ന്യൂഡൽഹി: ഒരു പ്രത്യയശാസ്ത്രത്തിനോ വ്യക്തിക്കോ രാജ്യത്തെ സൃഷ്ടിക്കാനോ നശിപ്പിക്കാനോ കഴിയില്ലെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭഗവത് പറഞ്ഞു. രാജ്യത്ത് വിവിധ ആശയധാരകൾക്ക് ഇടം നൽകണം. ലോകത്തെ മികച്ച രാജ്യങ്ങളിൽ നിരവധി ആശയധാരകൾക്ക് ഇടം നൽകിയിരിക്കുന്നതായി കാണാമെന്നും അദ്ദേഹം പറഞ്ഞു. നാഗ്പൂരിൽ രാജരത്ന പുരസ്കാര സമിതി സംഘടിപ്പിച്ച അവാർഡ് ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read- ‘അത് രഹസ്യമായിരുന്നില്ല’; ആർഎസ്എസുമായി ചർച്ച നടത്തിയെന്ന വാർത്ത ദുരുദ്ദേശപരമെന്ന് ജമാഅത്തെ ഇസ്ലാമി
ഒരു വ്യക്തി, ഒരു ആശയം, ഒരു സംഘം, ഒരു പ്രത്യയശാസ്ത്രം എന്നിവയ്ക്ക് രാജ്യത്തെ വളർത്താനോ നശിപ്പിക്കാനോ കഴിയില്ല. പലവിധ ചിന്താധാരകളുള്ള ലോകത്തെ മികച്ച രാജ്യങ്ങളിലെല്ലാം എല്ലാ തരം സംവിധാനങ്ങളുമുണ്ട്. ഈ ബഹുതല സംവിധാനങ്ങളുള്ള വ്യവസ്ഥിതിയുടെ ബലത്തിൽ അവർ വളരുന്നു എന്നും അദ്ദേഹം പറഞ്ഞു.
നാഗ്പൂരിലെ മുൻ രാജകുടുംബമായ ബോൺസ്ലെ കുടുംബത്തിന് സംഘ സ്ഥാപകനായ കേശവ ബലറാം ഹെഡ്ഗേവാറിന്റെ കാലം മുതൽ ആർഎസ്എസുമായി ബന്ധമുണ്ട്. ഛത്രപതി ശിവാജി മഹാരാജ് സ്വരാജ്യം സ്ഥാപിക്കുകയും ദക്ഷിണേന്ത്യയെ അതിക്രമങ്ങളിൽ നിന്ന് മോചിപ്പിക്കുകയും ചെയ്തു. അതുപോലെ നാഗ്പൂർ ബോൺസ്ലെ കുടുംബത്തിന്റെ ഭരണത്തിൻ കീഴിൽ രാജ്യത്തിന്റെ കിഴക്കൻ ഭാഗവും ഉത്തരേന്ത്യയും അതിക്രമങ്ങളിൽ നിന്ന് മോചിപ്പിക്കപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.