ഐപിഎല്ലിൽ (IPL 2022) പ്ലേഓഫിലെ (IPL Playoff) രണ്ടാം മത്സരമായ എലിമിനേറ്ററിൽ (Eliminator) റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ (Royal Challengers Banglore) ടോസ് നേടി ലക്നൗ സൂപ്പർ ജയൻറ്സ് (Lucknow Super Giants). കഴിഞ്ഞ മത്സരം കളിച്ച ടീമിൽ നിന്നും രണ്ട് മാറ്റങ്ങളുമായാണ് ലക്‌നൗ ഇറങ്ങുന്നതെങ്കിൽ മറുവശത്ത് ഒരു മാറ്റവുമായാണ് ബാംഗ്ലൂർ ഇറങ്ങുന്നത്. കൃഷ്ണപ്പ ഗൗതം, ജേസൺ ഹോൾഡർ എന്നിവർക്ക് ക്രുനാൽ പാണ്ഡ്യ, ദുഷ്മന്ത ചമീര എന്നിവർ ലക്നൗ പ്ലെയിങ് ഇലവനിൽ ഇടം നേടിയപ്പോൾ സിദ്ധാർഥ് കൗളിന് പകരം മുഹമ്മദ് സിറാജ് ബാംഗ്ലൂർ നിരയിൽ ഇടം നേടി.
ഇന്നത്തെ മത്സരത്തിൽ തോൽക്കുന്നവർ പുറത്താകും. അതേസമയം, ജയിക്കുന്ന ടീം രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിനെ നേരിടും.
പ്ലെയിങ് ഇലവൻ:റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ: ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റൻ), വിരാട് കോഹ്ലി, രജത് പാട്ടിദാർ, ഗ്ലെൻ മാക്‌സ്‌വെൽ, മഹിപാൽ ലോംറോർ, ദിനേഷ് കാർത്തിക് (വിക്കറ്റ് കീപ്പർ), ഷഹബാസ് അഹമ്മദ്, വാനിന്ദു ഹസരംഗ, ഹർഷൽ പട്ടേൽ, ജോഷ് ഹേസൽവുഡ്, മുഹമ്മദ് സിറാജ്
ലക്നൗ സൂപ്പർ ജയൻറ്സ്: ക്വിന്റൺ ഡീകോക്ക് (വിക്കറ്റ് കീപ്പർ), കെ എൽ രാഹുൽ (ക്യാപ്റ്റൻ), എവിൻ ലൂയിസ്, ദീപക് ഹൂഡ, ക്രുനാൽ പാണ്ഡ്യ, മനൻ വോറ, മാർക്കസ് സ്റ്റോയിനിസ്, മൊഹ്‌സിൻ ഖാൻ, ആവേശ് ഖാൻ, ദുഷ്മന്ത ചമീര, രവി ബിഷ്‌ണോയ്
ഐപിഎല്ലിൽ ഇതുവരെ കിരീടം നേടാൻ കഴിഞ്ഞിട്ടില്ല എന്ന ചീത്തപ്പേര് ഈ സീസണിൽ മാറ്റാനാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ലക്ഷ്യമിടുന്നത്. 2009, 2016 വർഷങ്ങളിൽ ഫൈനലിൽ എത്തിയതാണ് അവരുടെ മികച്ച നേട്ടം. കഴിഞ്ഞ രണ്ട് സീസണുകളിലും പ്ലേഓഫിലേക്ക് ബാംഗ്ലൂർ യോഗ്യത നേടിയിരുന്നെങ്കിലും രണ്ട് വട്ടവും എലിമിനേറ്ററില്‍ തോറ്റ് പുറത്താവുകയായിരുന്നു. അതുകൊണ്ട് തന്നെ ഇക്കുറി ജയത്തിൽ കുറഞ്ഞതൊന്നും ബാംഗ്ലൂരിന്റെ മനസിലില്ല.
ബാറ്റര്‍മാരുടെ ഫോമിലാണ് ടീമിന്റെ പ്രതീക്ഷ. ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസ്സിയും ഗ്ലെന്‍ മാക്‌സ്‌വെല്ലും ദിനേഷ് കാര്‍ത്തിക്കുമെല്ലാം തകര്‍പ്പന്‍ ഫോമിലാണ്. ഗുജറാത്ത് ടൈറ്റൻസിനെതിരായ അവസാന ലീഗ് മത്സരത്തിൽ തകർപ്പൻ അർധസെഞ്ചുറി നേടി വിരാട് കോഹ്ലി ഫോമിലേക്ക് മടങ്ങിയെത്തിയത് ടീമിന് ആശ്വാസം പകരുന്നു.
ബൗളിങ്ങില്‍ ജോഷ് ഹെയ്‌സല്‍വുഡ്, വാനിന്ദു ഹസരംഗ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവർ തിളങ്ങുന്നു. മധ്യനിരയില്‍ കാര്‍ത്തിക്ക് ഏറെക്കുറെ ഒറ്റയ്ക്കാണ് പോരാടുന്നത്. തുടക്കത്തിൽ മിന്നിയെങ്കിലും പിന്നീട് നിറംമങ്ങിയ ഓള്‍റൗണ്ടര്‍ ഷഹബാസ് അഹമ്മദിന് ഇതുവരെ ഫോം വീണ്ടെടുക്കാനായിട്ടില്ല. രജത് പാട്ടിദാർ, മഹിപാല്‍ ലോംറോര്‍ എന്നീ താരങ്ങളുടെ ഫോമിലും ടീമിന് ആശങ്കയുണ്ട്. പ്രാഥമിക റൗണ്ടിലെ 14 മത്സരങ്ങളില്‍ എട്ടെണ്ണത്തിൽ ജയിച്ച് നാലാം സ്ഥാനക്കാരായാണ് പ്ലേഓഫിലേക്ക് കടന്നത്.
മറുവശത്ത് അരങ്ങേറ്റ സീസണിൽ തന്നെ പ്ലേഓഫ് യോഗ്യത നേടിയ ലക്നൗ ലീഗ് ഘട്ടത്തിലുടനീളം സ്ഥിരതയാർന്ന പ്രകടനം നടത്തി മൂന്നാം സ്ഥാനക്കാരായാണ് പ്ലേ ഓഫിലേക്ക് യോഗ്യത നേടിയത്. കെ എല്‍ രാഹുല്‍ നയിക്കുന്ന ടീം 14 മത്സരങ്ങളിൽ ഒമ്പതെണ്ണത്തിൽ ജയം നേടി.
ബാറ്റര്‍മാർ നടത്തുന്ന തകർപ്പൻ പ്രകടനമാണ് ടീമിന്റെ വിജയഫോർമുല. ഓപ്പണര്‍മാരായ രാഹുലും ക്വിന്റണ്‍ ഡീകോക്കും തകർപ്പൻ ഫോമിലാണ്. സീസണിലെ റൺ വേട്ടക്കാരുടെ പട്ടികയിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ നിൽക്കുന്ന ഇരുവരും ഇന്നും അവരുടെ തകർപ്പൻ പ്രകടനം തുടർന്നാൽ ബാംഗ്ലൂർ ബൗളർമാർ വെള്ളം കുടിക്കും. എവിന്‍ ലൂയിസ്, ദീപക് ഹൂഡ, ആയുഷ് ബദോനി എന്നിവരാണ് ടീമിലെ മറ്റ് പ്രധാന ബാറ്റര്‍മാര്‍. ഓള്‍റൗണ്ടര്‍മാരായ ക്രുനാല്‍ പാണ്ഡ്യയും മാര്‍ക്കസ് സ്റ്റോയിനിസും ജേസണ്‍ ഹോള്‍ഡറും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുന്നുണ്ട്.
ബൗളിങ്ങിൽ സ്ഥിരത പുലർത്താൻ കഴിയാത്തതാണ് ടീമിന്റെ പ്രശ്നം. ജേസണ്‍ ഹോള്‍ഡര്‍, ആവേശ് ഖാന്‍, രവി ബിഷ്‌ണോയ്, മൊഹ്‌സിന്‍ ഖാന്‍ എന്നിവർ മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും സ്ഥിരത പുലർത്താൻ കഴിയാത്തത് ടീമിന് തിരിച്ചടിയാകുന്നുണ്ട്.
സീസണിൽ ഇരുടീമുകളും നേർക്കുനേർ എത്തിയ മത്സരത്തിൽ ജയം ബാംഗ്ലൂരിനൊപ്പമായിരുന്നു. അന്ന് 18 റണ്‍സിനായിരുന്നു ലക്നൗ ബാംഗ്ലൂരിനെ പരാജയപ്പെടുത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.