ന്യൂഡൽഹി: പൂനവല്ല ഫിൻകോർപ്പ് ലിമിറ്റഡുമായി സഹകരിച്ച് ന്യൂസ് 18 നെറ്റ്‌വർക്ക് സംഘടിപ്പിക്കുന്ന റൈസിംഗ് ഇന്ത്യ ഉച്ചകോടിയിൽ പ്രശസ്ത കലാകാരൻ സി.വി രാജുവിനെ ആദരിക്കും. പരിസ്ഥിതി സൗഹാർദ്ദമായ രീതികളുപയോഗിച്ച് എടികൊപ്പക കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്നതിൽ പ്രശസ്തനാണ് സിവി രാജു. മൃദുവായ തടിയും പ്രകൃതിദത്ത നിറങ്ങളും ഉപയോഗിച്ചാണ് ഇദ്ദേഹം കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്നത്. 2023ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ച വ്യക്തി കൂടിയാണ് ഇദ്ദേഹം.
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിന് സമീപമുള്ള എടികൊപ്പക എന്ന ഗ്രാമത്തിലാണ് ഇദ്ദേഹം താമസിക്കുന്നത്. പത്മാവതി അസോസിയേറ്റ്‌സ് എന്ന പേരിൽ കരകൗശല വിദഗ്ധരുടെ ഒരു സഹകരണ സംഘവും ഇദ്ദേഹം ഇവിടെ ആരംഭിച്ചിട്ടുണ്ട്. പ്രകൃതിദത്ത ചായങ്ങൾ വിപണിയിലെത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ഈ സംഘത്തിന്റെ ലക്ഷ്യം. ഇതിലൂടെ പ്രകൃതി ദത്ത ചായങ്ങളുടെ വിപണി കൂടുതൽ ശക്തിപ്പെട്ടിട്ടുണ്ട്.
പ്രകൃതിദത്ത ചായങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്ന എടിക്കൊപ്പക കളിപ്പാട്ടങ്ങൾ വളരെ സുരക്ഷിതമായി കുട്ടികൾക്ക് കളിക്കാൻ നൽകാവുന്നതാണ്. ഈ പരമ്പരാഗത കലാരൂപത്തെ പുനരുജ്ജീവിപ്പിക്കുക മാത്രമല്ല സിവി രാജു ചെയ്തത്. തന്റെ ഗ്രാമത്തിലെ കരകൗശല തൊഴിലാളികൾക്ക് ജോലി നൽകാനും ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. സ്വന്തം ഗ്രാമത്തിൽ ജോലി കണ്ടെത്തുന്നതിന് കരകൗശലതൊഴിലാളികളെ പ്രാപ്തമാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
ചായങ്ങൾ നിർമ്മിക്കുന്നതിനുള്ള പാരമ്പര്യ രീതികൾ അദ്ദേഹം ശക്തിപ്പെടുത്തുകയും പുതിയ സാങ്കേതികത രീതികൾ പ്രയോജനപ്പെടുത്തുകയും ചെയ്തു. പരമ്പരാഗത കളിപ്പാട്ട വ്യവസായം ശക്തിപ്പെടുത്തുന്നതിനായുള്ള സിവി രാജുവിന്റെ ശ്രമങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടിയായ മൻ കി ബാത്തിലാണ് രാജുവിനെപ്പറ്റി അദ്ദേഹം പരാമർശിച്ചത്.
‘ദ ഹീറോസ് ഓഫ് റൈസിംഗ് ഇന്ത്യ’ എന്ന തീം അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ ഉച്ചകോടി നടക്കുന്നത്. ഇന്ത്യയുടെ വളർച്ചയിൽ സാധാരണക്കാരായവരുടെ അസാധാരണമായ നേട്ടങ്ങളാണ് ഇത്തവണ ഉയർത്തിക്കാട്ടുന്നത്. താഴേത്തട്ടിൽ മുതലേ മാറ്റങ്ങളുണ്ടാക്കാൻ പുതിയ കണ്ടുപിടിത്തങ്ങൾ സൃഷ്ടിക്കുകയും ജീവിതത്തെ മാറ്റിമറിക്കാൻ സാധ്യതയുള്ള സാമൂഹിക സംരംഭങ്ങൾ ആരംഭിക്കുകയും സമൂഹത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരുന്ന തരത്തിലുള്ള പദ്ധതികൾ നടപ്പിലാക്കുകയും ചെയ്ത 20 ഹീറോകളെ ഈ ഉച്ചകോടിയിൽ ആദരിക്കും. രാജ്യത്തിന്റെ നല്ല മാറ്റത്തിന് കാരണക്കാരായ സാധാരണക്കാരെയും അവരുടെ അസാധാരണ നേട്ടങ്ങളെയുമാണ് റൈസിംഗ് ഇന്ത്യ അംഗീകരിക്കുന്നത്.
ഇന്നും നാളെയുമായി ന്യൂഡൽഹിയിലെ താജ് പാലസിലാണ് ഉച്ചകോടി നടക്കുന്നത്. കോൺക്ലേവിന്റെ മൂന്നാം പതിപ്പാണ് ഇന്നാരംഭിക്കുന്നത്. വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ ഉച്ചകോടിയിൽ പങ്കെടുക്കും. ഉച്ചകോടിയിൽ കേന്ദ്ര സർക്കാർ പ്രതിനിധികൾക്ക് പുറമെ കല, കായികം, ബിസിനസ്, അക്കാദമിക് തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ള വിശിഷ്ട വ്യക്തികളും പങ്കെടുക്കും. ഇവർ അതാത് മേഖലകളിലെ അവരുടെ അറിവ് പങ്കിടുകയും ഇന്ത്യയുടെ പുരോഗതിയെക്കുറിച്ചുള്ള ചർച്ചകളിൽ പങ്കാളികളാകുകയും ചെയ്യും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Network 18, News18