'മുംബൈ ഭീകരാക്രമണത്തിന് ശേഷം പ്രതികാരം ചെയ്യണമെന്നുണ്ടായിരുന്നു, പക്ഷേ...; യുഎസ് സമ്മർദമുണ്ടായെന്ന് പി ചിദംബരത്തിൻ്റെ തുറന്നുപറച്ചിൽ
- Published by:Rajesh V
- news18-malayalam
Last Updated:
അന്നത്തെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസ് ഇന്ത്യയിലെത്തി താനുമായും പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തുകയും പ്രതികരിക്കരുത് എന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വെളിപ്പെടുത്തി
ന്യൂഡൽഹി: 26/11 മുംബൈ ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാന് തിരിച്ചടി നൽകേണ്ടതില്ലെന്ന് അന്നത്തെ യുപിഎ സർക്കാർ തീരുമാനിച്ചത് അന്താരാഷ്ട്ര സമ്മർദവും വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാടും കാരണമാണെന്ന് മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരത്തിന്റെ തുറന്നുപറച്ചിൽ. "പ്രതികാരം എന്റെ മനസ്സിലൂടെ കടന്നുപോയിരുന്നു" എങ്കിലും സൈനിക നടപടി വേണ്ടെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് പറഞ്ഞു.
"യുദ്ധം തുടങ്ങരുത് എന്ന് പറയാൻ ലോകം മുഴുവൻ ഡൽഹിയിലേക്ക് ഒഴുകിയെത്തി."- ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു.
"അന്നത്തെ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന കോണ്ടലീസ റൈസ്, ഞാൻ ചുമതലയേറ്റെടുത്ത് രണ്ടോ മൂന്നോ ദിവസങ്ങൾക്ക് ശേഷം എന്നെയും പ്രധാനമന്ത്രിയെയും കാണാൻ വിമാനത്തിലെത്തി. അവർ 'ദയവായി പ്രതികരിക്കരുത്' എന്ന് ആവശ്യപ്പെട്ടു. ഇത് സർക്കാർ എടുക്കേണ്ട തീരുമാനമാണെന്ന് ഞാൻ പറഞ്ഞു. ഔദ്യോഗിക രഹസ്യങ്ങൾ വെളിപ്പെടുത്താതെ തന്നെ പറയട്ടെ, ഒരു പ്രതികാര നടപടി ചെയ്യണം എന്നൊരു ചിന്ത എന്റെ മനസ്സിലൂടെ കടന്നുപോയിരുന്നു." -വിദേശികൾ ഉൾപ്പെടെ 160ൽ അധികം ആളുകൾ കൊല്ലപ്പെട്ട ആക്രമണത്തിന് ശേഷമുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രതികരണത്തെ അനുസ്മരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
advertisement
ഭീകരാക്രമണത്തിന് ശേഷം സർക്കാരിനുള്ളിൽ നടന്ന ചർച്ചകൾ വിശദീകരിച്ചുകൊണ്ട്, താൻ പ്രധാനമന്ത്രിയുമായും "പ്രാധാന്യമുള്ള മറ്റ് ആളുകളുമായും" സാധ്യമായ തിരിച്ചടിയെക്കുറിച്ച് ചർച്ച ചെയ്തിരുന്നുവെന്ന് ചിദംബരം പറഞ്ഞു. "ആക്രമണം നടക്കുമ്പോഴും പ്രധാനമന്ത്രി ഇത് ചർച്ച ചെയ്തിരുന്നു... വിദേശകാര്യ മന്ത്രാലയത്തിന്റെയും വിദേശകാര്യ സർവീസിന്റെയും ശക്തമായ സ്വാധീനം കാരണം, സാഹചര്യത്തോട് പ്രതികരിക്കേണ്ടതില്ല എന്നായിരുന്നു നിഗമനം," അദ്ദേഹം ഓർമ്മിച്ചു.
What an explosive revelation by former HM P Chidambaram
In this interview to @MeghaSPrasad he says
1) Was reluctant to take over as HM post 26/11
2) Was personally in favour of action on Pak post 26/11 but others prevailed!
Who prevailed? Sonia Gandhi? Dr Manmohan Singh via… pic.twitter.com/iXEJ6t7KLT
— Shehzad Jai Hind (Modi Ka Parivar) (@Shehzad_Ind) September 29, 2025
advertisement
2008 നവംബർ 26ന് 10 പാകിസ്ഥാൻ ഭീകരർ മുംബൈയെ ബന്ദിയാക്കി നടത്തിയ ആക്രമണത്തിൽ ഇന്ത്യ അതിന്റെ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നിനെയാണ് നേരിട്ടത്. ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ്, ഒബ്‌റോയ് ട്രൈഡന്റ്, താജ് മഹൽ പാലസ് ആൻഡ് ടവർ ഹോട്ടൽ, ലിയോപോൾഡ് കഫേ, കാമ ഹോസ്പിറ്റൽ, നരിമാൻ ഹൗസ് തുടങ്ങിയ നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ ഏകോപിപ്പിച്ച ആക്രമണങ്ങളാണ് അവർ നടത്തിയത്. സുരക്ഷാ സേന ഭീകരരെ കീഴടക്കുന്നതിന് മുമ്പ്, ആക്രമണങ്ങളിൽ ആകെ 166 പേർ കൊല്ലപ്പെട്ടു. ജീവനോടെ പിടികൂടിയ ഏക ഭീകരനായിരുന്ന അജ്മൽ കസബിനെ 2012ൽ തൂക്കിലേറ്റി.
advertisement
സുരക്ഷാ വീഴ്ചയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന ശിവരാജ് പാട്ടീൽ രാജിവെച്ചതിനെ തുടർന്ന് ചിദംബരത്തിന് ആഭ്യന്തര മന്ത്രാലയത്തിന്റെ ചുമതല നൽകി. എങ്കിലും, ധനമന്ത്രാലയത്തിൽ നിന്ന് തന്നെ മാറ്റുന്നതിനോട് തനിക്ക് താൽപര്യമുണ്ടായിരുന്നില്ലെന്ന് ഈ മുതിർന്ന കോൺഗ്രസ് നേതാവ് സമ്മതിച്ചു.
"അന്നത്തെ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും ചേർന്ന് എന്നെ ആഭ്യന്തര മന്ത്രാലയത്തിലേക്ക് മാറ്റാൻ ഒരു കൂട്ടായ തീരുമാനമെടുത്തു എന്ന് അറിയിച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ ഒരു കോൾ എനിക്ക് ലഭിച്ചു. ഞാൻ അഞ്ച് ബജറ്റുകൾ അവതരിപ്പിക്കുകയും ഒരു വർഷത്തിനുള്ളിൽ തിരഞ്ഞെടുപ്പ് വരാനിരിക്കുകയുമായിരുന്നതിനാൽ ധനമന്ത്രാലയത്തിൽ നിന്ന് പുറത്തുപോകാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല," അദ്ദേഹം ഓർമ്മിച്ചു.
advertisement
അതേസമയം, വിദേശ ശക്തികളുടെ സമ്മർദ്ദം കാരണം മുംബൈ ആക്രമണങ്ങളെ "ശരിയായി കൈകാര്യം ചെയ്തില്ല" എന്ന് രാജ്യത്തിനാകെ നേരത്തെ അറിയാമായിരുന്നെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ പ്രഹ്ലാദ് ജോഷി പ്രതികരിച്ചു.
2008ലെ മുംബൈ ആക്രമണങ്ങളോടുള്ള ഇന്ത്യയുടെ പ്രതികരണം യുപിഎയുടെ വിദേശനയത്തിലും ദേശീയ സുരക്ഷയിലുമുള്ള ദുർബലമായ സമീപനത്തിന് തെളിവായി ബിജെപി പലപ്പോഴും ചൂണ്ടിക്കാട്ടാറുണ്ട്. ഇതിനു വിപരീതമായി, ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) സർക്കാർ സ്വീകരിച്ച കൂടുതൽ ശക്തമായ നടപടികളാണ് പാർട്ടി ഉയർത്തിക്കാട്ടുന്നത്. ഉറി ആക്രമണത്തിന് ശേഷമുള്ള 2016-ലെ സർജിക്കൽ സ്ട്രൈക്കുകൾ, പുൽവാമ ആക്രമണത്തെ തുടർന്നുള്ള 2019-ലെ ബാലക്കോട്ട് വ്യോമാക്രമണം, പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായുള്ള 2025-ലെ ഓപ്പറേഷൻ സിന്ദൂർ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
advertisement
26/11 ആക്രമണത്തെത്തുടർന്ന് ആഭ്യന്തര മന്ത്രിയായി ചുമതലയേൽക്കാൻ ചിദംബരം ആദ്യം വിമുഖത കാണിച്ചിരുന്നുവെന്നും, പാകിസ്ഥാനെതിരെ സൈനിക നടപടി വേണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും, എന്നാൽ "മറ്റുള്ളവർ അത് തടഞ്ഞു" എന്നും ബിജെപി വക്താവ് ഷെഹ്‌സാദ് പൂനെവാല ആരോപിച്ചു.
ഈ പരാമർശങ്ങൾ "ആശങ്കപ്പെടുത്തുന്നതാണ്" എന്ന് പറഞ്ഞ ബിജെപി വക്താവ് സുധാംശു ത്രിവേദി കൂട്ടിച്ചേർത്തു: "പാകിസ്ഥാനുമായി ഇടപെടുന്നതിനെക്കുറിച്ചുള്ള അവരുടെ താൽപര്യം എന്തായിരുന്നു എന്ന് ഇത് വ്യക്തമാക്കുന്നു. 26/11 ആക്രമണം നടന്ന് വെറും ഒമ്പത് മാസങ്ങൾക്ക് ശേഷം 2009 ജൂലൈയിൽ ഒരു നിഷ്പക്ഷ സ്ഥലമായ ഈജിപ്തിലെ ഷറം അൽ-ഷെയ്ഖിൽ വെച്ച് പാകിസ്ഥാനുമായി ഒരു സംയുക്ത പ്രഖ്യാപനത്തിൽ ഒപ്പുവെച്ചു. ഈ സംയുക്ത പ്രഖ്യാപനത്തിൽ ബലൂചിസ്ഥാനെക്കുറിച്ച് പരാമർശിച്ചു എന്നത് ദുഃഖകരവും അതിശയകരവുമാണ്. ഇതിനർത്ഥം, ഒരു തരത്തിൽ പറഞ്ഞാൽ, ആ തെറ്റിദ്ധാരണ പോലും അംഗീകരിക്കാൻ അവർ തയ്യാറായിരുന്നു എന്നാണ്."
advertisement
"യുദ്ധക്കളമായാലും, നയതന്ത്ര രംഗത്തായാലും, കായികരംഗത്തായാലും, കോൺഗ്രസും ഇന്ത്യാ സഖ്യവും എല്ലായ്പ്പോഴും പാകിസ്ഥാന് വഴിയൊരുക്കാൻ തയ്യാറാണെന്ന് ഇത് വളരെ വ്യക്തമാക്കുന്നു," - ത്രിവേദി പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
September 30, 2025 2:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'മുംബൈ ഭീകരാക്രമണത്തിന് ശേഷം പ്രതികാരം ചെയ്യണമെന്നുണ്ടായിരുന്നു, പക്ഷേ...; യുഎസ് സമ്മർദമുണ്ടായെന്ന് പി ചിദംബരത്തിൻ്റെ തുറന്നുപറച്ചിൽ