യുപി പൊലീസിനെതിരെ വിമർശനവുമായി ശിവസേന. ഹത്രാസ് സന്ദർശനത്തിനെത്തിയ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ പൊലീസുകാർ കയ്യേറ്റം ചെയ്യുന്ന ചിത്രം പങ്കുവച്ചു കൊണ്ട് ശിവസേന നേതാവ് സഞ്ജയ് റൗത്ത് ആണ് വിമർശനം ഉയർത്തിയിരിക്കുന്നത്. ആൾക്കൂട്ടത്തിനിടയിൽ ഒരു പൊലീസുകാരൻ പ്രിയങ്കയുടെ വസ്ത്രത്തിൽ കുത്തിപ്പിടിച്ചിരിക്കുന്ന ചിത്രം വൈറലായിരുന്നു. 'യോഗിജിയുടെ ഭരണത്തിലെന്താ വനിതാ പൊലീസുകാരില്ലേ' എന്ന ചോദ്യം ഉന്നയിച്ചു കൊണ്ടാണ് റൗത്ത് ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്.
റൗത്തിനെ കൂടാതെ സോഷ്യൽ മീഡിയയിലും യുപി പൊലീസിന്‍റെ ഈ നടപടിക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. നേരത്തെ ഹത്രാസിൽ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 19കാരിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ കോൺഗ്രസ് സംഘത്തെ പൊലീസ് തടഞ്ഞത് വിമർശനം ഉയര്‍ത്തിയിരുന്നു. രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തിലെത്തിയ സംഘത്തെയാണ് പൊലീസ് വഴിയിൽ തന്നെ തടഞ്ഞത്. ഇതിനിടെ കോൺഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പൊലീസ് കയ്യേറ്റവും ചെയ്തിരുന്നു. പൊലീസിന്‍റെ ബലപ്രയോഗത്തിൽ രാഹുൽ നിലത്ത് വീഴുകയും ചെയ്തു.
കഴിഞ്ഞ ദിവസം രണ്ടാമതും ഇവിടെ സന്ദർശനം നടത്താനുള്ള ശ്രമത്തിനിടെയാണ് പ്രിയങ്ക ഗാന്ധിക്ക് നേരെ കയ്യേറ്റം നടന്നത്. ഈ സംഭവത്തിന്‍റെ ചിത്രങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. പ്രതിഷേധങ്ങൾക്കൊടുവിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും അടക്കം അഞ്ച് കോൺഗ്രസ് അംഗങ്ങൾക്ക് പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ അനുമതി നൽകിയിരുന്നു. ഇവിടെയെത്തിയ നേതാക്കൾ കുടുംബത്തെ കണ്ട് വിവരങ്ങൾ തിരക്കി അവരെ ആശ്വസിപ്പിച്ചാണ് മടങ്ങിയത്.
നീതി ലഭിക്കുന്നത് വരെ പോരാട്ടം തുടരുമെന്നാണ് ഇതിനു ശേഷം പ്രിയങ്ക ഗാന്ധി പ്രതികരിച്ചത്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.