ഐപിഎൽ രണ്ടാം ഘട്ട മത്സരങ്ങൾ യുഎയിൽ തന്നെ; സ്ഥിരീകരണവുമായി ബിസിസിഐ
- Published by:Anuraj GR
- news18-malayalam
Last Updated:
കോവിഡ് വ്യാപനം മൂലം നിർത്തിവെക്കേണ്ടി വന്ന നിലവിലെ സീസണിൽ മൊത്തം 60 മത്സരങ്ങളിൽ 29 എണ്ണം മാത്രമേ പൂര്‍ത്തിയായിരുന്നുള്ളൂ. 31 മല്‍സരങ്ങളാണ് ഇനി ടൂര്‍ണമെന്റില്‍ ബാക്കിയുള്ളത്.
മുംബൈ: ഐപിഎല്ലിന്റെ 14ാം സീസണിലെ രണ്ടാം ഘട്ട മല്‍സരങ്ങള്‍ യുഎഇയില്‍ തന്നെ നടത്താൻ തീരുമാനമായി. ഇന്നു ചേര്‍ന്ന ബിസിസിഐ യോഗത്തിനു ശേഷമാണ് ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനം അറിയിച്ചത്. സെപ്റ്റംബർ മാസത്തിൽ ആയിരിക്കും ഐപിഎൽ വീണ്ടും ആരംഭിക്കുക. ടൂർണമെൻ്റ് എന്ന് തുടങ്ങുമെന്നതിൽ കൃത്യമായ ഒരു തീയതി അറിയിച്ചിട്ടില്ലെങ്കിലും സെപ്റ്റംബർ മൂന്നാം വാരത്തിൽ തുടങ്ങി പരമാവധി ഒക്ടോബർ രണ്ടാം വാരത്തിനുള്ളിൽ ടൂർണമെൻ്റ് തീർക്കാനാകും ബിസിസിഐ ലക്ഷ്യമിടുന്നത്.
ഒക്ടോബറിൽ ലോകകപ്പ് ഉള്ളതിനാൽ നേരത്തെ തന്നെ തീർക്കാനാകും ശ്രമം. കോവിഡ് വ്യാപനം മൂലം നിർത്തിവെക്കേണ്ടി വന്ന നിലവിലെ സീസണിൽ മൊത്തം 60 മത്സരങ്ങളിൽ 29 എണ്ണം മാത്രമേ പൂര്‍ത്തിയായിരുന്നുള്ളൂ. 31 മല്‍സരങ്ങളാണ് ഇനി ടൂര്‍ണമെന്റില്‍ ബാക്കിയുള്ളത്. കുറഞ്ഞത് ഒരു മാസമെങ്കിലും ടൂർണമെൻ്റ് നടത്താൻ, രാജ്യാന്തര മത്സരങ്ങൾ കുറവുള്ള ഐപിഎല്ലിൽ കളിക്കുന്ന എല്ലാ താരങ്ങൾക്കും അനുയോജ്യമായ സമയം തേടുകയായിരുന്നു ബിസിസിഐ. സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ വളരെ കുറച്ച് മത്സരങ്ങൾ മാത്രമേ ഉള്ളൂ എന്നതിനാൽ ഈ ഒരു തീരുമാനവുമായി ബിസിസിഐ മുന്നോട്ട് പോവുകയായിരുന്നു
advertisement
ഇന്നു ഓൺലൈനിൽ നടന്ന ബിസിസിഐയുടെ പ്രത്യേക യോഗത്തിൽ എടുത്ത തീരുമാനങ്ങൾക്ക് നേതൃത്വം നല്‍കിയത് പ്രസിഡന്റ് സൗരവ് ഗാംഗുലിയായിരുന്നു. രണ്ടാം ഘട്ടം നടത്തുമെന്ന് തീരുമാനിച്ച ബോർഡിന് മുൻപിൽ വെല്ലുവിളിയായി നിൽക്കുന്നതി ഇനിയുള്ള മല്‍സരങ്ങളില്‍ വിദേശ താരങ്ങളുടെ പങ്കാളിത്തത്തെ സംബന്ധിച്ച് നിലനിൽക്കുന്ന അനിശ്ചിതത്വമാണ്. ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ ഐപിഎല്ലിൽ കളിക്കുന്നുണ്ട്. ഇവരെ വിട്ടുകിട്ടണമെങ്കിൽ അതാത് രാജ്യങ്ങളിലെ ബോർഡുകളുടെ സമ്മതം കൂടി വേണം.
advertisement
നേരത്തെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അവരുടെ കളിക്കാരെ ഐപിഎൽ കളിക്കാൻ വിട്ട് നൽകില്ല എന്ന പ്രഖ്യാപനവുമായി വന്നിരുന്നു. അങ്ങനെയിരിക്കെ താരങ്ങളെ വിട്ടുനല്‍കാന്‍ മറ്റു ക്രിക്കറ്റ് ബോര്‍ഡുകളോട് ബിസിസിഐ എന്ത് നടപടിയാണ് സ്വീകരിക്കുക എന്നത് കണ്ടറിയണം. ബോർഡുകളുടെ അടുത്ത് തങ്ങൾ താരങ്ങളെ വിട്ടുനൽകണമെന്ന് അഭ്യർത്ഥിക്കും എന്ന് ബിസിസിഐ പറഞ്ഞിരുന്നു. പക്ഷേ ബിസിസിഐയുടെ അപേക്ഷ മറ്റു ബോർഡുകൾ സ്വീകരിക്കുമോ എന്നതാണ് അറിയാനുള്ളത്.
advertisement
'ഐപിഎല്‍ രണ്ടാംഘട്ട മല്‍സരങ്ങളുമായി ബന്ധപ്പെട്ട് യുഎഇയിലെ എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡുമായി (ഇസിബി) സംസാരിച്ചിരുന്നു. ശേഷിച്ച മല്‍സരങ്ങള്‍ക്കു വേദിയാവാൻ കഴിയുന്നതിൽ അവര്‍ക്കു സന്തോഷമുണ്ട്. ഇനി വിദേശ താരങ്ങളുടെ പങ്കാളിത്തം സംബന്ധിച്ച് വിദേശ ക്രിക്കറ്റ് ബോര്‍ഡുകളുമായി ബിസിസിഐ സംസാരിക്കും. ഓസ്‌ട്രേലിയന്‍ താരങ്ങള്‍ കളിക്കുമെന്നാണ് വിവരം. ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ് താരങ്ങളുടെ പങ്കാളിത്തം സംബന്ധിച്ചാണ് സംശയമുള്ളത്. അതു പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടത്തും. രണ്ടാംഘട്ട മല്‍സരങ്ങള്‍ക്കയി 25 ദിവസത്തെ സമയപരിധിയാണ് നോക്കി വച്ചിരിക്കുന്നത്.' ഒരു ബിസിസിഐ വക്താവ് അറിയിച്ചു.
advertisement
അതേസമയം, ഒക്ടോബറില്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനെക്കുറിച്ചും ബിസിസിഐ യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നു. ടൂര്‍ണമെന്റ് ഇന്ത്യയിൽ തന്നെ നടത്താനാണ് ബിസിസിഐ ആഗ്രഹിക്കുന്നത്. ഇതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ കുറച്ചുകൂടി സമയം നല്‍കാന്‍ ഐസിസിയോടു ബിസിസിഐ ആവശ്യപ്പെടുകയും ചെയ്യും. ഒക്ടോബര്‍ 18 മുതലാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്. ഇന്ത്യയിലെ കോവിഡ് സാഹചര്യം വിലയിരുത്തിയ ശേഷം തീരുമാനം കൈക്കൊള്ളാനാണ് ബിസിസിഐ ആലോചിക്കുന്നത്. ടി20 ലോകകപ്പിന്റെ വേദിയുമായി ബന്ധപ്പെട്ട് ജൂണ്‍ ഒന്നിന് ഐസിസി യോഗം ചേരുന്നുണ്ട്.
advertisement
അതേസമയം, കോവിഡ് വ്യാപനം കാരണം അഭ്യന്തര താരങ്ങൾക്ക് സംഭവിച്ച നഷ്ടത്തിന് നഷ്ടപരിഹാരം നൽകുമെന്ന് ബിസിസിഐ നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും യോഗത്തിൽ ഇതേ കുറിച്ച് ചർച്ച ഉണ്ടായില്ല. അതാത് സംസ്ഥാനങ്ങളിലെ അസോസിയേഷനുമായി ബോർഡ് പിന്നീട് ബന്ധപ്പെടും എന്ന് മാത്രമാണ് പറഞ്ഞത്.
Summary- BCCI confirms the second leg of IPL to be held in UAE during September - October time window
Location :
First Published :
May 29, 2021 3:41 PM IST



