ഐപിഎല്‍ 15ആം സീസണിലെ തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും ചെന്നൈ തോറ്റതിന് പിന്നാലെ ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജക്കും (Ravindra Jadeja) മുകളില്‍ ഫീല്‍ഡില്‍ ധോണി (MS Dhoni) നടത്തുന്ന ഇടപെടലുകള്‍ വ്യപകമായി വിമര്‍ശിക്കപ്പെടുകയാണ്. ധോണിയുടെ കളിക്കളത്തിലെ ഇടപെടലുകള്‍ക്കെതിരെ മുന്‍ ഇന്ത്യന്‍ താരങ്ങളും രംഗത്തെത്തി. അജയ് ജഡേജ, പാര്‍ഥിവ് പട്ടേല്‍ എന്നിവര്‍ക്കാണ് ധോണിയുടെ നിയന്ത്രണങ്ങള്‍ രസിക്കാതിരുന്നത്.
ധോണിയുടെ ഇടപെടലിലുള്ള എതിര്‍പ്പ് ഇരുവരും തുറന്നുപറയുകയും ചെയ്തു. ക്യാപ്റ്റന്‍ സ്ഥാനം ധോണി ഒഴിഞ്ഞെങ്കിലും മത്സരങ്ങളില്‍ പ്രധാന തീരുമാനങ്ങള്‍ സ്വീകരിക്കുന്നതു ധോണിയാണെന്നാണ് ഇവര്‍ പറയുന്നത്. ചെന്നൈ ടീമില്‍ ധോണി തീരുമാനങ്ങളെടുക്കുന്നതു തനിക്ക് ഇഷ്ടപ്പെട്ടില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ ഒരു സ്പോര്‍ട്സ് മാധ്യമത്തോടു പറഞ്ഞു. 'ധോണി വലിയ താരമാണ്, ഞാന്‍ അദ്ദേഹത്തിന്റെ വലിയ ആരാധകനുമാണ്. പക്ഷേ ഇത് എനിക്ക് ഇഷ്ടപ്പെടുന്നില്ല'- അജയ് ജഡേജ പ്രതികരിച്ചു.
പാര്‍ഥിവ് പട്ടേലും അജയ് ജഡേജയുടെ നിലപാടിനോടു യോജിച്ചു. 'പുതിയൊരു നായകനെ ഉണ്ടാക്കിയെടുക്കാനാണ് താല്പര്യമെങ്കില്, ജഡേജയ്ക്കു കൂടുതല്‍ സ്വാതന്ത്ര്യം നല്കുകയാണു വേണ്ടത്. ജഡേജയെ നയിക്കാന്‍ അനുവദിച്ചാല്‍ മാത്രമേ അദ്ദേഹത്തിന് ക്യാപ്റ്റനാകാന്‍ സാധിക്കൂ. തെറ്റുകളില്നിന്നാണു പാഠം പഠിക്കേണ്ടത്.'- പാര്‍ഥിവ് പട്ടേല്‍ പറഞ്ഞു.
നാലു തവണ ഐപിഎല്‍ കീരിടം സ്വന്തമാക്കിയിട്ടുള്ള ചെന്നൈ സൂപ്പര്‍ കിങ്സ് ഈ സീസണില്‍ കളിച്ച രണ്ടു മത്സരങ്ങളും തോറ്റിരുന്നു. ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തയോടും കഴിഞ്ഞ ദിവസം ലീഗിലെ തുടക്കക്കാരായ ലക്നൗവിനോടും ചെന്നൈ തോറ്റു. ഐപിഎല്‍ 15ആം സീസണ് തുടങ്ങുന്നതിനു മുന്നോടിയായി ചെന്നൈ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ധോണി ഒഴിഞ്ഞിരുന്നു. ഇതോടെയാണ് രവീന്ദ്ര ജഡേജ നായകസ്ഥാനത്ത് എത്തിയത്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.