കശ്മീരിലെ സ്ത്രീകളുടെ സുരക്ഷയിൽ പാകിസ്ഥാന് ആശങ്ക; ഐക്യരാഷ്ട്രസഭയിൽ ചുട്ട മറുപടിയുമായി ഇന്ത്യ
- Published by:Sarika N
- news18-malayalam
Last Updated:
ഐക്യരാഷ്ട്രസഭയിലെ പാകിസ്ഥാന്റെ പ്രതിനിധിയായ കൗണ്‍സിലര്‍ സൈമ സലീമിന്റെ പരാമര്‍ശങ്ങള്‍ക്കായിരുന്നു ഇന്ത്യയുടെ മറുപടി
ഐക്യരാഷ്ട്രസഭയില്‍ സ്ത്രീകളുടെ സമാധാനവും സുരക്ഷയും സംബന്ധിച്ച ചര്‍ച്ചയ്ക്കിടെ പാകിസ്ഥാനെ വിമര്‍ശിച്ച് ഇന്ത്യ. ഐക്യരാഷ്ട്രസഭയിലെ സുരക്ഷാ കൗണ്‍സിലിലെ ചര്‍ച്ചയില്‍ സംസാരിച്ച ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പര്‍വ്വതനേനി ഹരീഷാണ് ഇന്ത്യയ്‌ക്കെതിരേ, പ്രത്യേകിച്ച് ജമ്മു കശ്മീരിനെതിരേ പാകിസ്ഥാന്‍ നടത്തുന്ന വിമര്‍ശനങ്ങള്‍ക്കെതിരേ കടുത്ത ഭാഷയിൽ മറുപടി നല്‍കിയത്. ''എല്ലാ വര്‍ഷവും നിര്‍ഭാഗ്യവശാല്‍ എന്റെ രാജ്യത്തിനെതിരേ, പ്രത്യേകിച്ച് അവര്‍ കൊതിക്കുന്ന ഇന്ത്യന്‍ പ്രദേശമായ ജമ്മു കശ്മീരിനെതിരേ പാകിസ്ഥാന്റെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ കേള്‍ക്കാന്‍ ഞങ്ങള്‍ വിധിക്കപ്പെട്ടിരിക്കുന്നു,'' അദ്ദേഹം പറഞ്ഞു.
സ്ത്രീകളുടെ അവകാശങ്ങള്‍ ലംഘിക്കുന്നതിന് ഇസ്ലാമാബാദിനെ വിമര്‍ശിച്ച അദ്ദേഹം പാകിസ്ഥാന്‍ അതിശയോക്തി കലർത്തി ലോകത്തെ വഴിതെറ്റിക്കുകയാണെന്നും ആരോപിച്ചു. ''1971ല്‍ ഓപ്പറേഷന്‍ സെര്‍ച്ച്‌ലൈറ്റ് നടത്തുകയും സ്വന്തം സൈന്യം നാല് ലക്ഷം സ്ത്രീകളായ പൗരന്മാരെ വംശഹത്യയിലൂടെ കൂട്ടബലാത്സംഗം ചെയ്യുന്നതിന് അനുമതി നല്‍കുകയും ചെയ്ത ഒരു രാജ്യമാണത്,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐക്യരാഷ്ട്രസഭയിലെ പാകിസ്ഥാന്റെ സ്ഥിരം പ്രതിനിധിയായ കൗണ്‍സിലര്‍ സൈമ സലീമിന്റെ പരാമര്‍ശങ്ങള്‍ക്കായിരുന്നു ഇന്ത്യയുടെ മറുപടി. പതിറ്റാണ്ടുകളായി അധിനിവേശത്തില്‍ കഴിയുന്ന, യുദ്ധായുധമായി ലൈംഗിക അതിക്രമം സഹിച്ച്, കശ്മീരിലെ സ്ത്രീകള്‍ ദുരിതാവസ്ഥകളിലൂടെയാണ് കടന്നുപോകുന്നതെന്ന് തന്റെ പ്രസംഗത്തില്‍ സൈമ സലീം ആരോപിച്ചു.
advertisement
''ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ പ്രോസീജേഴ്‌സ് ഹൈകമ്മീഷണറുടെ ഓഫീസ്, ആംനെസ്റ്റി ഇന്റര്‍നാഷണല്‍, ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്, മെഡെസിന്‍സ് സാന്‍സ് ഫ്രണ്ടിയേഴ്‌സ് തുടങ്ങിയ സംഘടനകള്‍ ഉള്‍പ്പെടെയുള്ള യുഎന്‍ മനുഷ്യാവകാശ സംവിധാനങ്ങള്‍ ഈ ലംഘനങ്ങളൊക്കെയും രേഖപ്പെടുത്തിയിട്ടുണ്ട്,'' അവര്‍ കൂട്ടിച്ചേര്‍ത്തു.
വനിതാ മനുഷ്യാവകാശ സംരക്ഷകരെയും പത്രപ്രവര്‍ത്തകരെയും ഉപദ്രവിക്കല്‍, കാണാതായ ആളുകളുടെ കുടുംബത്തിലെ സ്ത്രീകള്‍ക്കെതിരേ പ്രതികാര നടപടികള്‍, പീഡനം, അനാവശ്യമായി തടങ്കലില്‍ പാര്‍പ്പിക്കല്‍, ലൈംഗിക അതിക്രമം, ദുരുപയോഗം എന്നിവയെല്ലാം അതില്‍ ഉള്‍പ്പെടുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
എന്താണ് ഓപ്പറേഷന്‍ സേര്‍ച്ച്‌ലൈറ്റ്?
1971ല്‍ അന്ന് കഴിക്കന്‍ പാകിസ്ഥാന്‍ എന്ന് അറിയപ്പെട്ടിരുന്ന ഇന്നത്തെ ബംഗ്ലാദേശില്‍ ബംഗാളി ദേശീയ പ്രസ്ഥാനത്തെ തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി പാക് സൈന്യം നടത്തിയ സൈനിക നടപടിയായിരുന്നു ഓപ്പറേഷന്‍ സെര്‍ച്ച്‌ലൈറ്റ്.
advertisement
ഇതിന്റെ ഭാഗമായി മൂന്ന് ലക്ഷത്തോളം ബംഗാളികളെ പാകിസ്ഥാന്‍ സൈന്യം കൊലപ്പെടുത്തി. ഇതിന് പുറമെ കൂട്ടക്കൊലയുടെയും വംശഹത്യയുടെയും ലൈംഗിക അതിക്രമത്തിന്റെയും മറവിൽ ഏകദേശം നാല് ലക്ഷം ബംഗാളി സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്തു.
ഈ ഓപ്പറേഷനില്‍ ബംഗാളികളെ വംശീയമായി ഉന്മൂലനം ചെയ്യുകയും ഒരു കോടി ബംഗാളി അഭയാര്‍ത്ഥികള്‍ അയല്‍ നാടുകളിലേക്ക് പാലായനം ചെയ്യുകയും ചെയ്തതോടെ ഇന്ത്യ ഇടപെട്ടു. 1971 മാര്‍ച്ച് മുതല്‍ ഏപ്രില്‍ വരെയുള്ള സംഭവങ്ങള്‍ ഒടുവില്‍ 1971ലെ വിമോചന യുദ്ധത്തിന് തുടക്കം കുറിച്ചു. ഇതിന് പിന്നാലെ കിഴക്കന്‍ പാകിസ്ഥാന്‍ പാകിസ്ഥാനില്‍ നിന്ന് വേര്‍പ്പെട്ട് ബംഗ്ലാദേശായി മാറി.
advertisement
ഐക്യരാഷ്ട്രസഭയില്‍ സ്ത്രീ സമാധാനത്തെക്കുറിച്ച് ചര്‍ച്ച
ഐക്യരാഷ്ട്ര സുരക്ഷാ സമിതിയില്‍ 1325ാം പ്രമേയത്തിന്റെ 25ാം വാര്‍ഷികം ആഘോഷിക്കുന്നതിനിടെയാണ് സ്ത്രീ സമാധാനത്തെയും സുരക്ഷയെയും കുറിച്ചുള്ള ചര്‍ച്ച നടന്നത്. 2000ലാണ് ഈ പ്രമേയം അംഗീകരിച്ചത്. സംഘര്‍ഷസമയത്ത് സ്ത്രീകളുടെ അവകാശങ്ങളുടെ ലംഘനമുണ്ടാകുന്നത് തടയുന്നതിനാണ് പ്രമേയം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
സെപ്റ്റംബറില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി യുഎന്‍ ജനറല്‍ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തിനെതിരേ ഇന്ത്യ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. മേയ് മാസത്തിൽ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനെയും അതിലെ പാകിസ്ഥാന്റെ 'വിജയ'ത്തെയും കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ ഷെരീഫ് തന്റെ പ്രസംഗത്തില്‍ അവതരിപ്പിച്ചിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
October 07, 2025 2:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
കശ്മീരിലെ സ്ത്രീകളുടെ സുരക്ഷയിൽ പാകിസ്ഥാന് ആശങ്ക; ഐക്യരാഷ്ട്രസഭയിൽ ചുട്ട മറുപടിയുമായി ഇന്ത്യ