ന്യൂഡല്‍ഹി: ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസ്(Virus) ആഫ്രിക്കയിൽ(Africa) കണ്ടെത്തിയ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി നരന്ദ്ര മോദി(PM Narendra Modi). വൈറസിന്റെ വകഭേദമായ ഒമൈക്രോണിനെതിരെ(Omicron) സ്വീകരിക്കേണ്ട മുൻകരുതലുകൾ, മാർഗനിർദ്ദേശങ്ങൾ എന്നിവ ഉന്നതതല യോഗം വിലയിരുത്തി. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും. ഇതു സംബന്ധിച്ച് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രാദേശങ്ങൾക്കും കേന്ദ്ര ആരരാഗ്യമന്ത്രാലയം നിർദേശം നൽകി.
അതേസമയം, ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തണമെന്ന് ചില സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു. യാത്രാ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കണോയെന്ന് പരിശോധിക്കാൻ പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര വിമാന സർവീസുകൾ വീണ്ടും തുടങ്ങുന്നത് പുന:പരിശോധിക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശം. ഇന്ത്യയിൽ നിന്നും തിരിച്ചും അന്താരാഷ്ട്ര വിമാന സർവീസുകൾ ഡിസംബർ 15-ന് ഉപാധികളോടെ പുനരാരംഭിക്കുമെന്നാണ് നേരത്തെ വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിരുന്നത്.
കോവിഡ് ഭീഷണി തുടരുന്ന ബ്രിട്ടൻ, സിംഗപ്പുർ, ചൈന, ബ്രസീൽ, ബംഗ്ളാദേശ്, മൗറീഷ്യസ്, സിംബാബ്വെ, ന്യൂസീലൻഡ് തുടങ്ങിയ 14 രാജ്യങ്ങളിലേക്ക് പരിമിതമായേ സർവീസ് നടക്കുകയുള്ളൂ എന്നും വ്യോമയാന മന്ത്രാലയം അറിയിച്ചിരുന്നു.
ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും സാമൂഹിക അകലം, മാസ്ക് തുടങ്ങിയ മുൻകരുതലുകൾ തുടരണമെന്നും പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞു. രാജ്യത്തെ വാക്‌സിനേഷൻ പുരോഗതി വിലയിരുത്തിയ യോഗം, വാക്സിനേഷനിൽ ചില സംസ്ഥാനങ്ങളുടെ ജാഗ്രതക്കുറവും ചർച്ച ചെയ്തു.
Also Read-Omicron | ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കൊറോണ വൈറസ് വകഭേദം അപകടകാരിയാണോ?
ഡിസംബർ അവസാനത്തോടെ ആദ്യ ഡോസ് വാക്‌സിൻ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. ആദ്യ ഡോസ് സ്വീകരിച്ചവർക്ക് കൃത്യസമയത്ത് രണ്ടാം ഡോസ് ലഭ്യമാകുമെന്നത് ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. നിലവിൽ 121. 6 ലക്ഷം ഡോസ് വാക്‌സിനാണ് നൽകിയിട്ടുള്ളത്. ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ, ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Covid 19, Omicron Variant, PM narendra modi