ഷാർജ: ഐപിഎല്ലിലെ നിർണായക മത്സരത്തിൽ ബാംഗ്ലൂരിനെ അഞ്ച് വിക്കറ്റിന് തകർത്ത്
സൺറൈസേഴ്സ് ഹൈദരാബാദ്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 121 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് 14.1 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം അനായാസം മറികടക്കുകയായിരുന്നു. ജയത്തോടെ 13 മത്സരങ്ങളില്‍ നിന്ന് 12 പോയന്റുമായി ഹൈദരാബാദ്
പ്ലേഓഫ് സാധ്യത സജീവമാക്കി.
32 പന്തില്‍ നിന്ന് 39 റണ്‍സെടുത്ത
വൃദ്ധിമാന്‍ സാഹയാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. മനീഷ് പാണ്ഡെ 19 പന്തില്‍ നിന്ന് 26 റണ്‍സെടുത്തു. 121 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് തുടക്കം പിഴച്ചു. വാഷിങ്ടൻ സുന്ദർ എറിഞ്ഞ രണ്ടാം ഓവറിൽ ക്യാപ്റ്റൻ ഡേവിഡ് വാർണറെ (8 റൺസ്) ഇസൂരു ഉഡാന പുറത്താക്കി.
തുടർന്നെത്തിയ വൃദ്ധിമാൻ സാഹ – മനീഷ് പാണ്ഡെ കൂട്ടുകെട്ട് ഹൈദരാബാദിനെ മുന്നോട്ടു നയിച്ചു. 50 റൺസാണ് ഈ സഖ്യം കൂട്ടിച്ചേർത്തത്. പിന്നാലെ മനീഷ് പാണ്ഡെയെ യുസ്വേന്ദ്ര ചാഹൽ പുറത്താക്കി. തുടർന്നെത്തിയ കെയ്ൻ വില്യംസണും (8)വന്നപാടെ മടങ്ങി. തുടർന്ന് അഭിഷേക് ശർമയെ സെയ്നി പുറത്താക്കി.
10 പന്തില്‍ നിന്ന് മൂന്നു സിക്‌സടക്കം 26 റണ്‍സെടുത്ത ജേസണ്‍ ഹോള്‍ഡറാണ് ഹൈദരാബാദിന്റെ ജയം വേഗത്തിലാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിന് 20 ഓവറിൽ ഏഴ് വിക്കറ്റിൽ നഷ്ട120 റൺസെടുക്കാനെ സാധിച്ചുള്ളൂ. നിര്‍ണായക മത്സരത്തില്‍ അവസരത്തിനൊത്ത് ഉയര്‍ന്ന ഹൈദരാബാദ് ബൗളിംഗ് നിരയാണ് ബാംഗ്ലൂരിനെ തകർത്തത്.
തുടക്കം തന്നെ പിഴച്ച ബാംഗ്ലൂര്‍ നിരയിൽ ദേവ്ദത്ത് പടിക്കല്‍ (5), വിരാട് കോലി (7) എന്നിവര്‍ക്കൊന്നും തിളങ്ങാനായില്ല. 31 പന്തില്‍ നിന്ന് 32 റണ്‍സെടുത്ത ഓപ്പണര്‍ ജോഷ് ഫിലിപ്പാണ് ബാംഗ്ലൂരിന്റെ ടോപ്പ് സ്കോറർ.
വാഷിങ്ടണ്‍ സുന്ദര്‍ (21), ക്രിസ് മോറിസ് (3), ഇസുരു ഉദാന (0) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ഗുര്‍കീരത് സിംഗ് 15 റണ്‍സുമായി പുറത്താകാതെ നിന്നു.
ഹൈദരാബാദിനായി സന്ദീപ് ശര്‍മ, ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. നാല് ഓവറില്‍ വെറും 11 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത നടരാജനും മികച്ച പ്രകടനം കാഴ്ചവെച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.