ഐപിഎല്ലിൽ (IPL 2022) കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ (Kolkata Knight Riders) സൺറൈസേഴ്‌സ് ഹൈദരാബാദിന് (Sunrisers Hyderabad) 176 റൺസ് വിജയലക്ഷ്യം. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊൽക്കത്ത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 175 റൺസാണ് എടുത്തത്. നിതീഷ് റാണയുടെയും (36 പന്തിൽ 54) റസലിന്റെയും (25 പന്തിൽ 49*) പ്രകടനങ്ങളാണ് തുടരെ വിക്കറ്റുകൾ നഷ്ടപ്പെട്ട് പ്രതിരോധത്തിലായ കൊൽക്കത്തയെ മികച്ച സ്കോറിലേക്ക് നയിച്ചത്. ഹൈദെരാബാദിനായി ബൗളിങ്ങിൽ നടരാജൻ മൂന്ന് വിക്കറ്റുകളും ഉമ്രാൻ മാലിക്ക് രണ്ട് വിക്കറ്റുകളും വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയുടെ തുടക്കം അത്ര മികച്ചതായിരുന്നില്ല. ഫോം കണ്ടെത്താൻ പാടുപെടുകയായിരുന്ന അജിങ്ക്യ രഹാനെയ്ക്ക് പകരം ടീമിലിടം നേടിയ ആരോൺ ഫിഞ്ചിനെ അവർക്ക് സ്കോർബോർഡിൽ 11 റൺസ് മാത്രമുള്ളപ്പോൾ നഷ്ടമായി. അഞ്ച് പന്തിൽ ഏഴ് റൺസ് നേടിയ താരം മാർകോ ജാൻസെന്റെ പന്തിൽ വിക്കറ്റ് കീപ്പർ നിക്കോളാസ് പൂരാന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. പിന്നാലെ വെങ്കടേഷ് അയ്യരെയും (13 പന്തിൽ ആറ്) ബാറ്റിംഗ് ഓർഡറിൽ സ്ഥാനക്കയറ്റം നേടി വന്ന സുനിൽ നരെയ്നെയും (രണ്ട് പന്തിൽ ആറ്) നടരാജൻ പറഞ്ഞയച്ചു. അയ്യർ ബൗൾഡായി മടങ്ങിയപ്പോൾ ഒരു പന്തിന്റെ ഇടവേളയിൽ നരെയ്ൻ ശശാങ്ക് സിങ്ങിന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു.
നരെയ്ൻ പുറത്തായതോടെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 31 റൺസ് എന്ന നിലയിലായ കൊൽക്കത്തയെ നാലാം വിക്കറ്റിൽ ഷെൽഡൺ ജാക്‌സണുമൊത്ത് ക്യാപ്റ്റൻ ശ്രേയസ് അയ്യരാണ് മുന്നോട്ട് നയിച്ചത്. എന്നാൽ നിലയുറപ്പിക്കാനുള്ള ശ്രമവുമായി മുന്നേറുകയായിരുന്ന അയ്യരെ ഒരു ഉഗ്രൻ യോർക്കറിലൂടെ ഉമ്രാൻ മാലിക്ക് മടക്കി അയയ്ക്കുകയായിരുന്നു. പിന്നീട് ഷെൽഡണെ മടക്കി ഉമ്രാൻ ഹൈദരാബാദിനായി ബ്രേക്ക്ത്രൂ നൽകി.
ഇതോടെ കൊൽക്കത്ത വീണ്ടും പ്രതിരോധത്തിലായി. എന്നാൽ ആറാം വിക്കറ്റിൽ ഒന്നിച്ച നിതീഷ് റാണ - ആന്ദ്രേ റസൽ സഖ്യം കൊൽക്കത്തയെ പതുക്കെ മത്സരത്തിലേക്ക് കൊണ്ടുവരികയായിരുന്നു. നിതീഷ് റാണ ഒരറ്റത്ത് നിലയുറപ്പിച്ച് കളിച്ച് ഇന്നിങ്‌സിന്റെ അടിത്തറയിട്ടപ്പോൾ മറുവശത്ത് റസൽ തുടക്കത്തിലെ പതർച്ച മറികടന്ന് തകർത്തടിക്കാൻ തുടങ്ങുകയായിരുന്നു. ഇതിനിടയിൽ നിതീഷ് റാണ തന്റെ അർധസെഞ്ചുറി നേട്ടം പൂർത്തിയാക്കി.എന്നാൽ അർധസെഞ്ചുറി തികച്ചതിന് പിന്നാലെ തന്നെ റാണയെ മടക്കി നടരാജൻ ഹൈദരാബാദിന് വീണ്ടും ബ്രേക്ക്ത്രൂ നൽകി. എന്നാൽ റസൽ നിർത്താൻ ഒരുക്കമായിരുന്നില്ല. മറുവശത്ത് വിക്കറ്റുകൾ വീണുകൊണ്ടിരുന്നെങ്കിലും താരം അടിതുടർന്നു. തകർത്തടിച്ച് മുന്നേറിയ താരത്തിന്റെ ബലത്തിൽ കൊൽക്കത്ത നടരാജൻ എറിഞ്ഞ അവസാന ഓവറിൽ നിന്നും 17 റൺസാണ് അടിച്ചെടുത്തത്.
ഹൈദരാബാദിനായി ബൗളിങ്ങിൽ നടരാജൻ നാലോവറിൽ 37 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ഉമ്രാൻ മാലിക്ക് നാലോവറിൽ 27 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയത്.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.