ഒഡിഷ ട്രെയിൻ അപകടം: അട്ടിമറിയില്ലെന്ന് റെയിൽവേ അന്വേഷണ റിപ്പോർട്ട്; കാരണം ജീവനക്കാരുടെ അശ്രദ്ധ
- Published by:Arun krishna
- news18-malayalam
Last Updated:
റിപ്പോർട്ടിലെ വിശദ വിവരങ്ങൾ റെയിൽവേ പുറത്തുവിട്ടിട്ടില്ല. റിപ്പോർട്ട് പുറത്തു വരുന്നത് സംഭവത്തിൽ നടക്കുന്ന സി.ബി.ഐ അന്വേഷണത്തെ ബാധിക്കും എന്നാണ് റെയിൽവേയുടെ വാദം.
ഒഡീഷയിലെ ബാലേശ്വറില്‍ നടന്ന ട്രെയിൻ അപകടത്തിൽ അട്ടിമറിയില്ലെന്ന് റെയിൽവേയുടെ അന്വേഷണ റിപ്പോർട്ട്. സംഭവത്തിൽ അട്ടിമറി ഉണ്ടായിരിക്കാൻ സാധ്യതയുണ്ടെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് മുൻപ് ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ അതിനെ പാടെ തള്ളിക്കളയുന്ന റിപ്പോർട്ടാണ് കമ്മീഷണർ ഓഫ് റെയിൽവേ സേഫ്റ്റി (Commissioner of Railway Safety (CRS)) സമർപ്പിച്ചിരിക്കുന്നത്. ചില ജീവനക്കാരുടെ വീഴ്ചകളാണ് അപകടത്തിന് കാരണം എന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂൺ രണ്ടിനാണ് മൂന്നൂറോളം ആളുകളുടെ മരണത്തിനിടയാക്കിയ ട്രെയിനപകടം നടന്നത്. സംഭവത്തിൽ ആയിരത്തിലധികം പേർക്ക് പരിക്കേറ്റിരുന്നു.
റിപ്പോർട്ടിലെ വിശദ വിവരങ്ങൾ റെയിൽവേ പുറത്തുവിട്ടിട്ടില്ല. റിപ്പോർട്ട് പുറത്തു വരുന്നത് സംഭവത്തിൽ നടക്കുന്ന സി.ബി.ഐ അന്വേഷണത്തെ ബാധിക്കും എന്നാണ് റെയിൽവേയുടെ വാദം. റിപ്പോർട്ട് ഇപ്പോൾ പൊതുജനങ്ങൾക്കു മുന്നിൽ പരസ്യപ്പെടുത്തുന്നില്ല എന്നും റെയിൽവേ അറിയിച്ചു. സംഭവം നടന്നതിനു തൊട്ടുപിന്നാലെ, അശ്വിനി വൈഷ്ണവ് സിഗ്നലിംഗിൽ ഉണ്ടായ പാകപ്പിഴകൾ ചൂണ്ടിക്കാണിക്കുകയും അപകടത്തിനു പിന്നിൽ അട്ടിമറി നടന്നിരിക്കാനുള്ള സാധ്യത ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.
advertisement
കഴിഞ്ഞയാഴ്ചയാണ് സിആർഎസ് തങ്ങളുടെ അന്വേഷണ റിപ്പോർട്ട് റെയിൽവേ ബോർഡ് ചെയർമാനു മുന്നിൽ സമർപ്പിച്ചത്. ട്രെയിൻ ഓപ്പറേഷനുകൾക്കുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്നും ഇതിൽ പറയുന്നുണ്ട്.
”നടന്നത് ദാരുണമായ ഒരു സംഭവം തന്നെയാണ്. ജീവനക്കാരുടെ ഭാഗത്തു നിന്നും ഉണ്ടായ ചില പിഴവുകളാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. എങ്കിലും, സി.ബി.ഐ അന്വേഷണം പൂർത്തിയാകുന്നതുവരെ, ഞങ്ങൾക്ക് ഇതേക്കുറിച്ച് മറ്റു വിശദാംശങ്ങളൊന്നും വെളിപ്പെടുത്താൻ കഴിയില്ല”, ഒരു റെയിൽവേ ഉദ്യോഗസ്ഥൻ ന്യൂസ് 18 നോട് പറഞ്ഞു.
സംഭവം നടന്ന് ഒരു മാസത്തിനുള്ളിൽ, സൗത്ത് ഈസ്റ്റേൺ റെയിൽവേയിയിലെ ഏഴ് മുതിർന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു. ജൂൺ 23 ന്, ഖരഗ്പൂർ ഡിവിഷണൽ റെയിൽവേ മാനേജരും പ്രിൻസിപ്പൽ ചീഫ് സേഫ്റ്റി ഓഫീസറും ഉൾപ്പെടെ അഞ്ച് മുതിർന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. കഴിഞ്ഞ ആഴ്ച സൗത്ത് ഈസ്റ്റേൺ റെയിൽവേ ജനറൽ മാനേജരെയും സ്ഥലം മാറ്റി.
advertisement
2017-18 നും 2021-22 നും ഇടയിൽ രാജ്യത്തു നടന്ന ട്രെയിൻ അപകടങ്ങളിൽ 55 ശതമാനമെങ്കിലും റെയിൽവേ ജീവനക്കാരുടെ പിഴവ് മൂലമാണെന്ന് ഇക്കഴിഞ്ഞ ജൂണിൽ ന്യൂസ് 18 റിപ്പോർട്ട് ചെയ്തിരുന്നു.
സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് കീഴിലാണ് കമ്മീഷണർ ഓഫ് റെയിൽവേ സേഫ്റ്റി പ്രവർത്തിക്കുന്നത്. ട്രെയിൻ യാത്രയുടെയും റെയിൽവേ പ്രവർത്തനങ്ങളുടെയും സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് സിആർഎസ് ആണ്. അന്വേഷണം നടത്തുക മാത്രമല്ല, പരിശോധനകൾ നടത്തുന്നതും വേണ്ട നിർദേശങ്ങൾ നൽകുന്നതും സിആർഎസിന്റെ ചുമതലയാണ്. ഏതെങ്കിലും അപകടത്തെക്കുറിച്ച് സിആർഎസിന് അറിയിപ്പ് ലഭിച്ചയുടൻ തന്നെ ഇവർ സംഭവം നടന്ന സ്ഥലത്തെത്തും. അപകടം നടന്ന സ്ഥലത്ത് പരിശോധന നടത്തുകയും അപകടവുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും രേഖപ്പെടുത്തുകയും ചെയ്യും.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
July 03, 2023 1:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഒഡിഷ ട്രെയിൻ അപകടം: അട്ടിമറിയില്ലെന്ന് റെയിൽവേ അന്വേഷണ റിപ്പോർട്ട്; കാരണം ജീവനക്കാരുടെ അശ്രദ്ധ