ഇന്നലെ നടന്ന ഡല്‍ഹി- ഹൈദരാബാദ് മത്സരം സീസണിലെ ആദ്യ സൂപ്പര്‍ ഓവറിനും കൂടിയാണ് സാക്ഷ്യം വഹിച്ചത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണര്‍ പൃഥ്വി ഷായുടെയും, നായകന് റിഷഭ് പന്തിന്റെയും ബാറ്റിങ് മികവിലാണ് ഹൈദരാബാദിന് മുന്നില്‍ 160 എന്ന ഭേദപ്പെട്ട വിജയലക്ഷ്യം ഉയര്‍ത്തിയത്. മറുപടി ബാറ്റിങ്ങില്‍ അടി പതറിയ ഹൈദരാബാദിനെ തന്റെ അനുഭവസമ്പത്തില്‍ നിന്നുള്ള മികച്ച പ്രകടനം പുറത്തെടുത്ത് ഒറ്റയാള്‍ പോരാട്ടം നടത്തിയ കെയ്ന്‍ വില്യംസണ് മത്സരം സമനിലയില്‍ എത്തിക്കുകയായിരുന്നു.
51 പന്തുകളില്‍ നിന്നും 66 റണ്‍സെടുത്ത വില്യംസണും അവസാന ഓവറുകളില്‍ ആറ് പന്തുകള്‍ മാത്രം നേരിട്ട് 14 റണ്‍സെടുത്ത ജഗദീഷ സുചിത്തും ചേര്‍ത്താണ് ഹൈദരാബാദിനെ ഡല്‍ഹിക്ക് ഒപ്പമെത്തിച്ചത്. ഹൈദരാബാദിനായി ഓപ്പണറായി ഇറങ്ങിയ ബെയര്‍സ്റ്റോ വെടിക്കെട്ട് ബാറ്റിങ്ങാണ് കാഴ്ചവച്ചത്. 18 പന്തുകളില്‍ നിന്നും 38 റണ്‍സാണ് താരം നേടിയത്. മറ്റാര്‍ക്കും തന്നെ സ്കോര്‍ബോര്‍ഡില്‍ പറയത്തക്ക സംഭാവന നല്‍കാനായില്ല.
മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയപ്പോള്‍ ബാറ്റ് ചെയ്യാന്‍ ബെയര്‍സ്റ്റോയെ ഇറക്കാതെ നായകന് ഡേവിഡ് വാര്‍ണര്‍ കെയ്ന്‍ വില്യംസണിനൊപ്പം ഇറങ്ങിയതിനെചൊല്ലി സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രധിഷേധമുയര്‍ന്നിരിക്കുകയാണ്. ഇരുവരും ചേര്‍ന്ന് ഏഴ് റണ്‍സാണ് ഡല്‍ഹിയുടെ അക്സര്‍ പട്ടേല്‍ എറിഞ്ഞ സൂപ്പര്‍ ഓവറില്‍ നേടിയത്. ഡല്‍ഹിക്കായി നായകന് ഋഷഭ് പന്തും ശിഖര്‍ ധവാനുമാണ് ഇറങ്ങിയത്. റാഷിദ് ഖാനായിരുന്നു പന്തെറിഞ്ഞത്. അനായാസം ഡല്‍ഹി ജയം സ്വന്തമാക്കുകയായിരുന്നു.
മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗും ഈ തീരുമാനത്തില്‍ തൃപ്തനല്ല. ട്വിറ്ററിലൂടെ ഹൈദരാബാദിന്റെ തീരുമാനത്തിനെതിരെ പരിഹസിച്ചുകൊണ്ട് അദ്ദേഹം രംഗത്ത് എത്തുകയായിരുന്നു. 'ബെയര്‍സ്റ്റോ കക്കൂസിലായിരുന്നുവെങ്കില്‍ ഒഴികെ, സൂപ്പര്‍ ഓവരില്‍ അവന് നിങ്ങളുടെ ആദ്യ ചോയ്സ് ആകാതിരിക്കാനുള്ള കാരണം മനസിലാകുന്നില്ല. മെയിന്‍ ഇന്നിംഗ്സില്‍ 18 പന്തുകളില്‍ നിന്നും 38 റണ്‍സ് നേടിയതാണ്. ക്ലീനായി ഹിറ്റ് ചെയ്യുന്നുണ്ടായിരുന്നു. ഹൈദരാബാദ് നന്നായി പോരാടി, പക്ഷെ അസാധാരണ തീരുമാനങ്ങള്‍ക്ക് അവര്‍ക്ക് സ്വയം പഴിക്കാതെ വേറെ മാര്‍ഗ്ഗമില്ല'- സെവാഗ് തുറന്നടിച്ചു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.