'സംഘപരിവാറിന് കാലുവെയ്ക്കാൻ ഇടം കൊടുക്കരുത്'; വെൽഫെയർ പാർട്ടി യുഡിഎഫിനൊപ്പം
- Published by:Chandrakanth viswanath
Last Updated:
ഇടതുമുന്നണി മതനിരപേക്ഷമാണെങ്കിലും ഇടതുപക്ഷ തുടർ ഭരണം സംഘപരിവാർ പദ്ധതിയായതിനാൽ അതിനെ പരാജയപ്പെടുത്തുന്നതിനു വേണ്ടിയാണ് മറ്റൊരു മതേതര മുന്നണിയായ യുഡിഎഫിനെ പിന്തുണയ്ക്കുന്നതെന്ന് വെൽഫെയർ പാർട്ടി.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജമാ അത്തൈ ഇസ്ലാമി പിന്തുണ യുഡിഎഫിന്. ഇടതുപക്ഷത്തെ അധികാരത്തിൽ നിലനിർത്തി തങ്ങൾക്കനുകൂലമായ സാമൂഹികാന്തരീക്ഷം വളർത്തിയെടുക്കാനുള്ള സംഘപരിവാർ പദ്ധതി പരാജയപ്പെടുത്തുന്നതിനാണ് ഈ നിലപാടെന്ന് ജമാ അത്തൈ ഇസ്ലാമിയുടെ രാഷ്ട്രീയ മുഖമായ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി തിരുവനന്തപുരത്ത് പത്രസമ്മേളനത്തിൽ പറഞ്ഞു.
ബിജെപി വിജയിക്കുമെന്നു തോന്നുന്ന മണ്ഡലങ്ങളിൽ തൊട്ടടുത്ത സ്ഥാനാർത്ഥികൾക്ക് പിന്തുണ നൽകി സംഘപരിവാർ വിജയത്തെ തടയുന്നതിനാവശ്യമായ പ്രവർത്തനം സംഘടിപ്പിക്കാനും പാർട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുള്ളതായി അദ്ദേഹം പറഞ്ഞു.
ഏകാധിപത്യ രീതികൾ എവിടെ എത്തിക്കും എന്ന മുന്നറിയിപ്പാണ് ത്രിപുരയും ബംഗാളും നൽകിയത്. കേരളം കേരളമായി നിലകൊള്ളണം. സംഘ്പരിവാറിന് കാൽവെയ്ക്കാൻ കേരളം ഇടം കൊടുക്കാൻ പാടില്ല. ഇടതുമുന്നണി മതനിരപേക്ഷമാണെങ്കിലും ഇടതുപക്ഷ തുടർ ഭരണം സംഘപരിവാർ പദ്ധതിയായതിനാൽ അതിനെ പരാജയപ്പെടുത്തുന്നതിനു വേണ്ടിയാണ് മറ്റൊരു മതേതര മുന്നണിയായ യുഡിഎഫിനെ പിന്തുണയ്ക്കുന്നതെന്ന് വെൽഫെയർ പാർട്ടി പ്രസ്താവിക്കുന്നു.
advertisement
വെൽഫെയർ പാർട്ടി പറഞ്ഞ പ്രധാന കാര്യങ്ങൾ
- കേരളത്തിൻ്റെ സാമൂഹിക ഘടനയും രണ്ട് മതനിരപേക്ഷ മുന്നണികളുടെ സാന്നിധ്യവുമാണ് സംഘപരിവാറിന്റെ രാഷ്ട്രീയ സ്വാധീനത്തെ തടയുന്ന രണ്ട് പ്രതിരോധങ്ങൾ. ഈ രണ്ടു പ്രത്യേകതകളെയും തകർക്കുവാനുള്ള പരിശ്രമങ്ങളാണ് 10 വർഷമായി സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്നത്.
- ബിജെപിക്കെതിരെ കേരളത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള ഏറ്റവും ശക്തമായ പ്രതിരോധമായ ന്യൂനപക്ഷ വിഭാഗങ്ങളുടെ ഐക്യം തകർക്കാനാണ് സംഘപരിവാർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
- മുസ്‌ലിം - ക്രൈസ്തവ സൗഹൃദവും യോജിപ്പും തകർക്കാൻ പ്രത്യേകമായ ശ്രമം നടത്തുന്നു. ഹിന്ദു സമൂഹത്തിൽ മുസ്ലിം ഭയം സൃഷ്ടിച്ച് അത്തരം ജനവിഭാഗങ്ങളെ തങ്ങൾക്ക് അനുകൂലമാക്കാനും ശ്രമിക്കുന്നു. ഇതിനായി അവർ ലൗജിഹാദ്, നാർക്കോട്ടിക് ജിഹാദ്, വഖഫ് നിയമത്തെ കുറിച്ചുള്ള ഭീതി എന്നിവ സൃഷ്ടിച്ചു.
- കേരളത്തിലെ ഹിന്ദു സമൂഹവും മുസ്‌ലിം സമൂഹവും തമ്മിൽ നിലനിൽക്കുന്ന ഇഴയടുപ്പം തകർക്കുന്നതിന് വെള്ളാപ്പള്ളി നടേശനെ പോലെയുള്ള സംഘപരിവാർ അനുകൂലികളെ നിയോഗിച്ചു.
- സംഘപരിവാർ നടത്തിയ എല്ലാത്തരം പ്രവർത്തനങ്ങൾക്കും കേരളത്തിലെ ഇടതു സർക്കാരിൽ നിന്ന് പ്രോത്സാഹജനകമായ സമീപനമാണ് ഉണ്ടായത്.
- രണ്ട് മതനിരപേക്ഷ ചേരി എന്നതിൽ നിന്നും രണ്ടിൽ ഒരു കക്ഷി എന്ന പൊസിഷനിലേക്ക് പ്രവേശിച്ച് ഭാവിയിൽ ഏറ്റവും വലിയ കക്ഷിയായി മാറുക എന്ന പദ്ധതിയാണ് ബിജെപി തയ്യാറാക്കിയിരിക്കുന്നത്.
- 2016-ൽ തുടങ്ങിയ ഇടതു ഭരണത്തിൽ തങ്ങളുടെ താൽപര്യങ്ങൾ നടപ്പിലാക്കാൻ അവസരം ലഭ്യമായതോടെ യുഡിഎഫിനെ ഇല്ലാതാക്കി ആ സ്ഥാനത്തേക്ക് പടിപടിയായി കടന്നു വരിക എന്ന തന്ത്രമാണ് സംഘ്പരിവാർ സ്വീകരിച്ചത്.
- ഇടതുപക്ഷത്തിന് അധികാര തുടർച്ച നൽകി യുഡിഎഫിനെ ഇല്ലാതാക്കാനും ഭരണത്തുടർച്ച ലഭിച്ച മറ്റ് സംസ്ഥാനങ്ങളിൽ സംഭവിച്ചത് പോലെ ഇടതുപക്ഷത്തിന് ഉണ്ടാകാൻ പോകുന്ന തകർച്ചയെ ഉപയോഗപ്പെടുത്തി കേരളത്തിലെ പ്രധാന രാഷ്ട്രീയ ചേരിയായി മാറാനുമുള്ള ദീർഘകാല പദ്ധതിയാണ് സംഘപരിവാർ നടപ്പാക്കി കൊണ്ടിരിക്കുന്നത്. ഈ പദ്ധതിയുടെ താൽക്കാലിക ഗുണഭോക്താവായി മാറാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്.
- 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തന്നെ ബിജെപി ഈ തന്ത്രം നടപ്പാക്കി.തുടർച്ചയായ തെരഞ്ഞെടുപ്പുകളിലെ വോട്ടു നില പരിശോധിക്കുമ്പോൾ 2021-ൽ ബിജെപിക്ക് അസാധാരണമായി വോട്ട് കുറഞ്ഞതു ഇതിൻ്റെ ഭാഗമാണ് എന്ന് സംശയിക്കേണ്ടതുണ്ട്. ആ വോട്ടുകളുടെ കൂടി പിൻബലത്തിലാണ് ഇടതുപക്ഷം ഭരണത്തുടർച്ച നേടിയത്.
- സംഘപരിവാർ അനുകൂല നിലപാട് സ്വീകരിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് എല്ലാസംരക്ഷണവും സർക്കാർ ഉറപ്പുവരുത്തി. ഘടകകക്ഷി നേതാക്കളുടെ എതിർപ്പ് പോലും മറികടന്നാണ് ഇത്തരക്കാരെ സർക്കാർ സംരക്ഷിച്ചത്. രാഷ്ട്രീയ അധികാരമില്ലാത്ത സംസ്ഥാനങ്ങളിൽ പോലീസ് സംവിധാനത്തെ ഉപയോഗപ്പെടുത്തി തങ്ങൾക്ക് അനുകൂലമായ അന്തരീക്ഷം നിർമ്മിക്കാനുള്ള സംഘപരിവാർ ശ്രമം പിണറായി സർക്കാരിൻ്റെ കാലത്തു വിജയം കണ്ടു. ഭരണത്തുടർച്ചക്ക് വേണ്ടി തയ്യാറാക്കിയ സോഷ്യൽ എൻജിനീയറിങ്ങിനനുസരിച്ച് വരുത്തിയ മാറ്റവും രാഷ്ട്രീയ നേതൃത്വങ്ങളുടെ വ്യക്തിപരമായ താല്‍പര്യങ്ങളുമാണ് ഇതിന് പിന്നിൽ.
- സംഘപരിവാറിന്റെയും ഇടതുപക്ഷത്തിന്റെയും രാഷ്ട്രീയ പ്രചാരണങ്ങൾ സമാനമായി മാറിയിരിക്കുന്നു. ഇടതുപക്ഷം രൂപപ്പെടുത്തിയ വിദ്വേഷ പദ്ധതികളാണ് ഇപ്പോൾ കേരളത്തിൽ സംഘപരിവാർ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി ഉപയോഗപ്പെടുത്തി കൊണ്ടിരിക്കുന്നത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Mar 26, 2026 8:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സംഘപരിവാറിന് കാലുവെയ്ക്കാൻ ഇടം കൊടുക്കരുത്'; വെൽഫെയർ പാർട്ടി യുഡിഎഫിനൊപ്പം









