മണിപ്പൂരിൽ രാഷ്ട്രപതി ഭരണം അവസാനിച്ചു; യുമ്നം ഖേംചന്ദ് സിങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
- Published by:Sneha Reghu
- news18-malayalam
Last Updated:
കേന്ദ്ര സർക്കാർ വിവിധ വംശീയ വിഭാഗങ്ങളുമായി നടത്തിയ നിരന്തര ചർച്ചകൾക്കൊടുവിലാണ് ഇപ്പോൾ ജനാധിപത്യ സർക്കാർ വീണ്ടും അധികാരത്തിൽ വരുന്നത്
ഇംഫാൽ: വംശീയ കലാപങ്ങളെത്തുടർന്ന് ഒരു വർഷത്തോളമായി രാഷ്ട്രപതി ഭരണത്തിലായിരുന്ന മണിപ്പൂരിൽ പുതിയ ജനാധിപത്യ സർക്കാർ അധികാരമേറ്റു. ബിജെപി നിയമസഭാ കക്ഷി നേതാവായ യുമ്നം ഖേംചന്ദ് സിങ് മണിപ്പൂർ മുഖ്യമന്ത്രിയായി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ അജയ് ഭല്ലയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ബിജെപി എംഎൽഎമാരും എൻഡിഎയിലെ പ്രമുഖ നേതാക്കളും ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചു.
വംശീയമായി വിഭജിക്കപ്പെട്ട സംസ്ഥാനത്തെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഭരണസംവിധാനം ഒരുക്കിയിരിക്കുന്നത്. മെയ്തേയ് വിഭാഗത്തിൽ നിന്നുള്ള ഖേംചന്ദ് സിങ് മുഖ്യമന്ത്രിയാകുമ്പോൾ, കുക്കി വിഭാഗത്തിൽ നിന്നുള്ള നെംച കിപ്‌ജെൻ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റു. ഗോവിന്ദാസ് കോന്തൗജമാണ് പുതിയ ആഭ്യന്തര മന്ത്രി. നാഗാ വിഭാഗത്തിൽ നിന്നുള്ള ലോസി ദിഖോയെ രണ്ടാമത്തെ ഉപ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. 45-ലധികം എംഎൽഎമാർക്കിടയിൽ ഉണ്ടായ സമവായത്തിന്റെ അടിസ്ഥാനത്തിലാണ് ഖേംചന്ദിനെ ഈ പദവിയിലേക്ക് നിശ്ചയിച്ചത്.
62-കാരനായ ഖേംചന്ദ് സിങ് രാഷ്ട്രീയത്തിലും കായികരംഗത്തും ഒരുപോലെ ശ്രദ്ധേയനാണ്. തായ്‌ക്കോണ്ടോയിൽ ബ്ലാക്ക് ബെൽറ്റ് ജേതാവായ അദ്ദേഹം സിങ്‌ജമേ മണ്ഡലത്തിൽ നിന്ന് 2017-ലും 2022-ലും എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടു. 2017 മുതൽ 2022 വരെ നിയമസഭാ സ്പീക്കറായും പിന്നീട് എൻ. ബിരേൻ സിങ് മന്ത്രിസഭയിൽ തദ്ദേശ സ്വയംഭരണ, വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
advertisement
സംസ്ഥാനത്തെ വംശീയ കലാപം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് 2025 ഫെബ്രുവരി 9-നാണ് എൻ. ബിരേൻ സിങ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. ബിരേൻ സിങ്ങിന്റെ ഭരണശൈലിയോട് കടുത്ത വിയോജിപ്പുണ്ടായിരുന്ന ഖേംചന്ദ്, ക്രമസമാധാന നില തകരാറിലായതിൽ പാർട്ടിക്കുള്ളിൽ തന്നെ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. കലാപകാലത്ത് ഖേംചന്ദിന്റെ വീടിന് നേരെ ഗ്രനേഡ് ആക്രമണം പോലുമുണ്ടായി. തുടർന്നാണ് 2025 ഫെബ്രുവരി 13-ന് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്.
കേന്ദ്ര സർക്കാർ വിവിധ വംശീയ വിഭാഗങ്ങളുമായി നടത്തിയ നിരന്തര ചർച്ചകൾക്കൊടുവിലാണ് ഇപ്പോൾ ജനാധിപത്യ സർക്കാർ വീണ്ടും അധികാരത്തിൽ വരുന്നത്. 2025 സെപ്റ്റംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദർശനം സമാധാന ശ്രമങ്ങൾക്ക് വലിയ ഊർജ്ജം പകർന്നിരുന്നു. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, വിഘടിച്ചു നിന്ന മെയ്തേയ്-കുക്കി വിഭാഗങ്ങൾ ഒരുമിച്ച് ഭരണത്തിലെത്തുന്നത് മണിപ്പൂരിൽ സാധാരണ നില തിരിച്ചുകൊണ്ടുവരുമെന്ന വലിയ പ്രതീക്ഷയാണ് നൽകുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Imphal,Manipur
First Published :
Feb 04, 2026 7:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
മണിപ്പൂരിൽ രാഷ്ട്രപതി ഭരണം അവസാനിച്ചു; യുമ്നം ഖേംചന്ദ് സിങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു










