തമിഴ്‌നാട്ടിലും ഇനി 'കോളനി' പ്രയോഗമില്ല; നിര്‍ണായക തീരുമാനവുമായി തമിഴ്‌നാട് സര്‍ക്കാര്‍
- Published by:Sarika N
- news18-malayalam
Last Updated:
കോളനി എന്ന പദം സര്‍ക്കാര്‍ രേഖകളില്‍നിന്നും പൊതുവായ ഉപയോഗത്തില്‍ നിന്നും നീക്കം ചെയ്യുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അറിയിച്ചു
ചെന്നൈ: കേരളത്തിന് പിന്നാലെ 'കോളനി' പദപ്രയോഗം നീക്കം ചെയ്യാൻ തമിഴ്നാടും. കോളനി എന്ന പദം സര്‍ക്കാര്‍ രേഖകളില്‍നിന്നും പൊതുവായ ഉപയോഗത്തില്‍ നിന്നും നീക്കം ചെയ്യുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ചൊവ്വാഴ്ച അറിയിച്ചു. തൊട്ടുകൂടായ്മയായും ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനവുമായും വളരെക്കാരമായി ബന്ധപ്പെട്ടിരിക്കുന്ന പദമാണ് കോളനിയെന്നും അദ്ദേഹം പറഞ്ഞു. 2024 ജൂൺ 18ന് കേരളവും ഈ തീരുമാനം നടപ്പാക്കിയിരുന്നു.
നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. തദ്ദേശീയരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ സമൂഹങ്ങളെയും അവരുടെ ആവാസവ്യവസ്ഥകളെയും അടയാളപ്പെടുത്താനും തരംതാഴ്ത്താനുമായാണ് ഈ പദം ഉപയോഗിച്ചിരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവിധ വകുപ്പുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പുതിയ നിര്‍ദേശം നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ അടങ്ങിയ വിശദമായ ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഏകദേശം 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതിന് സമാനമായ ഉത്തരവ് തമിഴ്‌നാട്ടില്‍ പുറപ്പെടുവിച്ചിരുന്നു. 1978 ഒക്ടോബര്‍ 3 ന് അന്നത്തെ മുഖ്യമന്ത്രി എംജി രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തെരുവുകളില്‍ നിന്ന് ജാതി പേരുകള്‍ നീക്കം ചെയ്യുന്നതിനുള്ള ഉത്തരവ് പാസാക്കിയിരുന്നു. സാമൂഹിക പരിഷ്‌കര്‍ത്താവ് പെരിയാര്‍ ഇവി രാമസ്വാമിയുടെ ജന്മശതാബ്ദി ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു നീക്കം.
advertisement
എല്ലാ മുനിസിപ്പാലിറ്റികളും ടൗണ്‍ പഞ്ചായത്തുകളും ഗ്രാമ പഞ്ചായത്തുകളും ഈ വിഷയത്തില്‍ പ്രമേയങ്ങള്‍ പാസാക്കണമെന്ന് സർക്കാർ ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
2019ലെ സുപ്രീം കോടതി നടത്തിയ വിധിയുടെ പ്രത്യാഘാതങ്ങളും നിയമന പ്രക്രിയയ്ക്കായി സംസ്ഥാന സര്‍ക്കാരിന്റെ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നതില്‍ ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങളും പഠിക്കാന്‍ വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ഒരു സമിതിക്ക് രൂപം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
സമുദായങ്ങളുടെ പേരുകളില്‍ കൂടുതല്‍ മാന്യമായ പ്രത്യയങ്ങള്‍ ചേര്‍ക്കാന്‍ നിര്‍ദേശം
സ്ഥാനക്കയറ്റത്തില്‍ പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്ക് സംവരണം ആവശ്യപ്പെട്ട് വിടുതലൈ ചിരുതൈഗല്‍ കച്ചി (വിസികെ) പ്രസിഡന്റ് തോള്‍ തിരുമാവളനും പാര്‍ട്ടി എംഎല്‍എ എം സിന്തനായ് സെല്‍വനും നല്‍കിയ നിവേദനം പരാമര്‍ശിച്ചാണ് മുഖ്യമന്ത്രി എംകെ സ്റ്റാലില്‍ തീരുമാനം അറിയിച്ചത്. കോളനി എന്ന വാക്ക് നീക്കം ചെയ്യണമെന്നത് പാര്‍ട്ടിയുടെ ദീര്‍ഘകാല ആവശ്യമായിരുന്നുവെന്ന് വിസികെ ജനറല്‍ സെക്രട്ടറിയും എംപിയുമായ ഡി രവികുമാര്‍ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും ജാതി പരാമര്‍ശങ്ങള്‍ നീക്കം ചെയ്യുന്നതിന് ഒരു പുതിയ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
സമുദായങ്ങളുടെ പേരില്‍ ജാതി പറയുന്ന സന്ദര്‍ഭങ്ങളില്‍ പലപ്പോഴും എന്‍(n) എന്ന പ്രത്യയം ഉപയോഗിക്കാറുണ്ട്. ഇതിന് പകരം ബഹുമാനമുള്ള ആര്‍(r) ഉപയോഗിക്കണമെന്നും വിസികെ ആവശ്യപ്പെടുന്നതായി രവികുമാര്‍ പറഞ്ഞു. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ ക്രിസ്തുദാസ് ഗാന്ധി 'കോളനി' എന്ന പദത്തിന് പകരം തമിഴില്‍ താമസസ്ഥലങ്ങളെ സൂചിപ്പിക്കുന്ന 'കുടിയിരുപ്പ്' അല്ലെങ്കില്‍ 'ഊര്' എന്നിവ ശുപാര്‍ശ ചെയ്തിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Tamil Nadu
First Published :
May 01, 2025 6:26 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
തമിഴ്‌നാട്ടിലും ഇനി 'കോളനി' പ്രയോഗമില്ല; നിര്‍ണായക തീരുമാനവുമായി തമിഴ്‌നാട് സര്‍ക്കാര്‍


