IPL 2021 | ചെന്നൈയിലെ പിച്ചില്‍ രണ്ടാമത് ബാറ്റിങ് ചെയ്യുന്നത് ദുഷ്‌കരം; രോഹിത് ശര്‍മ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കൂറ്റന്‍ സ്‌കോറുകള്‍ പിറക്കാറുള്ള ഐപിഎല്ലില്‍ പക്ഷേ ഈ സീസണില്‍ ചെറിയ സ്‌കോറുകളാണ് പിറക്കുന്നത്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 150 എന്ന ചെറിയ സ്‌കോറിലേക്ക് ഒതുങ്ങിയിട്ടും ഹൈദരാബാദിനെ 13 റണ്‍സിന് തോല്‍പ്പിക്കാന്‍ മുംബൈക്കായി. രണ്ടാമത് ബാറ്റ് ചെയ്ത ഹൈദരാബാദിനെ മുംബൈ ബൗളര്‍മാര്‍ 137 റണ്‍സിന് പുറത്താക്കി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയും മുംബൈ ആദ്യം ബാറ്റ് ചെയ്ത ശേഷം നേടിയ ചെറിയ സ്‌കോര്‍ പ്രതിരോധിച്ചാണ് വിജയം നേടിയത്. അന്നത്തെ മത്സരത്തിലും മുംബൈ ബൗളര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
കൂറ്റന്‍ സ്‌കോറുകള്‍ പിറക്കാറുള്ള ഐപിഎല്ലില്‍ പക്ഷേ ഈ സീസണില്‍ ചെറിയ സ്‌കോറുകളാണ് പിറക്കുന്നത്. ആ ചെറിയ സ്‌കോറുകള്‍ പ്രതിരോധിച്ച് നിന്ന് ടീമുകള്‍ മത്സരങ്ങള്‍ വിജയിക്കുകയും ചെയ്തിരുന്നു. ഇതില്‍ കൂടുതല്‍ ചെറിയ സ്‌കോറുകള്‍ പിറന്നത് ചെന്നൈയിലെ ചെപ്പോക്കിലെ എം എ ചിദംബരം സ്റ്റേഡിയത്തിലാണ്. ഇതേ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് നായകനായ രോഹിത് ശര്‍മ. ചെന്നൈയില്‍ രണ്ടാമത് ബാറ്റ് ചെയ്ത് ജയിക്കുക ദുഷ്‌കരമാണെന്നാണ് മുംബൈ നായകന്‍ അഭിപ്രായപ്പെട്ടത്.
ഇങ്ങനെ പറയാനുള്ള കാരണവും മുംബൈ നായകന്‍ വ്യക്തമാക്കിയിട്ടുണ്ട്. 'ചെന്നൈയില്‍ രണ്ടാമത് ബാറ്റ് ചെയ്യുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. കാരണം രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ പിച്ചിന്റെ വേഗം കുറയുന്നുണ്ട്. രാഹുല്‍ ചഹര്‍ പന്തെറിയുമ്പോള്‍ നോക്കുക. നാലാം ഓവര്‍ എറിയുമ്പോഴും പന്ത് ടേണ്‍ ചെയ്യാന്‍ ചഹറിന് സാധിക്കുന്നുണ്ട്. അത് കളിയിലെ 13ആമത്തെയോ 14ആമത്തെയോ ഓവറായിരിക്കും. ഇത് മുംബൈയില്‍ സാധിക്കുന്ന കാര്യമല്ല. 20ാം ഓവര്‍ വരെ ബൗളര്‍മാര്‍ക്ക് മികവ് കാട്ടാന്‍ സാധിക്കുന്നു. പേസര്‍മാര്‍ക്കും സമാന പിന്തുണ ലഭിക്കുന്നു. പന്തിന് റിവേഴ്സ് സ്വിങ് ലഭിക്കുന്നു. ഇതൊക്കെ ബാറ്റ്സ്മാനമാരെ കഷ്ടത്തിലാക്കുന്നു'-രോഹിത് പറഞ്ഞു.
advertisement
ചെന്നൈയില്‍ ബൗളര്‍മാര്‍ക്ക് നല്ല ടേണ്‍ ലഭിക്കുണ്ട്. സ്ലോ ബോള്‍ എറിയുന്ന പേസര്‍മാരെ നേരിടാനും ബാറ്റ്സ്മാന്‍മാര്‍ പ്രയാസപ്പെടുന്നു. അത് കൊണ്ട് തന്നെ അവര്‍ കൂടുതല്‍ സ്ലോ ബോളുകള്‍ എറിയുന്നു. മുംബൈ പേസര്‍മാരായ ട്രെന്റ് ബോള്‍ട്ടും ജസ്പ്രീത് ബുംറയുമെല്ലാം കൂടുതല്‍ സ്ലോ ബോളുകളെ ആശ്രയിക്കുന്നത് പിച്ചിന്റെ സ്വഭാവത്തെ മുതലെടുക്കാനാണ്. ഹൈദരാബാദിന്റെ ഖലീല്‍ അഹമ്മദ് മികച്ച ബൗളിങ്ങാണ് കാഴ്ചവെച്ചത്. അതിന് കാരണം നന്നായി സ്ലോ ബോള്‍ എറിഞ്ഞതാണ്.
സ്ലോ ബോള്‍ എറിയുന്ന ബോളര്‍മാര്‍ക്ക് മികച്ച പ്രകടനം നടത്താനാവുമെന്നുള്ളതിന് തെളിവാണ് ഹര്‍ഷല്‍ പട്ടേലിന്റെയും ആന്ദ്രേ റസലിന്റെയും ബൗളിംഗ് പ്രകടനങ്ങള്‍. ഇരുവരും മുംബൈക്കെതിരെ നടന്ന മത്സരത്തില്‍ അവരവരുടെ ടീമിനായി അഞ്ച് വിക്കറ്റുകള്‍ നേടിയിരുന്നു. ഇത് കൂടാതെ ആദ്യ മത്സരത്തില്‍ മുംബൈ ബൗളര്‍മാര്‍ സ്ലോ ബോളുകള്‍ അധികം ഉപയോഗിച്ചിരുന്നില്ല. അത് കൊണ്ട് തന്നെ അവര്‍ കൂടുതല്‍ റണ്‍സ് വഴങ്ങുകയും ചെയ്തിരുന്നു. കൂടാതെ അവര്‍ ആ മത്സരം തോല്‍ക്കുകയും ചെയ്തു.
advertisement
മുംബൈയുടെ രാഹുല്‍ ചഹാര്‍ നാല് ഓവറില്‍ 19 റണ്‍സ് വഴങ്ങിയാണ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. ഗൂഗ്ലിയും ടേണുകളും ബാറ്റ്സ്മാന്റെ കണക്കുകൂട്ടലുകളെ തെറ്റിക്കുന്നു. മുംബൈ ബാറ്റ് ചെയ്തപ്പോള്‍ ഹൈദരാബാദ് സ്പിന്നര്‍ മുജീബുര്‍ റഹ്‌മാന് ആദ്യ ഓവറില്‍ മികവ് കാട്ടാനായില്ല. എന്നാല്‍ മത്സരം പുരോഗമിക്കവെ പിച്ച് കൂടുതല്‍ സ്ലോവാകുകയും മടങ്ങിയെത്തിയ മുജീബ് നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങി 2 വിക്കറ്റെന്ന നിലയില്‍ തന്റെ സ്‌പെല്‍ അവസാനിപ്പിക്കുകയും ചെയ്തു.
'ഹൈദരാബാദിനെതിരേ മുംബൈ മധ്യ ഓവറുകളില്‍ കൂടുതല്‍ നന്നായി ബാറ്റ് ചെയ്തു. മധ്യനിരയില്‍ അതിന് മികവുള്ള താരങ്ങള്‍ ടീമിലുണ്ട്. മധ്യഓവറുകളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്'-രോഹിത് കൂട്ടിച്ചേര്‍ത്തു.
advertisement
മധ്യ ഓവറുകളില്‍ ഇഷാന്‍ കിഷന്‍ (21 പന്തില്‍ 12) തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ കീറോണ്‍ പൊള്ളാര്‍ഡിന്റെ (22 പന്തില്‍ 35*) ബാറ്റിങ്ങാണ് മുംബൈയെ 150 എന്ന സ്‌കോറിലേക്കെത്തിച്ചത്. ഖലീല്‍ അഹമദിന്റെ അവസാന ഓവറിലെ അവസാന രണ്ട് പന്തുകള്‍ തുടര്‍ച്ചയായി സിക്‌സ് പറത്തിയാണ് പൊള്ളാര്‍ഡ് മുംബൈ സ്‌കോര്‍ 150ല്‍ എത്തിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് മികച്ച തുടക്കം കിട്ടിയിട്ടും മധ്യ നിരയുടെ മോശം പ്രകടനം കാരണമാണ് മത്സരം തോറ്റത്.
Location :
First Published :
April 18, 2021 4:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | ചെന്നൈയിലെ പിച്ചില്‍ രണ്ടാമത് ബാറ്റിങ് ചെയ്യുന്നത് ദുഷ്‌കരം; രോഹിത് ശര്‍മ