ഭാര്യയെ പമ്പയിലെത്തിച്ചത് നിർബന്ധിച്ച്; വിജിത്ത് കിളിയച്ഛൻ വധക്കേസിലെ പ്രതി
Last Updated:
ശബരിമല ദർശനത്തിനായി ഭാര്യ അഞ്ജുവിനെ നിര്‍ബന്ധിച്ച് പമ്പയിലെത്തിച്ച ചേർത്തല സ്വദേശി വിജിത്ത് സിപിഎം പ്രവർത്തകനും കൊലക്കേസ് പ്രതിയും. 2011ൽ നടന്ന കിളിയച്ഛൻ കൊലക്കേസിലെ 11ാം പ്രതിയാണ് വിജിത്ത്. ബന്ധുക്കളും വീട്ടുകാരും അറിയാതെയാണ് വിജിത്ത് ഭാര്യയെയും മക്കളെയും കൂട്ടി പമ്പയിലെത്തിയത്.
2011 സെപ്തംബർ 12ന് രാത്രിയിലാണ് കിളിയച്ഛൻ എന്ന് അറിയപ്പെടുന്ന അനിൽകുമാർ (38) കൊല്ലപ്പെടുന്നത്. കൊലപാതകം ഉൾപ്പെടെ നിരവധി കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട അനിൽകുമാർ. വിജിത്തും അനിൽകുമാറും ഈ കേസിലെ മറ്റു പ്രതികളും സി.പി.എം പ്രവർത്തകരും ഗുണ്ടാ ബന്ധങ്ങളുള്ളവരുമായിരുന്നു. തിരുവിഴ റെയിൽവേ ക്രോസിന് സമീപം രാത്രി 11ഓടെയാണ് കൊല നടന്നത്. വാക്ക് തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനിൽകുമാറിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെയോടെ മരിച്ചു.
advertisement
ആലപ്പുഴ അരീപ്പറമ്പ് സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി വിനോദിന്റെ സഹോദരനാണ് വിജിത്ത്. ഭർത്താവ് മലകയറാൻ നിർബന്ധിക്കുകയായിരുന്നുവെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറന്നതിന് പിന്നാലെയാണ് അഞ്ജുവും ഭർത്താവ് വിജിത്തും രണ്ട് കുട്ടികളും ഇരുമുടിക്കെട്ടുകളുമായി മലകയറാനെത്തിയത്.
പ്രതിഷേധം ഉണ്ടാവുമെന്നറിഞ്ഞതോടെ ദർശനത്തിൽ നിന്നും പിൻമാറുകയാണെന്ന് ഭാര്യ അറിയിച്ചിട്ടും ഭർത്താവ് പിൻമാറിയിരുന്നില്ല. തനിക്കും കുടുംബത്തിനും ദർശനം നടത്താനുള്ള എല്ലാവിധ സൗകര്യം ഒരുക്കിത്തരണമെന്ന നിലപാടിൽ ഭർത്താവ് ഉറച്ചുനിന്നു. ഇതിനെ തുടർന്ന് പൊലീസ് യുവതിയുടെ ചേർത്തലയുള്ള ബന്ധുക്കളുമായി സംസാരിച്ചിരുന്നു. കൂടാതെ ദമ്പതികളുടെ ചേർത്തലയിലുള്ള വീട്ടിൽ സുരക്ഷയൊരുക്കാനും പൊലീസ് നിർദേശിച്ചു.
advertisement
ദർശനത്തിന് യുവതി എത്തിയെന്ന വാർത്ത പുറത്തുവന്നതോടെ പമ്പയിൽ പ്രതിഷേധങ്ങൾ ആരംഭിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 05, 2018 9:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഭാര്യയെ പമ്പയിലെത്തിച്ചത് നിർബന്ധിച്ച്; വിജിത്ത് കിളിയച്ഛൻ വധക്കേസിലെ പ്രതി


