ന്യൂഡൽഹി: രാജ്യത്ത് രണ്ടാം ഘട്ട വാക്സിനേഷന് തുടക്കം കുറിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്സിൻ സ്വീകരിച്ചു. ഡൽഹി എയിംസിൽ നിന്നാണ് മോദി വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. യോഗ്യരായ പൗരന്മാരല്ലാം വാക്സിനേഷന് വിധേയരാകണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. രാജ്യത്ത് രണ്ടാംഘട്ട കോവിഡ് വാക്‌സിന്‍ കുത്തിവെയ്പ്പ് ആരംഭിക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി വാക്‌സിന്‍ സ്വീകരിച്ചത്. 60 വയസിന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരൻമാർക്കും 45 വയസിന് മുകളിലുള്ള രോഗബാധിതര്‍ക്കുമാണ് ഇന്നുമുതല്‍ വാക്‌സിന്‍ നൽകുന്നത്.
'എയിംസില്‍ നിന്ന് കോവിഡ് വാക്‌സിന്റെ ആദ്യഡോസ് സ്വീകരിച്ചു. കോവിഡിനെതിരേയുള്ള ആഗോള പോരാട്ടം ശക്തിപ്പെടുത്തുന്നതിന് നമ്മുടെ ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും ഉണർന്നു പ്രവർത്തിച്ചത് ശ്രദ്ധേയമാണ്. അര്‍ഹരായ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണം. നമുക്ക് ഒറ്റക്കെട്ടായി ഇന്ത്യയെ കോവിഡ് മുക്തമാക്കാം' - മോദി ട്വീറ്റ് ചെയ്തു.
60 -ന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 കഴിഞ്ഞ രോഗബാധിതര്‍ക്കുമാണ് ഇന്നു മുതൽ വാക്സിൻ നൽകുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് സര്‍ക്കാര്‍ ആശുപത്രികളിലും തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും വാക്‌സിനെടുക്കാന്‍ സൗകര്യമുണ്ടാകും. സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്‌സിനേഷന്‍ സൗജന്യമാണ്. പൊതുജനങ്ങള്‍ക്ക് നേരിട്ട് രജിസ്റ്റര്‍ ചെയ്യാം.
Also Read-
കൊറോണയുടെ പുതിയ ലക്ഷണങ്ങൾ; രോഗികൾക്ക് ന്യുമോണിയയും ശ്വാസകോശത്തിൽ വെളുത്ത പാടുകളുംകോവിന് പോര്‍ട്ടല്‍ വഴിയും (https://www.cowin.gov.in) ആരോഗ്യ സേതു ആപ്പ് വഴിയുമാണ് വാക്സിൻ സ്വീകരിക്കാൻ രജിസ്റ്റര്‍ ചെയ്യേണ്ടത്. ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡിലുള്ള അടിസ്ഥാന വിവരങ്ങള്‍ എന്നിവ നല്‍കണം. മൊബൈല്‍ നമ്പറിന്റെ കൃത്യത ഉറപ്പാക്കാന്‍ ഒറ്റത്തവണ പാസ് വേഡും ഉപയോഗിക്കണം.
വാക്‌സിനേഷന്‍ സെന്ററുകളുടെ പട്ടികയും ഒഴിഞ്ഞ സ്ലോട്ടുകള്‍ ലഭ്യമായ തീയതിയും കാണാം. അതനുസരിച്ച് ലഭ്യമായ സ്ലോട്ടുകള്‍ അടിസ്ഥാനമാക്കി ബുക്ക് ചെയ്യാം. ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് പരമാവധി നാല് പേർക്ക് രജിസ്റ്റര്‍ ചെയ്യാം.
ഗുണഭോക്താവിന്റെ പ്രായം 45 മുതല്‍ 59 വരെയാണെങ്കില്‍ എന്തെങ്കിലും അസുഖമുണ്ടോയെന്നു വ്യക്തമാക്കണം. രജിസ്ട്രേഷന്‍ പൂര്‍ത്തിയായാല്‍ രജിസ്ട്രേഷന്‍ സ്ലിപ്പ് അല്ലെങ്കില്‍ ടോക്കണ്‍ ലഭിക്കും. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ സ്ഥിരീകരണ എസ്.എം.എസ്. ലഭിക്കും. ആദ്യ ഡോസ് ബുക്ക് ചെയ്യുമ്പോള്‍ത്തന്നെ രണ്ടാം ഡോസിനുള്ള തീയതി അനുവദിക്കും.
വാക്സിനെടുക്കാന്‍ എത്തുമ്പോള്‍ ആധാര്‍ കാര്‍ഡ് ഹാജരാക്കണം. മറ്റ് അംഗീകൃത ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡുകളും സ്വീകരിക്കും. 45 മുതല്‍ 59 വയസ്സ് വരെയുള്ളവരാണെങ്കില്‍ ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡ് വിവരങ്ങൾ നൽകിയാൽ വാക്സിന് വേണ്ടി രജിസ്റ്റർ ചെയ്യാനാകും. 60 വയസ് കഴിഞ്ഞ 45 ലക്ഷം പേരാണ് കേരളത്തിലുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.