IPL 2022 | ബ്രാബോണിൽ നിറഞ്ഞാടി ജാൻസെനും നട്ടുവും; ബാംഗ്ലൂർ 68 റൺസിന് പുറത്ത്
- Published by:Naveen
- news18-malayalam
Last Updated:
ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസി അഞ്ച് റൺസെടുത്ത് പുറത്തായപ്പോൾ വിരാട് കോഹ്ലി തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോൾഡൻ ഡക്കായി.
ഐപിഎല്ലിൽ (IPL 2022) സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ(Sunrisers Hyderabad) ബൗളിംഗ് കരുത്തിന് മുന്നിൽ തകർന്നടിഞ്ഞ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (Royals Challengers Banglore). ബ്രാബോൺ സ്റ്റേഡിയത്തിൽ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി ഹൈദരാബാദ് ബൗളർമാരായ മാർക്കോ ജാൻസെനും (Marco Jansen) നടരാജനും (T Natarajan) നിറഞ്ഞാടിയപ്പോൾ വമ്പൻ താരങ്ങൾ നിറഞ്ഞ ബാംഗ്ലൂരിന്റെ ബാറ്റിംഗ് നിര മുട്ടുമടക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അവർ 16.1 ഓവറിൽ 68 റൺസിന് എല്ലാവരും പുറത്തായി. 15 റണ്‍സെടുത്ത സുയാഷ് പ്രഭുദേശായ് ആണ് ബാംഗ്ലൂരിന്‍റെ ടോപ് സ്കോറര്‍. പ്രഭുദേശായിക്ക് പുറമെ മാക്‌സ്‌വെൽ (12) മാത്രമാണ് രണ്ടക്കം കടന്നത്. ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസി അഞ്ച് റൺസെടുത്ത് പുറത്തായപ്പോൾ വിരാട് കോഹ്ലി തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോൾഡൻ ഡക്കായി. ഫിനിഷർ റോളിൽ എത്താറുള്ള ദിനേഷ് കാർത്തിക്കും സംപൂജ്യനായി മടങ്ങി.
ഹൈദരാബാദിനായി നടരാജന്‍ 10 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ജാന്‍സെൻ 25 റൺസ് വഴങ്ങിയായിരുന്നു മൂന്ന് വിക്കറ്റെടുത്തത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂരിനെ തുടക്കത്തിൽ തന്നെ ഹൈദരാബാദ് ഞെട്ടിച്ചു. രണ്ടാം ഓവർ എറിയാൻ എത്തിയ മാര്‍ക്കോ ജാന്‍സന്‍റെ ആദ്യ പന്തില്‍ തന്നെ ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസി(5) ക്ലീന്‍ ബൗള്‍ഡ്. അടുത്ത പന്തില്‍ മുന്‍ ക്യാപ്റ്റൻ വിരാട് കോഹ്ലി(0) സ്ലിപ്പില്‍ ഏയ്ഡന്‍ മാര്‍ക്രമിന്റെ കൈകളിലെത്തി. സീസണിൽ ഫോം കണ്ടെത്താനാകാതെ ഉഴറുന്ന കോഹ്ലി തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഗോള്‍ഡന്‍ ഡക്കായി പുറത്ത്. ഇതോടെ അഞ്ച് റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിലായ ബാംഗ്ലൂരിനെ കൂടുതൽ തകർച്ചയിലേക്ക് തള്ളിവിട്ടുകൊണ്ട് ജാൻസെൻ ഓവറിലെ അവസാന പന്തില്‍ അനുജ് റാവത്തിനെ (0) കൂടി മടക്കി.
advertisement
ജാന്‍സെൻ തുടങ്ങിവെച്ചത് നടരാജന്‍ ഏറ്റെടുക്കുന്നതാണ് പിന്നീട് കണ്ടത്. തകർച്ചയിൽ നിന്നും ബാംഗ്ലൂരിനെ കരകയറ്റാൻ ശ്രമിക്കുകയായിരുന്നു ഗ്ലെന്‍ മാക്സ്‌വെല്ലിനെ (12) വില്യംസണിന്‍റെ കൈകളിലെത്തിച്ച് വിക്കറ്റ് വേട്ട തുടങ്ങിയ നട്ടു ഹര്‍ഷല്‍ പട്ടേലിനെയും(4) വാനിന്ദു ഹസരങ്കയെയും(8) കൂടി വീഴ്ത്തി ബാംഗ്ലൂരിന്റെ തകർച്ച പൂർണമാക്കുകയായിരുന്നു.
ബാംഗ്ലൂരിന്റെ പ്രതീക്ഷയായിരുന്ന ദിനേഷ് കാർത്തിക്കിനെയും ചെറുത്തുനിന്ന പ്രഭുദേശായിയെയും മടക്കി ജഗദീശ സുചിത്തും ഓരോ വിക്കറ്റ് വീതം വീഴ്ത്തി ഉമ്രാൻ മാലിക്കും ഭുവനേശ്വർ കുമാറും ഹൈദരാബാദിന്റെ ബാംഗ്ലൂർ വേട്ട പൂർണമാക്കി.
Location :
First Published :
April 23, 2022 9:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2022 | ബ്രാബോണിൽ നിറഞ്ഞാടി ജാൻസെനും നട്ടുവും; ബാംഗ്ലൂർ 68 റൺസിന് പുറത്ത്