ഐപിഎല്ലിലെ 'എല്‍ ക്ലാസിക്കോ' എന്ന് വിളിക്കുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്. ചെന്നൈ ഉയര്‍ത്തിയ 98 റണ്‍സെന്ന കുഞ്ഞന്‍ വിജയലക്ഷ്യം 14.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ മറികടന്നു.
ഇതോടെ ചെന്നൈയുടെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ക്ക് അവസാനമായി. ഐപിഎലില്‍ നിന്ന് മുംബൈയ്ക്ക് പിന്നാലെ പുറത്താകുന്ന രണ്ടാമത്തെ ടീമായി ഇതോടെ ചെന്നൈ മാറി.
ചേസ് ചെയ്യേണ്ടത് 98 റണ്‍സായിരുന്നുവെങ്കിലും ഒരു സമയത്ത് ടോപ് ഓര്‍ഡര്‍ ബാറ്റിംഗ് തകര്‍ന്നപ്പോള്‍ മുംബൈ ബാറ്റിംഗിന്റെ താളം തെറ്റിയിരുന്നു. എന്നിരുന്നാലും തിലക് വര്‍മ്മയും ഹൃതിക് ക്ഷോഖീനും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ നേടിയ 48 റണ്‍സ് ആണ് മുംബൈയുടെ വിജയത്തില്‍ നിര്‍ണ്ണായകമായത്.
മുകേഷ് ചൗധരിയുടെ തകര്‍പ്പന്‍ സ്പെല്ലില് മുംബൈ ടോപ് ഓര്‍ഡര്‍ തകര്‍ന്നപ്പോള്‍ ടീം 33/4 എന്ന നിലയിലേക്ക് വീണു. സിമര്‍ജീത് സിംഗും മറുവശത്ത് മികച്ച പിന്തുണയാണ് താരത്തിന് നല്‍കിയത്. ചെന്നൈക്കായി മുകേഷ് ചൗധരി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
എന്നാല്‍ തിലക് വര്‍മ്മയും ഹൃതിക് ഷോഖീനും ചേര്‍ന്ന് നിലയുറപ്പിച്ചപ്പോള്‍ മുംബൈ 81 റണ്‍സിലേക്ക് മെല്ലെ നീങ്ങി. ഷൗക്കീനിനെ(18) മോയിന്‍ അലി പുറത്താക്കിയെങ്കിലും ലക്ഷ്യം ചെറുതായതിനാല്‍ തന്നെ അധികം ബുദ്ധിമുട്ടില്ലാതെ മുംബൈയ്ക്ക് വിജയം നേടാനായി.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈ 97 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 36 റണ്‍സെടുത്ത എംഎസ് ധോണിയാണ് ടീമിന്റെ ടോപ് സ്കോറര്‍. 39/6 എന്ന നിലയിലേക്ക് വീണ ടീമിനെ ധോണിയും ബ്രാവോയും ചേര്‍ന്നാണ് വന്‍ നാണക്കേടില്‍ നിന്നും കരകയറ്റിയത്. മുംബൈയ്ക്കായി ഡാനിയേല്‍ സാംസ് മൂന്നും കുമാര്‍ കാര്‍ത്തികേയ, റൈലി മെറിഡിത്ത് എന്നിവര്‍ രണ്ട് വിക്കറ്റും നേടി.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.