പഞ്ചാബികള്‍ ഭൂമി വിറ്റ് പൗരത്വം ഉപേക്ഷിച്ച് നാടു വിടുന്നതെന്തു കൊണ്ട്?
- Published by:user_57
- news18-malayalam
Last Updated:
2014നും 2022നും ഇടയില്‍ ആയിരക്കണക്കിന് പഞ്ചാബികളാണ് തങ്ങളുടെ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്
വിദേശ കുടിയേറ്റം ധാരാളമായി നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് പഞ്ചാബ്. വിദേശത്ത് താമസിക്കുന്ന പഞ്ചാബി വംശജരില്‍ ചിലര്‍ വ്യാപകമായി പഞ്ചാബിൽ നിക്ഷേപം നടത്തുന്നുമുണ്ട്. അതേസമയം പഞ്ചാബിലെ പുത്തന്‍ തലമുറ മികച്ച ജോലി, പഠനം എന്നിവയ്ക്കായി വിദേശത്തേക്ക് പോകുന്നത് വര്‍ധിച്ചിട്ടുമുണ്ട്. വിദേശത്ത് സ്ഥിരതാമസമാക്കുന്ന ഇവര്‍ തങ്ങളുടെ മാതാപിതാക്കളെയും ഒപ്പം കൊണ്ടുപോകുന്നു.
2014നും 2022നും ഇടയില്‍ ആയിരക്കണക്കിന് പഞ്ചാബികളാണ് തങ്ങളുടെ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇക്കാലഘട്ടത്തില്‍ 28,117 പഞ്ചാബികള്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം രാജ്യസഭയെ അറിയിച്ചിട്ടുണ്ട്.
വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഭൂരിഭാഗം പേരും പൗരത്വം ഉപേക്ഷിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം പറയുന്നു. വിദേശത്തേക്ക് പോകാന്‍ പഞ്ചാബികള്‍ ഇന്ത്യയിലെ തങ്ങളുടെ ഭൂമിയും മറ്റ് വസ്തുക്കളും വില്‍ക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വിദേശ പൗരത്വം നേടിയ തങ്ങളുടെ മക്കള്‍ ഇന്ത്യയിലേക്ക് തിരിച്ചുവരില്ലെന്ന് ബോധ്യപ്പെടുന്നതോടെയാണ് മാതാപിതാക്കളും വിദേശത്തേക്ക് കുടിയേറാന്‍ തയ്യാറെടുക്കുന്നത് എന്നാണ് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
advertisement
കുടിയേറ്റത്തിന് കാരണമെന്ത്?
ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ കടബാധ്യതയുള്ള സംസ്ഥാനമാണ് പഞ്ചാബ്. സംസ്ഥാനത്തിന്റെ പ്രതിശീര്‍ഷ കടം 1 ലക്ഷം രൂപയാണ്. ശ്രീലങ്കയോട് സമാനമായ സാഹചര്യമാണ് പഞ്ചാബില്‍ നിലനില്‍ക്കുന്നത്.
സംസ്ഥാനത്ത് നിലനില്‍ക്കുന്ന തൊഴിലില്ലായ്മയാണ് കുടിയേറ്റത്തിന്റെ മറ്റൊരു പ്രധാന കാരണം. 8.6 ശതമാനമാണ് പഞ്ചാബിലെ തൊഴിലില്ലായ്മ നിരക്ക്. പഞ്ചാബിലെ മാതാപിതാക്കള്‍ തങ്ങളുടെ സ്വത്തുക്കള്‍ വിറ്റ് പഠനത്തിനും ജോലിയ്ക്കുമായി മക്കളെ വിദേശത്തേക്ക് അയയ്ക്കുകയാണ്. ഇങ്ങനെ പോകുന്നവര്‍ തിരികെ പഞ്ചാബിലേക്ക് വരാനും മടിക്കുന്നു. അതുകൊണ്ട് തന്നെ മാതാപിതാക്കളും മക്കളോടൊപ്പം വിദേശത്തേക്ക് പോകാന്‍ നിര്‍ബന്ധിതരാകുന്നു. നാട്ടിലുള്ള തങ്ങളുടെ ഭൂമിയും മറ്റ് സ്വത്തുക്കളും വിറ്റ് അവരും വിദേശത്തേക്ക് കുടിയേറുന്നു.
advertisement
പത്താന്‍കോട്ടില്‍ ജനിച്ച് വളര്‍ന്ന ഇപ്പോള്‍ യുഎസ് പൗരത്വം നേടിയ 65കാരനായ കുല്‍വന്ത് സിംഗ് ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. ഇന്ത്യാ ടുഡേയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിദേശത്തേക്ക് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പെര്‍മനന്റ് റെസിഡന്‍സി സൗകര്യം ലഭിക്കുന്നതോടെ തങ്ങളുടെ മാതാപിതാക്കളെയും അവര്‍ വിദേശത്തേക്ക് കൊണ്ടുവരുന്നുവെന്നാണ് അ്‌ദ്ദേഹം പറയുന്നത്. '' അവര്‍ തിരിച്ച് പോകാന്‍ ആഗ്രഹിക്കുന്നില്ല. മാതാപിതാക്കള്‍ തങ്ങളുടെ സ്വത്തുക്കള്‍ വിറ്റ് മക്കളോടൊപ്പം വിദേശത്തേക്ക് കുടിയേറുന്നു,'' കുല്‍വന്ത് സിംഗ് പറഞ്ഞു.
അതേസമയം വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങളും ലഹരി ഉപയോഗവും വിദേശത്തേക്ക് കുടിയേറാന്‍ പഞ്ചാബികളെ പ്രേരിപ്പിക്കുന്നുവെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. കുറ്റകൃത്യങ്ങളുടെ നിരക്ക് കുറഞ്ഞ് വരികയാണെന്ന് പഞ്ചാബ് സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ജനങ്ങള്‍ ഇക്കാര്യം അംഗീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
advertisement
വിദേശത്തേക്ക് കുടിയേറാന്‍ തയ്യാറെടുക്കുന്ന രൂപ്‌നഗര്‍ സ്വദേശികളായ സുഖ്‌വിന്ദര്‍ സിംഗും ഭാര്യയും തങ്ങളുടെ സംസ്ഥാനത്തിന്റെ നിലവിലെ സ്ഥിതി ചൂണ്ടിക്കാട്ടുന്നു. ഇവരുടെ രണ്ട് മക്കളും വിദേശത്ത് സ്ഥിരതാമസമാക്കിയിട്ടുണ്ട്. ഒരാള്‍ കാനഡയിലും മറ്റൊരാള്‍ ന്യൂസിലാന്റിലുമാണെന്ന് ഇവര്‍ പറഞ്ഞു.'' എന്റെ രണ്ട് ആണ്‍മക്കളും വിദേശത്ത് സ്ഥിരതാമസമാക്കിയിരിക്കുകയാണ്. അവര്‍ തിരിച്ച് വരാന്‍ ആഗ്രഹിക്കുന്നില്ല. ഇവിടെ സുരക്ഷിതത്വം ഇല്ല. മലിനീകരണവും കുറ്റകൃത്യങ്ങളും വര്‍ധിച്ചുവരികയാണ്. ഇവിടെ ആരും സുരക്ഷിതരല്ല. എപ്പോള്‍ വേണമെങ്കിലും നിങ്ങളുടെ നെഞ്ചിലേക്ക് ബുള്ളറ്റുകള്‍ തറച്ചുകയറും. നിങ്ങള്‍ കൊള്ളയടിക്കപ്പെടും. ഞാന്‍ എന്റെ ഭൂമി മുഴുവന്‍ വിറ്റു. ആറ് മാസത്തോളം വിദേശത്ത് കഴിയുകയും ചെയ്തു,'' എന്നാണ് സുഖ്‌വിന്ദര്‍ സിംഗ് പറഞ്ഞത്.
advertisement
ഭൂമിയ്ക്ക് മതിയായ സുരക്ഷിതത്വം ഇല്ലാത്തതും കുടിയേറ്റത്തിന് കാരണമായിട്ടുണ്ടെന്നാണ് ചിലര്‍ പറയുന്നത്. ഭൂമി തര്‍ക്കം, തട്ടിപ്പിലൂടെ എന്‍ആര്‍ഐകളുടെ ഭൂമി പിടിച്ചെടുക്കുക, ഭൂമാഫിയ എന്നിവയെല്ലാം സംസ്ഥാനത്ത് വ്യാപകമായിരിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
"ഭൂമിയുടെ മേല്‍ ഒരു കണ്ണ് വേണമെന്ന് പഞ്ചാബി കുടുംബാംഗങ്ങളോട് പറഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോള്‍ പഞ്ചാബികള്‍ തങ്ങളുടെ ഭൂമി എങ്ങനെയെങ്കിലും വിറ്റഴിക്കാനാണ് നോക്കുന്നത്. പഞ്ചാബിലെ ക്രമസമാധാന നില താളം തെറ്റിയ നിലയിലാണ്. പഞ്ചാബില്‍ വ്യക്തികളുടെ ജീവന് യാതൊരു സുരക്ഷിതത്വവുമില്ല. ആരും അവിടെ സുരക്ഷിതരല്ല. എല്ലാവരും സംസ്ഥാനം വിടാന്‍ ആഗ്രഹിക്കുതയാണ്," എന്നാണ് നോര്‍ത്ത് അമേരിക്കന്‍ പഞ്ചാബി അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായ സത്‌നാം സിംഗ് ചഹല്‍ പറയുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
December 03, 2023 9:14 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
പഞ്ചാബികള്‍ ഭൂമി വിറ്റ് പൗരത്വം ഉപേക്ഷിച്ച് നാടു വിടുന്നതെന്തു കൊണ്ട്?