ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്ത് നൂറാം പതിപ്പിലേക്ക്. ഇതോടനുബന്ധിച്ച്100 രൂപയുടെ പ്രത്യേക സ്മാരക നാണയം പുറത്തിറക്കും. ഈ മാസം 30നാണ് നൂറാം എപ്പിസോഡ് പ്രക്ഷേപണം ചെയ്യുക.
നാണയത്തിന്റെ ഒരുവശത്തു മൻ കി ബാത്തിന്റെ 100 എപ്പിസോഡിനെ അനുസ്മരിപ്പിക്കുന്ന ലോഗോയുണ്ടാകും. മൈക്രോഫോണും റേഡിയോ തരംഗങ്ങളും 2023 എന്ന വർഷവും ഇതിൽ പതിച്ചിരിക്കും. ഇംഗ്ലിഷിലും ദേവനാഗരിയിലും മൻ കി ബാത്ത് 100 എന്നും പതിക്കും. 35 ഗ്രാം ഭാരമുള്ള നാണയം ഭാഗികമായി വെള്ളിയിൽ തീർത്തതാണ്.
2014 ഒക്ടോബർ 3നായിരുന്നു മൻ കി ബാത്ത് പരിപാടിക്ക് നരേന്ദ്ര മോദി തുടക്കമിട്ടത്. പ്രധാനമന്ത്രി ജനങ്ങളുമായി നേരിട്ടു സംവദിക്കുന്ന പരിപാടിക്കു തുടക്കം മുതൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്. കേരളത്തിലെ അതിഗ്രാമീണ മേഖലയിൽ നിന്നുൾപ്പെടെയുള്ളവർ പ്രസംഗത്തിനിടയിലെ പരാമർശമായും ഓൺ എയറിൽ അതിഥികളായും എത്തി.
Also Read- ‘2047ഓടെ ലഹരിവിമുക്ത ഇന്ത്യയാണ് ലക്ഷ്യം’; മയക്കുമരുന്നിനെതിരെ സന്ധിയില്ലാ നയം പ്രഖ്യാപിച്ച് അമിത് ഷാ
ഇന്ത്യൻ സൈൻ ലാംഗ്വേജ് റിസർച്ച് ആൻഡ് ട്രെയ്നിങ് സെന്ററിലെ മലയാളി വിദ്യാർത്ഥി എസ് കെ മഞ്ജു, തപാൽ വകുപ്പിന്റെ ‘വിഷുക്കൈനീട്ടം’ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽകൊണ്ടുവന്ന കൊച്ചി കുസാറ്റിലെ അധ്യാപകൻ ഡോ. കെ ശിവപ്രസാദ്, കടലിൽ വഞ്ചി മറിഞ്ഞ് അപകടത്തിൽപ്പെട്ട മീൻപിടിത്തക്കാരെ കണ്ടെത്താൻ ഡ്രോൺ പറത്തിയ തളിക്കുളം എരണേഴത്ത് ദേവാംഗ് സുബിൽ, സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ മൂവാറ്റുപുഴ മണിയന്തടം മാലിൽ വിനായക്, 105ാം വയസ്സിൽ 4ാം ലവൽ പരീക്ഷയെഴുതി വിജയിച്ച കൊല്ലത്തെ ഭാഗീരഥിയമ്മ, വേനലിൽ പക്ഷികൾക്കു ശുദ്ധജലം ലഭ്യമാക്കാൻ മൺചട്ടി വിതരണം ചെയ്ത ആലുവയിലെ മുപ്പത്തടം നാരായണൻ, ജന്മനാ പോളിയോ ബാധിച്ചു തളർന്നുപോയ കാലുകളുമായി വേമ്പനാടു കായലിന്റെ ഓളപ്പരപ്പിൽ വള്ളം തുഴഞ്ഞു മാലിന്യം ശേഖരിക്കുന്ന ആർപ്പൂക്കര മഞ്ചാടിക്കരിയിലെ രാജപ്പൻ, അകൊൻകാഗുവ പർവതം കീഴടക്കിയ പാലക്കാട് കൽപാത്തിയിലെ പന്ത്രണ്ടുകാരി കാമ്യ കാർത്തികേയൻ, മൂന്നാർ ഇടമലക്കുടിക്ക് അക്ഷരവെളിച്ചം നൽകുന്ന അധ്യാപകൻ പി കെ മുരളീധരൻ, ചായക്കട നടത്തുന്ന പി വി ചിന്നത്തമ്പി, എറണാകുളം ചിറ്റൂർ സെന്റ് മേരീസ് യുപി സ്‌കൂളിലെ വിദ്യാർത്ഥിനികൾ, കണ്ണൂർ ആകാശവാണി കേന്ദ്രം, ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസുകളെടുക്കുന്ന അയ്യന്തോളിലെ വിദ്യാർത്ഥിനി ആനി റിബു ജോഷി, പി എൻ പണിക്കർ ഫൗണ്ടേഷൻ, കുട്ടംപേരൂരാറിനെ പുനരുജ്ജീവിപ്പിച്ച തൊഴിലുറപ്പു പദ്ധതി പ്രവർത്തകർ, ഇടമലക്കുടിയുടെ ശുചിത്വത്തിനായി പ്രവർത്തിച്ച മൂന്നാർ എഞ്ചിനീയറിങ്ങ് കോളജിലെ എൻഎസ്എസ് വൊളന്റിയർമാർ തുടങ്ങി മലയാളികളുടേതുൾപ്പെടെ നൂറുകണക്കിനു സാധാരണക്കാരുടെ ഇടപെടലുകളും ജീവിതവും മൻ കി ബാത്തിലൂടെ മോദി രാജ്യത്തിന് പരിചയപ്പെടുത്തി.
കെനിയൻ മുൻപ്രധാനമന്ത്രി റെയ്‌ല ഒഡിങ്കയുടെ മകൾ റോസ് മേരിക്ക് കൂത്താട്ടുകുളത്തെ ശ്രീധരീയം ആയുർവേദ ആശുപത്രിയിൽ നടത്തിയ ആയുർവേദ ചികിത്സയെക്കുറിച്ചുള്ള പരാമർശം കേരളത്തിലെ പാരമ്പര്യചികിത്സാരംഗത്തിന് അംഗീകാരമായിരുന്നു.
സ്വജീവിതം കൊണ്ട് കാലാതീതരായി മാറിയ ശങ്കരാചാര്യർ, ശ്രീനാരാണയ ഗുരു, വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ, സഹോദരൻ അയ്യപ്പൻ, കമ്യൂണിസ്റ്റ് നേതാവ് പി. കൃഷ്ണപിള്ള തുടങ്ങിയവർക്കും മോദി മൻ കി ബാത്തിലൂടെ ആദരമേകി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Mann ki Baat, PM Modi in Mann Ki baat, Prime minister narendra modi