാനമന്ത്രി മോദി സംസാരിച്ചിരുന്നു. കോവിഡ് 19 നെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ സിറീഷയെ പോലുള്ള സ്ത്രീകൾ പ്രധാന പങ്കുവഹിച്ചുവെന്നാണ് പ്രധാനമന്ത്രി സിറീഷയുടെ കടമയെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞത്.
സിറീഷയുമായുള്ള സംഭാഷണത്തിൽ പ്രധാനമന്ത്രി ഈ ജോലി തെരഞ്ഞെടുക്കാനുള്ള പ്രചോദനത്തെക്കുറിച്ച് ചോദിച്ചിരുന്നു. തൻ്റെ മാതാപിതാക്കളിൽ നിന്നാണ് ഈ ജോലി ചെയ്യാനുള്ള പ്രചോദനം തനിക്ക് ലഭിച്ചതെന്നും അവരാണ് തനിക്കു വേണ്ട എല്ലാ പ്രോത്സാഹനങ്ങളും നൽകിയതെന്നും സിറീഷ പ്രധാനമന്ത്രിക്ക് മറുപടി നൽകി. മെഡിക്കൽ ഓക്സിജൻ എത്തിക്കുന്നതിനുള്ള ദൗത്യത്തിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചതിലും സിറീഷ സന്തോഷം പ്രകടിപ്പിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.