മുംബൈ: 500 രൂപ നൽകാത്തതിന് റെയിൽവേ സ്റ്റേഷനിൽവെച്ച് യുവാവിനെ കുത്തിക്കൊന്നു. മുംബൈയിലെ ബാന്ദ്ര റെയിൽവേസ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽവെച്ചാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെ നിർമൽ നഗർ പൊലീസ് അറസ്റ്റുചെയ്തു.
ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11.30 ഓടെയാണ് ബാന്ദ്ര റെയിൽവേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽവെച്ച് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത്. കുറ്റകൃത്യം നടന്ന് ഒരു മണിക്കൂറിനുള്ളിൽ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
കൊല്ലപ്പെട്ട നസീം ഖാനും പ്രതികളിലൊരാളായ ഷദാബ് ഖാനും (21) കഴിഞ്ഞ ആറ് മാസമായി പരസ്പരം അറിയാമെന്നും അടുത്തിടെ ഷദാബിന്‍റെ കൈയിൽനിന്ന് നസീമിന്റെ ഫോൺ അബദ്ധത്തിൽ തകരാറ് സംഭവിച്ചു. ഇത് നന്നാക്കുന്നതിന് 1000 രൂപ ചെലവ് വന്നതായും പോലീസ് പറഞ്ഞു. നസീം ഉടൻ പണം ആവശ്യപ്പെട്ടു, അതിനാൽ ഷദാബ് നസീമിന്റെ വീട്ടിലെത്തി 500 രൂപ നൽകി. ബാക്കി 500 രൂപ ഭാര്യയോട്, അന്ന് രാത്രി 12 മണിക്കകം നൽകാമെന്ന് പറഞ്ഞു.
എന്നാൽ, മുഴുവൻ പണവും ഉടൻ വേണമെന്ന് നാസിം ഷദാബിനോട് പറഞ്ഞു. ഇതേച്ചൊല്ലി വ്യാഴാഴ്ച രാത്രി വൈകി ബാന്ദ്ര റെയിൽവേ പാലത്തിന് താഴെവെച്ച് ഇരുവരും തമ്മിൽ വഴക്കുണ്ടായി. ഷദാബിന്റെ മൂത്ത സഹോദരൻ ഷാനുവും (22) ഒപ്പം ചേർന്നതോടെ വാക്കുതർക്കം കൈയ്യാങ്കളിയായി മാറി. പിന്നീട് രാത്രി 11.30ഓടെ ബാന്ദ്ര റെയിൽവേ സ്റ്റേഷനിലെ ഏഴാം നമ്പർ പ്ലാറ്റ്‌ഫോമിന്റെ കോണിപ്പടിയിലൂടെ നടക്കുമ്പോൾ ഇരുവരും നസീമിനെ പിന്തുടർന്ന് കത്തിയെടുത്ത് നെഞ്ചിൽ കുത്തുകയായിരുന്നു.
നാസിമിനെ ബാന്ദ്രയിലെ ഭാഭ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോലീസ് ഉടൻ തന്നെ പ്രതികൾക്കായി തിരച്ചിൽ ആരംഭിക്കുകയും സംഭവം നടന്ന് ഒരു മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടുകയും ചെയ്തു. ഇരുവർക്കുമെതിരെ ഇന്ത്യൻ ശിക്ഷാനിയമം (ഐപിസി) സെക്ഷൻ 302 (കൊലപാതകം) പ്രകാരം പോലീസ് കേസെടുത്തു, കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.