ന്യൂഡൽഹി: ചരക ശപഥമെന്നോ ഹിപ്പോക്രാറ്റിക് പ്രതിജ്ഞയെന്നോ ഒരിടത്തും പ്രതിപാദിക്കാതെ ദേശീയ മെഡിക്കൽ കമ്മീഷന്റെ (NMC) പുതിയ കരട് നിർദേശങ്ങൾ. മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഹിപ്പോക്രാറ്റിക് പ്രതിജ്ഞ മാറ്റി മഹര്‍ഷി ചരകന്റെ പേരിലുള്ള ശപഥം (ഹര്‍ഷി ചരക് ശപഥ്) ഏര്‍പ്പെടുത്താനുള്ള ദേശീയ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദേശത്തിൽ വിവാദം തുടരുന്നതിനിടെയാണ് നടപടി. എൻഎംസി പുറപ്പെടുവിച്ചിട്ടുള്ള പുതിയ കരട് നിർദേശങ്ങളിൽ "ഡോക്ടറുടെ പ്രതിജ്ഞ" എന്നു മാത്രമാണ് പറഞ്ഞിരിക്കുന്നത്. വേൾഡ് മെഡിക്കൽ അസോസിയേഷൻ 2017-ൽ ഭേദഗതി ചെയ്ത ജനീവ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണിത്.
പൊതുജനങ്ങൾ, വിദഗ്ധർ എന്നിവരിൽ നിന്നുള്ള അഭിപ്രായങ്ങൾക്കായി രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണേഴ്സ് (പ്രൊഫഷണൽ കണ്ടക്ട്) റെഗുലേഷൻസ് 2022 കരട് നിർദേശങ്ങൾ പുറത്തിറക്കി.
"ഹിപ്പോക്രാറ്റിക് സത്യപ്രതിജ്ഞയ്ക്ക് പകരം ചരക ശപഥം കൊണ്ടുവരാൻ എൻഎംസി നിർദ്ദേശിച്ചിട്ടില്ല" എന്ന് മാർച്ചിൽ ലോക്സഭയിൽ ഒരു ചോദ്യത്തിന് മറുപടിയായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. തൊട്ടുപിന്നാലെ എൻഎംസി അതിന്റെ വെബ്‌സൈറ്റിൽ യോഗ്യതാധിഷ്ഠിത മെഡിക്കൽ വിദ്യാഭ്യാസത്തിനായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ (CBME-2021) നൽകിയപ്പോൾ, അതിൽ ഒരു വാചകം ഉൾപ്പെടുത്തിയിരുന്നു. "ഒരു ഉദ്യോഗാർത്ഥിയെ മെഡിക്കൽ വിദ്യാഭ്യാസത്തിലേക്ക് പരിചയപ്പെടുത്തുമ്പോൾ പരിഷ്കരിച്ച 'മഹർഷി ചരക് ശപഥ്' ശുപാർശ ചെയ്യുന്നു''. ഹിപ്പോക്രാറ്റിക് പ്രതിജ്ഞക്ക് പകരം ചരകശപഥം നിർബന്ധമാക്കുന്നതിനെ കുറിച്ച് പരാമർശിച്ചിരുന്നില്ല. ഇത് ഒരു കൂട്ടം മാർഗ്ഗനിർദ്ദേശങ്ങൾക്കുള്ളിലെ ഒരു ശുപാർശ മാത്രമായിരുന്നു.
Also Read-
Sexual Assault| ബീച്ചില്‍ വിശ്രമിക്കാനെത്തിയ ബ്രിട്ടീഷ് യുവതിയെ ബലാത്സംഗം ചെയ്തു; യുവാവ് അറസ്റ്റില്‍
മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ മുൻകാല പ്രൊഫഷണൽ പെരുമാറ്റ ചട്ടങ്ങളിൽ പോലും ഹിപ്പോക്രാറ്റിക് സത്യപ്രതിജ്ഞയെക്കുറിച്ച് പരാമർശമില്ല. ജനീവ പ്രഖ്യാപനത്തിന്റെ പഴയതും ചെറുതും പരിഷ്കരിച്ചതുമായ ഒരു പ്രഖ്യാപനം മാത്രമായിരുന്നു അതിലുണ്ടായിരുന്നത്. 1948 ൽ വേൾഡ് മെഡിക്കൽ അസോസിയേഷൻ ഫിസിഷ്യൻമാരുടെ തൊഴിൽപരമായ കടമകളും തൊഴിലിന്റെ ധാർമ്മിക തത്വങ്ങളും രൂപപ്പെടുത്തുന്നതിനായി സ്വീകരിച്ച മനുഷ്യാവകാശ പ്രഖ്യാപനമാണ് ജനീവ ഡിക്ലറേഷൻ. മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളും വൈദ്യ പരിചരണത്തെക്കുറിച്ചുള്ള ധാരണയും പ്രതിഫലിപ്പിക്കുന്നതിനായി കഴിഞ്ഞ 74 വർഷത്തിനിടയിൽ, അഞ്ച് തവണ ഭേദഗതി ചെയ്തിട്ടുണ്ട്.
2017ലായിരുന്നു അവസാനമായി ഭേദഗതി കൊണ്ടുവന്നത്.
2002-ലെ എംസിഐ എത്തിക്‌സ് റെഗുലേഷനിലെ നേരത്തെയുള്ള പ്രഖ്യാപനം, "മനസ്സാക്ഷിയോടും അന്തസ്സോടും കൂടി എന്റെ തൊഴിൽ പരിശീലിക്കും" എന്ന് പ്രസ്താവിച്ചിരുന്നു, എന്നാൽ പുതിയതിൽ "നല്ല മെഡിക്കൽ പ്രാക്ടീസ് അനുസരിച്ച്" എന്നുകൂടി ചേർത്തു. രോഗികളുടെ സ്വയംഭരണത്തിനും അന്തസ്സിനുമുള്ള ബഹുമാനവും ഉയർന്ന നിലവാരത്തിലുള്ള പരിചരണം നൽകുന്നതിനായി സ്വന്തം ആരോഗ്യം, ക്ഷേമം, കഴിവുകൾ എന്നിവയിൽ ശ്രദ്ധിക്കുമെന്ന പ്രതിജ്ഞയും പുതിയതിൽ ഉൾപ്പെടുന്നു. "ഗർഭധാരണം മുതൽ ഞാൻ മനുഷ്യജീവനോട് അങ്ങേയറ്റം ആദരവ് പുലർത്തും" എന്ന് പ്രസ്താവിച്ച പഴയ പ്രഖ്യാപനത്തിൽ നിന്ന് വ്യത്യസ്തമായി, പുതിയത് പറയുന്നത് "മനുഷ്യജീവനോടുള്ള അങ്ങേയറ്റത്തെ ബഹുമാനം നിലനിർത്തും" എന്നാണ്.
Also Read-
ക്രൈസ്തവര്‍ക്കെതിരേ വര്‍ധിച്ചുവരുന്ന ഭീകരാക്രമണങ്ങള്‍ക്കെതിരെ ലോകമനഃസാക്ഷി ഉണരണം; KCBC
എൻഎംസിയുടെ ബിരുദ മെഡിക്കൽ വിദ്യാഭ്യാസ ബോർഡ് (യുജിഎംഇബി) ഫെബ്രുവരി 7 മുതൽ 11 വരെ വീഡിയോ കോൺഫറൻസിങ് വഴി നടത്തിയ യോഗത്തിൽ ഹിപ്പോക്രാറ്റിക് സത്യപ്രതിജ്ഞയ്ക്ക് പകരം ചരക ശപഥം കൊണ്ടുവരാൻ നിർദ്ദേശിച്ചതോടെയാണ് വിവാദം ആരംഭിച്ചത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കൂടിക്കാഴ്ചയുടെ മിനിറ്റ്സ്കളിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എംസിഐയിൽ നിന്ന് വ്യത്യസ്തമായി, എൻഎംസി അതിന്റെ മീറ്റിംഗുകളുടെ മിനിറ്റ്സ് പബ്ലിക് ഡൊമെയ്‌നിൽ ഇടുന്നില്ല, അതിനാൽ അവയുടെ ആധികാരികത പരിശോധിക്കാൻ ഒരു മാർഗവുമില്ല. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന മിനിറ്റ്സുകളെക്കുറിച്ചുള്ള എൻഎംസിയുടെ പൊതു അറിയിപ്പ് ഉള്ളടക്കം നിഷേധിക്കുന്നില്ല, എന്നാൽ യോഗം യുജിഎംഇബിയുടേതാണെന്നും എൻഎംസിയുടെതല്ലെന്നും അവര്‍ വിശദമാക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്‌സൈറ്റിൽ വായിക്കൂ.