ഐപിഎല്‍ 15ആം സീസണിലെ ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ രാജസ്ഥാന് റോയല്‍സിനെ തകര്‍ത്ത് അരങ്ങേറ്റ സീസണില്‍ തന്നെ കിരീടം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റന്‍സ്. രാജസ്ഥാന് ഉയര്‍ത്തിയ 131 റണ്‍സ് വിജയലക്ഷ്യം 18.1 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത് മറികടന്നു.
സ്കോര്‍: രാജസ്ഥാന് റോയല്‍സ്- 130-9 (20)
ഗുജറാത്ത് ടൈറ്റന്‍സ് - 133-3 (18.1)
45 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലാണ് ഗുജറാത്ത് നിരയിലെ ടോപ് സ്കോറര്‍. ഗുജറാത്തിനായി നായകന് ഹാര്‍ദിക് പാണ്ഡ്യ 30 പന്തില്‍ 34 റണ്‍സും ഡേവിഡ് മില്ലര്‍ 19 പന്തില്‍ 32 റണ്‍സും നേടി.
ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാമതെത്തിയ ടീം ഐപിഎല്ലില്‍ കിരീടം നേടുന്നത് 2011നുശേഷം ഇതാദ്യമായാണ്. 2011ല്‍ മുംബൈ ഇന്ത്യന്‍സായിരുന്നു ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാമതെത്തിയശേഷം ഇതിന് മുമ്പ് കിരീടം നേടിയ ടീം.
ആദ്യ ഓവറില്‍ തന്നെ ശുഭ്മന്‍ ഗില്‍ നല്കിയ അവസരം യുസ്വേന്ദ്ര ചഹല്‍ കൈവിട്ടപ്പോള്‍ സാഹയെയും വെയ്ഡിനെയും യഥാക്രമം പുറത്താക്കി പ്രസിദ്ധ് കൃഷ്ണയും ട്രെന്റ് ബോള്‍ട്ടും സമ്മര്‍ദ്ദം സൃഷ്ടിക്കുകയായിരുന്നു. പവര്‍പ്ലേയ്ക്കുള്ളില്‍ ഗുജറാത്തിനെ വരുതിയില്‍ നിര്‍ത്തുവാന്‍ രാജസ്ഥാന് സാധിച്ചുവെങ്കിലും പിന്നീട് ക്രീസീലൊരുമിച്ച ഹാര്‍ദിക്- ഗില്‍ സഖ്യം മികച്ച രീതിയില്‍ ടീമിനെ മുന്നോട്ട് നയിച്ചു.
എന്നാല്‍ സ്കോര്‍ 86ല്‍ നില്‍ക്കെ യുസ്വേന്ദ്ര ചഹല്‍ ഹാര്‍ദിക്കിനെ മടക്കി. 30 പന്തില്‍ 34 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. 53 പന്തില്‍ 63 റണ്‍സ് നേടിയ ഈ കൂട്ടുകെട്ടിനെ ചഹല്‍ തകര്‍ക്കുമ്പോള്‍ 45 റണ്‍സ് കൂടി മാത്രമേ ഗുജറാത്തിന് വേണ്ടിയിരുന്നുള്ളു. ഡേവിഡ് മില്ലര്‍ ക്രീസിലെത്തിയതോടെ ഗുജറാത്തിന് വേഗത്തില്‍ റണ്‍സ് നേടുവാന്‍ സാധിക്കുകയായിരുന്നു. ഗില്ലും മില്ലറും ചേര്‍ന്ന് 47 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് ഇന്ന് നാലാം വിക്കറ്റില്‍ നേടിയത്.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സാണ് നേടാന്‍ കഴിഞ്ഞത്. 35 പന്തില്‍ 39 റണ്‍സ് നേടിയ ജോസ് ബട്ലറാണ് രാജസ്ഥാന്റെ ടോപ് സ്കോറര്‍. ഗുജറാത്തിനായി നായകന് ഹാര്‍ദിക് പാണ്ഡ്യ നാലോവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.