Covid 19 വാക്സിൻ: രണ്ടാം ഡോസും ബൂസ്റ്ററും തമ്മിലുള്ള ഇടവേള ആറ് മാസമാക്കാൻ നീക്കം
- Published by:Sarath Mohanan
- news18-malayalam
Last Updated:
രാജ്യത്ത് ബൂസ്റ്റര്‍ ഡോസെടുത്ത 70 ശതമാനം പേര്‍ക്കും മൂന്നാം തരംഗത്തില്‍ കോവിഡ് പിടിപെട്ടില്ലെന്ന് പഠനം സൂചിപ്പിച്ചിരുന്നു.
കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസിനും ബൂസ്റ്റര്‍ ഡോസിനും (booster dose) ഇടയിലുള്ള ദൈര്‍ഘ്യം 9 മാസത്തില്‍ നിന്ന് 6 മാസം ആക്കി കുറയ്ക്കാമെന്ന് സര്‍ക്കാര്‍ ഉപദേശക സമിതി അംഗങ്ങള്‍ (NTAGI members) അറിയിച്ചു. ഇതുസംബന്ധിച്ച ശുപാര്‍ശ ഉടന്‍ ആരോഗ്യ മന്ത്രാലയത്തിന് നല്‍കുമെന്നും സമിതി അറിയിച്ചു. എന്‍ടിഎജിഐയുടെ സ്റ്റാന്‍ഡിംഗ് ടെക്നിക്കല്‍ സബ് കമ്മിറ്റി (STSC), വെല്ലൂരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് (CMC) നടത്തിയ പഠനത്തിന്റെ കണ്ടെത്തലുകള്‍ വ്യാഴാഴ്ച ചേര്‍ന്ന യോഗത്തില്‍ അവലോകനം ചെയ്തു. കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നിവയിലായിരുന്നു ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് പഠനം നടത്തിയത്.
കുരങ്ങുപനി ഭീഷണിയെ (monkeypox) കുറിച്ചും പ്രതിരോധ കുത്തിവെയ്പ്പിനെ കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഇക്കാര്യത്തിൽ ശക്തമായ നിരീക്ഷണം വേണമെന്നാണ് അംഗങ്ങളുടെ അഭിപ്രായം. രാജ്യത്ത് ഇതുവരെ ഒരു കുരങ്ങുപനി കേസും കണ്ടെത്തിയിട്ടില്ലെന്നും വൃത്തങ്ങള്‍ പിടിഐയോട് പറഞ്ഞു.
6 മുതല്‍ 12 വയസ്സ് വരെയുള്ളവര്‍ക്കുള്ള കോവാക്‌സിന്‍, കോര്‍ബെവാക്‌സ് വാക്‌സിനുകളെ കുറിച്ചുള്ള വിവരങ്ങളും പാനല്‍ അവലോകനം ചെയ്തു. 12 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കിടയിലുള്ള കോവിഡ് ബാധയും മരണനിരക്കും അത്ര ഗൗരവകരമല്ലെന്നാണ് അഭിപ്രായം.
അഞ്ച് മുതല്‍ 12 വയസ്സു വരെയുള്ളവര്‍ക്കുള്ള ബയോളജിക്കല്‍ ഇ-യുടെ കോര്‍ബെവാക്സിനും ആറ് മുതല്‍ 12 വയസ്സു വരെയുള്ള കുട്ടികള്‍ക്കുള്ള ഭാരത് ബയോടെക്കിന്റെ കോവാക്സിനും ഈ വര്‍ഷം ഏപ്രിലില്‍ ഇന്ത്യന്‍ ഡ്രഗ് റെഗുലേറ്റര്‍ അടിയന്തര ഉപയോഗത്തിന്അനുമതി നല്‍കിയിരുന്നു. ബൂസ്റ്റര്‍ ഡോസിന് മുമ്പ് വൃക്ക മാറ്റിവെയ്ക്കുന്ന രോഗികള്‍ക്ക് മൂന്നാം ഡോസ് നല്‍കാനും എസ്ടിഎസ്‌സി അംഗങ്ങള്‍ അനുമതി നല്‍കിയിരുന്നു.
advertisement
'' യോഗത്തില്‍, രണ്ടാം ഡോസിനും ബൂസ്റ്റര്‍ ഡോസിനും ഇടയിലുള്ള ദൈര്‍ഘ്യം നിലവിലെ ഒമ്പത് മാസത്തില്‍ നിന്ന് ആറ് മാസമായി കുറയ്ക്കാന്‍ അംഗങ്ങള്‍ തീരുമാനിച്ചു,'' ബന്ധപ്പെട്ട വൃത്തങ്ങള്‍ പിടിഐയോട് പറഞ്ഞു.
നിലവില്‍, രണ്ടാമത്തെ ഡോസ് കഴിഞ്ഞ് ഒമ്പത് മാസം പൂര്‍ത്തിയാക്കിയ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസിന് അര്‍ഹതയുണ്ട്. വിദേശത്തേക്ക് യാത്ര ചെയ്യുന്ന പൗരന്മാര്‍ക്ക് കോവിഡിന്റെ രണ്ടാം ഡോസ് എടുത്ത് 9 മാസം തികയുന്നതിനു മുന്‍പ് തന്നെ ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ മാസം അനുമതി നല്‍കിയിരുന്നു. ഏത് രാജ്യത്തേക്കാണോ പോകുന്നത് ആ രാജ്യത്തെ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാം.
advertisement
ഈ വര്‍ഷം ജനുവരി 10 മുതലാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്‍നിര കോവിഡ് പോരാളികള്‍ക്കും 60 വയസും അതില്‍ കൂടുതലുമുള്ള ആളുകള്‍ക്കും ഇന്ത്യ ബൂസ്റ്റര്‍ ഡോസ് വിതരണം ചെയ്തു തുടങ്ങിയത്. ഏപ്രില്‍ മുതലാണ് 18 വയസിനു മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് ലഭ്യമായി തുടങ്ങിയത്. രാജ്യത്ത് ബൂസ്റ്റര്‍ ഡോസെടുത്ത 70 ശതമാനം പേര്‍ക്കും മൂന്നാം തരംഗത്തില്‍ കോവിഡ് പിടിപെട്ടില്ലെന്ന് പഠനം സൂചിപ്പിച്ചിരുന്നു. ഏകദേശം 6,000 പേരില്‍ നടത്തിയ പഠനം അനുസരിച്ച് ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ച എഴുപത് ശതമാനം ആളുകള്‍ക്കും മൂന്നാം തരംഗത്തില്‍ രോഗം പിടിപെട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jun 17, 2022 9:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Covid 19 വാക്സിൻ: രണ്ടാം ഡോസും ബൂസ്റ്ററും തമ്മിലുള്ള ഇടവേള ആറ് മാസമാക്കാൻ നീക്കം








