ബിജെപി വക്താവ് സുധാന്‍ഷു ത്രിവേദിയാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി കുറിപ്പ് പങ്കുവെച്ചിട്ടുള്ളത്. "മുമ്പ് മുഹമ്മദ് ഗസ്‌നിയും ഖില്‍ജിയും സോമനാഥിനെ കൊള്ളയടിച്ചു. എന്നാല്‍ സ്വതന്ത്ര ഇന്ത്യയില്‍ പണ്ഡിറ്റ് നെഹ്‌റു സോമനാഥിനോട് ഏറ്റവും വലിയ ക്രൂരത കാണിച്ചു", സുധാന്‍ഷു എക്‌സില്‍ കുറിച്ചു.
1951 ഏപ്രില്‍ 21-ന് നെഹ്‌റു പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ലിയാഖത്ത് അലി ഖാന് എഴുതിയ കത്താണ് അതിന്റെ ഏറ്റവും വലിയ ഉദാഹരണമെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു. 'പ്രിയപ്പെട്ട നവാബ്‌സാദ' എന്ന് അഭിസംബോദന ചെയ്തുകൊണ്ടാണ് നെഹ്‌റു കത്തെഴുതിയത്. അതില്‍ സോമനാഥിന്റെ കവാടങ്ങളുടെ കഥ പൂര്‍ണ്ണമായും തെറ്റാണെന്നും നെഹ്‌റു പറഞ്ഞിട്ടുണ്ടെന്നാണ് കുറിപ്പ്. ഒരു തരത്തില്‍ ലിയാഖത്ത് അലി ഖാന് കീഴടങ്ങികൊണ്ടുള്ളതായിരുന്നു ആ കത്തെന്നും സോമനാഥ് ക്ഷേത്രത്തിന്റെ നിര്‍മ്മാണം നടക്കില്ലെന്ന് അതില്‍ പറയുന്നതായും പോസ്റ്റ് എടുത്തുകാണിച്ചു.
ഇത് അന്ധമായ പ്രീണനത്തിന്റെയും മുഗള്‍ അധിനിവേശക്കാരുടെ മഹത്വവത്കരണത്തിന്റെയും രാഷ്ട്രീയമല്ലായിരുന്നുവെങ്കില്‍ പിന്നെ എന്തായിരുന്നുവെന്നും ത്രിവേദി ചോദിച്ചു. സോമനാഥ് മന്ദിര്‍ പുനര്‍നിര്‍മ്മിക്കേണ്ടതിന്റെ ആവശ്യകത ചോദ്യം ചെയ്തുകൊണ്ട് രാഷ്ട്രപതിക്കും കേന്ദ്ര മന്ത്രിമാര്‍ക്കും നെഹ്‌റു അയച്ചിട്ടുള്ള കത്തുകളെ കുറിച്ചും പോസ്റ്റില്‍ ത്രിവേദി ചൂണ്ടിക്കാട്ടി. ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നതിൽ നിന്ന് അവരെ പിന്തിരിപ്പിച്ചതായും അദ്ദേഹം പറയുന്നുണ്ട്.
നെഹ്‌റു ലിയാഖത്ത് അലി ഖാന് എഴുതിയ കത്തില്‍ ക്ഷേത്ര പുനര്‍നിര്‍മ്മാണത്തിന്റെ പ്രാധാന്യം കുറച്ചു കാണിച്ചു. പുനര്‍നിര്‍മ്മാണത്തിന്റെ പ്രചാരം കുറയ്ക്കാനും പ്രാധാന്യം ഇല്ലാതാക്കാനും നെഹ്‌റു പൊതു പ്രക്ഷേപണ കേന്ദ്രങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നതായും പറയപ്പെടുന്നുണ്ട്.
രണ്ട് തവണയായി രാജ്യത്തെ മുഖ്യമന്ത്രിമാര്‍ക്ക് എഴുതിയ കത്തുകളിൽ ക്ഷേത്ര പുനര്‍നിര്‍മ്മാണത്തെ 'വേഷംകെട്ട്' എന്നാണ് നെഹ്‌റു വിശേഷിപ്പിച്ചത്. ഇത് വിദേശത്ത് ഇന്ത്യയുടെ പ്രതിച്ഛായയെ ദോഷകരമായി ബാധിച്ചുവെന്നും പരാതിപ്പെട്ടു. സമര്‍പ്പണ ചടങ്ങിനായി സിന്ധു നദിയിൽ നിന്നുള്ള വെള്ളം ആവശ്യപ്പെടുന്നതിന് ഉള്‍പ്പെടെ സോമനാഥ് ട്രസ്റ്റിന് സഹായം നല്‍കുന്നത് തടയാന്‍ ഇന്ത്യന്‍ എംബസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും പറയപ്പെടുന്നു.
സോമനാഥ് മന്ദിറിന്റെ പുനര്‍നിര്‍മ്മാണത്തില്‍ നെഹ്‌റു കാണിച്ച എതിര്‍പ്പും അദ്ദേഹത്തിനുണ്ടായിരുന്ന അസ്വസ്ഥതയും ഈ കത്തുകള്‍ വെളിപ്പെടുത്തുന്നുണ്ട്.
1. 1951 ഏപ്രില്‍ 21- പാക് പ്രധാനമന്ത്രി ലിയാഖത്ത് അലി ഖാന് എഴുതിയ കത്ത്. ഇതില്‍ സോമനാഥ് ക്ഷേത്ര കവാടങ്ങളെ കുറിച്ചുള്ള വിവരണം പൂര്‍ണ്ണമായും തെറ്റാണെന്ന് പറഞ്ഞ് തള്ളി. അങ്ങനെ സംഭവിക്കില്ലെന്ന് ഉറപ്പുനല്‍കി. ഹിന്ദു ചരിത്രസ്മാരകത്തെ കുറച്ചു കാണിച്ചു. ബാഹ്യ പ്രീണനത്തിന് മുന്‍ഗണന നല്‍കി പാക്കിസ്ഥാനെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.
2. 1951 ഏപ്രില്‍ 28-ന് ഇന്ത്യയുടെ വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായ ആര്‍ആര്‍ ദിവാകറിന് കത്തെഴുതി. സോമനാഥ് സമര്‍പ്പണത്തിന്റെ കവറേജ് കുറയ്ക്കാന്‍ നെഹ്‌റു ആവശ്യപ്പെട്ടു. ചടങ്ങിനെ ആഡംബരപൂര്‍ണ്ണമാണെന്ന് വിശേഷിപ്പിച്ചു. ചടങ്ങ് ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുമെന്ന് പരാതിപ്പെട്ടു. ചടങ്ങില്‍ ആശങ്കയുണ്ടെന്നും രാഷ്ട്രപതി പങ്കെടുക്കുന്നതില്‍ സന്തുഷ്ടനല്ലെന്നും അദ്ദേഹം എഴുതി.
3. 1951 മേയ് 2-ന് മുഖ്യമന്ത്രിമാര്‍ക്ക് നെഹ്‌റു രണ്ട് കത്തുകള്‍ എഴുതി. സഹപ്രവര്‍ത്തകരുടെയും ബഹുജന പിന്തുണയും ഉണ്ടായിട്ടും ക്ഷേത്ര പുനരുദ്ധാരണ ചടങ്ങില്‍ നിന്ന് സര്‍ക്കാരിനെ നെഹ്‌റു അകറ്റി നിര്‍ത്തി. അതൊരു രാഷ്ട്രീയ അപകടമായി അദ്ദേഹം ചിത്രീകരിച്ചു. ജനവികാരത്തെ ബഹുമാനിക്കുന്നതിനു പകരം നിയന്ത്രിക്കേണ്ട ഒന്നായി കണക്കാക്കി.
4. 1951 ഓഗസ്റ്റ് 1-ന് മുഖ്യമന്ത്രിമാര്‍ക്കെഴുതിയ കത്തില്‍ ചടങ്ങ് ആഡംബരമാണെന്നും വിദേശത്ത് ഇന്ത്യയുടെ പ്രതിച്ഛായ ദുര്‍ബലപ്പെടുത്തിയെന്നും നെഹ്‌റു കുറ്റപ്പെടുത്തി. പാക്കിസ്ഥാന്റെ ശത്രുതയെ പ്രതിരോധിക്കുന്നതിനു പകരം ഹിന്ദുക്കളുടെ അവകാശവാദത്തെ അദ്ദേഹം പ്രശ്‌നമാക്കി. സോമനാഥിന്റെ പുനര്‍നിര്‍മ്മാണം ഇന്ത്യയുടെ വിശ്വാസ്യതയെ തകര്‍ത്തുവെന്നും നാഗരികതയുടെ ആവിഷ്‌കാരത്തെ നയതന്ത്ര ബാധ്യതയായി രൂപപ്പെടുത്തിയെന്നും വാദിച്ചു.
5. 1951 ജൂലായ് 20-ന് കെഎം മുന്‍ഷിക്ക് (കേന്ദ്ര ഭക്ഷ്യകൃഷി മന്ത്രി) എഴുതിയ കത്തില്‍ രാജ്യം പാർപ്പിട ക്ഷാമം നേരിടുകയും സാമ്പത്തിക സ്ഥിതി മോശമാവുകയും ചെയ്തിട്ടും സോമനാഥ ക്ഷേത്രം എന്തിന് നിര്‍മ്മിക്കണമെന്ന് നെഹ്‌റു ചോദിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള നാഗരികതയുടെ വീണ്ടെടുക്കലിന്റെ പ്രതീകത്തെ നെഹ്‌റു ഒരു ബാലന്‍സ് ഷീറ്റ് പ്രശ്‌നമാക്കി ചുരുക്കി. ഹിന്ദു മത പുനരുജ്ജീവനത്തിന്റെ ചരിത്രപരവും വൈകാരികവുമായ പ്രാധാന്യം രാജ്യത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതിനുപകരം അതിനെ നിയമവിരുദ്ധമാക്കാന്‍ ഒരു കാരണമായി ഉപയോഗിച്ചു.
6. 1951 ജൂണ്‍ 13-ന് ഉപരാഷ്ട്രപതി ഡോ. എസ് രാധാകൃഷ്ണന് അയച്ച കത്തില്‍ സോമനാഥ ക്ഷേത്ര ഉദ്ഘാടനത്തെ അനാവശ്യമായ ഒരു 'ബഹളം' എന്ന് അദ്ദേഹം തള്ളിക്കളഞ്ഞു. കൂടാതെ കാബിനറ്റ് മന്ത്രിമാരെ ഇതില്‍ പങ്കെടുക്കുന്നതില്‍ നിന്നും തടയാന്‍ ശ്രമിച്ചതായി സമ്മതിച്ചു.
7. 1951 ഏപ്രില്‍ 17-ന് ചൈനയിലെ ഇന്ത്യന്‍ അംബാസഡര്‍ കെഎം പണിക്കര്‍ക്ക് അയച്ച കത്തില്‍ രാഷ്ട്രപതിയുടെ സോമനാഥ ക്ഷേത്ര സന്ദര്‍ശനത്തിന്റെ ഫലങ്ങള്‍ കുറയ്ക്കാന്‍ ശ്രമിച്ചതായി നെഹ്‌റു സമ്മതിച്ചു. ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന്റെ ദൃശ്യതയും പ്രാധാന്യവും കുറയ്ക്കാന്‍ നിഷ്പക്ഷത പാലിക്കുന്നതിനുപകരം സജീവമായ ശ്രമം നടന്നതായി അദ്ദേഹം വ്യക്തമായി അംഗീകരിച്ചു.
8. 1951 ഏപ്രില്‍ 21-ന് യുഎന്‍ ധേബറിന് (സൗരാഷ്ട്ര മുഖ്യമന്ത്രി) അയച്ച കത്തില്‍ സോമനാഥ ചടങ്ങിനായി പൊതു ഫണ്ട് ഉപയോഗിക്കുന്നതിനെ ജവഹര്‍ലാല്‍ നെഹ്‌റു എതിര്‍ത്തു. ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ കാര്യമല്ലെന്ന് വാദിച്ചു. ഇതില്‍ നെഹ്‌റു സാമ്പത്തിക ജാഗ്രതയും ഭരണഘടനാപരമായ വൈരുദ്ധ്യങ്ങളും കണ്ടെത്തി.
9. 1951 ഏപ്രില്‍ 22 -ന് ദ്വിഗ്‌വിജയ്‌സിംഗിന് (നവനഗറിലെ ജാം സാഹിബ്) എഴുതിയ കത്തില്‍ സോമനാഥ് ട്രസ്റ്റികള്‍ പുണ്യനദി ജലത്തിനും മണ്ണിനും വേണ്ടി വിദേശ പ്രതിനിധികളുടെ സഹായം തേടുന്നതില്‍ നെഹ്‌റും ഉത്കണ്ഠ അറിയിച്ചു. ഹിന്ദു മത പ്രതീകാത്മകതയെ സാംസ്‌കാരിക അവകാശത്തേക്കാള്‍ നയതന്ത്ര ബാധ്യതയായി ചിത്രീകരിച്ചു. ചടങ്ങിനെ ഒരു സ്വകാര്യ കാര്യത്തിനപ്പുറം എന്തെങ്കിലുമായി കാണുന്നതിനെ അദ്ദേഹം എതിര്‍ത്തു. അതില്‍ നിന്ന് ഇന്ത്യാ സര്‍ക്കാരിനെ അകറ്റി നിര്‍ത്തി. സൗരാഷ്ട്ര സര്‍ക്കാരിനെ പോലും പരിപാടിയുമായി ബന്ധപ്പെടുത്തുന്നതിനോ പൊതു ഫണ്ട് ചെലവഴിക്കുന്നതിനോ വിമര്‍ശിച്ചു.
10. 1951 ഏപ്രില്‍ 24-ന് ദ്വിഗ്‌വിജയ് സിംഗിന് എഴുതിയ രണ്ടാമത്തെ ഈ കത്തില്‍ സോമനാഥ് ഉദ്ഘാടനത്തെ അദ്ദേഹം പരസ്യമായി ആക്രമിക്കുകയും പ്രസിഡന്റിന്റെയും മന്ത്രിമാരുടെയും പങ്കാളിത്തം ദേശീയമായും അന്തര്‍ദേശീയമായും മോശം പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഹിന്ദു നാഗരികതയുടെ പുനഃസ്ഥാപനത്തിന്റെ ചരിത്രപരമായ ഒരു പ്രവൃത്തിക്കൊപ്പം നില്‍ക്കുന്നതിനുപകരം അത് ഇന്ത്യന്‍ രാഷ്ട്രത്തിന് തന്നെ ഒരു ഭീഷണിയായി അദ്ദേഹം കണക്കാക്കി.
11. 1951 ഏപ്രില്‍ 17 -ന് വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി ജനറലിനും വിദേശകാര്യ സെക്രട്ടറിക്കും എഴുതിയ കത്തില്‍ പുണ്യനദീ ജലത്തിനായുള്ള സോമനാഥ് ട്രസ്റ്റില്‍ നിന്നുള്ള അഭ്യര്‍ത്ഥനകള്‍ക്ക് ചെറിയ ശ്രദ്ധ പോലും നല്‍കരുതെന്ന് എംബസികള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ജവഹര്‍ലാല്‍ നെഹ്‌റു നിര്‍ദ്ദേശിച്ചു. രാഷ്ട്രപതിയെയും കെഎം മുന്‍ഷിയെയും തന്റെ അതൃപ്തി അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. കൂടാതെ ഇന്ത്യന്‍ എംബസികളെയും ഇക്കാര്യം അറിയിച്ചു.
12. 1951 മെയ് 9-ന് എസ് ദത്തിന് (സെക്രട്ടറി, വിദേശകാര്യ മന്ത്രാലയം) എഴുതിയ കത്തില്‍ സോമനാഥ ചടങ്ങുമായി ഇന്ത്യന്‍ സര്‍ക്കാരിനുള്ള ബന്ധത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റു വ്യക്തമായ ദുഃഖം പ്രകടിപ്പിച്ചു. സര്‍ക്കാര്‍ ബന്ധത്തെ അദ്ദേഹം എതിര്‍ക്കുകയും അത്തരമൊരു ബന്ധം ഏറ്റവും നിര്‍ഭാഗ്യകരമാണെന്ന് ആവര്‍ത്തിക്കുകയും ചെയ്തു. ഉദ്ഘാടനത്തിന്റെ തലേന്ന് വരെ ഹിന്ദു നാഗരികതയുടെ പുനഃസ്ഥാപനത്തോടുള്ള അദ്ദേഹത്തിന്റെ നിരന്തരമായ അസ്വസ്ഥത ഇത് അടിവരയിടുന്നു.
13. 1951 മാര്‍ച്ച് 19-ന് പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഖുബ് ചന്ദിനുള്ള കത്തില്‍ സോമനാഥ് പ്രതിഷ്ഠയ്ക്ക് സിന്ധു നദീജലം ഉപയോഗിക്കുന്നതിനെ ജവഹര്‍ലാല്‍ നെഹ്‌റു ഔദ്യോഗികമായി എതിര്‍ത്തു. വിദേശകാര്യ സെക്രട്ടറി വഴി ആ അഭ്യര്‍ത്ഥനയ്ക്ക് തന്റെ അംഗീകാരമില്ലെന്ന് അറിയിച്ചു. ഭാവിയില്‍ അത്തരം അഭ്യര്‍ത്ഥനകള്‍ മുന്‍കൂട്ടി അംഗീകരിക്കാന്‍ ഉത്തരവിട്ടു. സോമനാഥിനായി സിന്ധു നദീജലം അയയ്ക്കുന്നതിനെക്കുറിച്ച് ഒരു സാഹചര്യത്തിലും പരസ്യം നല്‍കരുത് എന്ന് നെഹ്‌റു ശാഠ്യം പിടിച്ചു.
14. 1951 മാര്‍ച്ച് 2-ന് രാഷ്ട്രപതി രാജേന്ദ്ര പ്രസാദിന് കത്തെഴുതി. സോമനാഥ് ഉദ്ഘാടനവുമായി രാഷ്ട്രപതി സഹകരിക്കുന്നത് തനിക്ക് ഇഷ്ടപ്പെട്ടില്ല എന്ന് തുറന്നു സമ്മതിച്ചു. ക്ഷേത്ര പുനരുദ്ധാരണത്തില്‍ അസ്വസ്ഥത പ്രകടിപ്പിച്ചു. അത് വൈകിപ്പിക്കേണ്ടതായിരുന്നുവെന്ന് നിര്‍ദ്ദേശിക്കുകയും രാഷ്ട്രപതി അതിന് നേതൃത്വം നല്‍കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു.
15. 1951 മാര്‍ച്ച് 11-ന് സി. രാജഗോപാലാചാരിക്ക് (കേന്ദ്ര ആഭ്യന്തരമന്ത്രി) എഴുതിയ കത്തിലൂടെ സോമനാഥ് ഉദ്ഘാടനത്തില്‍ രാഷ്ട്രപതി പങ്കെടുക്കുന്നതിനെ നെഹ്‌റു പരസ്യമായി എതിര്‍ത്തു. രാഷ്ട്രപതി അതില്‍ പങ്കെടുക്കരുതെന്ന് താന്‍ ആഗ്രഹിക്കുന്നു എന്ന് പ്രസ്താവിച്ചു. രാഷ്ട്രീയമായി തനിക്ക് അസൗകര്യം തോന്നുന്ന ഒരു പ്രധാന ഹിന്ദു പരിപാടിയില്‍ നിന്ന് രാഷ്ട്രത്തലവനെ അകറ്റി നിര്‍ത്താനുള്ള സജീവമായ ശ്രമം ഇത് കാണിക്കുന്നു.
16. 1951 ഏപ്രില്‍ 17-ന് സി. രാജഗോപാലാചാരിക്ക് എഴുതിയ രണ്ടാമത്തെ കത്തില്‍ സോമനാഥ് ക്ഷേത്രം തന്നെ വളരെയധികം പ്രതിസന്ധിയിലാക്കി എന്ന് അദ്ദേഹം സമ്മതിച്ചു.
17. 1951 ഏപ്രില്‍ 24-ന് കോണ്‍ഗ്രസ് നേതാവ് മൃദുല സാരാഭായിക്കുള്ള കത്തില്‍ സോമനാഥ് ക്ഷേത്ര വിഷയം തനിക്ക് വളരെയധികം ബുദ്ധിമുട്ട് നല്‍കുന്നുണ്ടെന്ന് നെഹ്‌റു പ്രകടിപ്പിച്ചു. ഹിന്ദു നാഗരികതയുടെ പുനഃസ്ഥാപനത്തില്‍ അസ്വസ്ഥത ഉണ്ടെന്ന് തുറന്നു സമ്മതിക്കുകയും ചെയ്തുവെന്നാണ് വിവരം.\