ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ അഞ്ച് റണ്‍സിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്. ആവേശകരമായ മത്സരത്തിന്റെ തുടക്കത്തില്‍ ഓപ്പണര്‍മാര്‍ ഗുജറാത്തിന് മികച്ച തുടക്കം നല്‍കിയെങ്കിലും ഡെത്ത് ഓവറുകളില്‍ മുംബൈ ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കുകയായിരുന്നു. മുംബൈ ഉയര്‍ത്തിയ 178 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിന് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. അവസാന ഓവര്‍ എറിഞ്ഞ ഡാനിയേല്‍ സാംസ് തകര്‍പ്പന്‍ ബൗളിംഗ് ആണ് കാഴ്ചവെച്ചത്.
മികച്ച തുടക്കമാണ് വൃദ്ധിമന്‍ സാഹയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ഗുജറാത്തിന് നല്‍കിയത്. സാഹ തുടക്കം മുതല്‍ ആക്രമിച്ച് കളിച്ചപ്പോള്‍ നിലയുറപ്പിച്ച് കളിച്ച ഗില്‍ പിന്നീട് ഗിയര്‍ മാറ്റി സ്കോറിംഗ് വേഗത കൂട്ടുന്ന കാഴ്ചയാണ് കണ്ടത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 106 റണ്‍സാണ് നേടിയത്.
എന്നാല്‍ ഗില്ലിനെയും സാഹയെയും ഒരേ ഓവറിലെ ആദ്യ പന്തിലും അവസാന പന്തിലും മുരുഗന് അശ്വിന് വീഴ്ത്തുമ്പോള്‍ 106/0 എന്ന നിലയില്‍ നിന്ന് 111/2 എന്ന നിലയിലേക്ക് ഗുജറാത്ത് വീണു. ഗില്‍ 36 പന്തില്‍ 52 റണ്‍സും സാഹ 40 പന്തില്‍ 55 റണ്‍സുമാണ് നേടിയത്.
സായി സുദര്ശന്(14) ഹിറ്റ് വിക്കറ്റ് കൂടി ആയപ്പോള്‍ അവസാന നാലോവറില്‍ 40 റണ്‍സായിരുന്നു ഗുജറാത്ത് നേടേണ്ടിയിരുന്നത്. മെറിഡെത്തിന്റെ 18ആം ഓവറില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ബൗണ്ടറിയോടെ തുടങ്ങിയെങ്കിലും താരം റണ്ണൗട്ടായത് ഗുജറാത്തിന് തിരിച്ചടിയായി.
ജസ്പ്രീത് ബുംറ മികച്ച രീതിയില്‍ 19ാം ഓവര്‍ എറിഞ്ഞപ്പോള്‍ ആദ്യ നാല് പന്തില്‍ വെറും നാല് റണ്‍സാണ് ഗുജറാത്തിന് നേടാനായത്. എന്നാല്‍ അഞ്ചാം പന്ത് സിക്സര്‍ പറത്തി. ഓവറില്‍ നിന്ന് 11 റണ്‍സ് വന്നപ്പോള്‍ ഗുജറാത്തിന് അവസാന ഓവറില്‍ ജയിക്കുവാന്‍ 9 റണ്‍സ് മതിയായിരുന്നു.
അവസാന ഓവറിലെ ആദ്യ മൂന്ന് പന്തില്‍ രണ്ട് റണ്‍സ് മാത്രം നേടിയ ഗുജറാത്തിന് തെവാത്തിയയെ റണ്ണൗട്ട് രൂപത്തില്‍ നഷ്ടമായപ്പോള്‍ ലക്ഷ്യം പന്തില്‍ ഏഴ് റണ്‍സായിരുന്നു. റാഷിദ് ഖാന് നാലാം പന്തില്‍ സിംഗിള്‍ നേടി. അവസാന രണ്ട് പന്തില്‍ ഒരു റണ്‍സ് പോലും നേടുവാന്‍ മില്ലര്‍ക്ക് സാധിക്കാതെ പോയപ്പോള്‍ മുംബൈ 5 റണ്‍സ് വിജയം നേടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: IPL 2022