'സെന്റ് തോമസ്' ബസിന് 61-ാം പിറന്നാൾ; ഒരു ബസും നാട്ടുകാരും തമ്മിലുള്ള ആത്മബന്ധത്തിന്റെ അതിശയകഥ
- Published by:Rajesh V
- news18-malayalam
Last Updated:
കോട്ടയം- കാനം -പൊൻകുന്നം റൂട്ടിൽ സർവീസ് നടത്തുന്ന 'സെന്റ് തോമസ്' ബസിനെ നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്നത് 'കാനം വണ്ടി' എന്നാണ്
കോട്ടയം: ഒരു ബസും ഒരു നാടും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ കഥയാണിത്. ഒന്നും രണ്ടും വർഷം അല്ല, നീണ്ട 61 വർഷമായി ഈ ബന്ധം തുടങ്ങിയിട്ട്. കോട്ടയം- കാനം -പൊൻകുന്നം റൂട്ടിൽ സർവീസ് നടത്തുന്ന 'സെന്റ് തോമസ്' ബസിനെ നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്നത് 'കാനം വണ്ടി' എന്നാണ്. സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രൻ ഉൾപ്പെടെയുള്ളവർ പതിവുയാത്രക്കാരായിരുന്ന സെന്റ് തോമസ് ബസിന് 61 -ാം പിറന്നാൾ ദിനത്തിൽ നാട്ടുകാർ ഹൃദ്യമായ സ്വീകരണം ഒരുക്കി.
സർവീസ് മുടക്കാത്ത ബസ് എന്ന പ്രത്യേകതയാണ് നാട്ടുകാർക്ക് സെന്റ് തോമസിനോടുള്ള പ്രിയം കൂട്ടിയത്. സെന്റ് തോമസ് ബസ് കഴിഞ്ഞ ദിവസം റൂട്ടുസഹിതം പുതിയ ഉടമയ്ക്ക് കൈമാറി.
കോട്ടയം സംക്രാന്തി ഒതളത്തുംമൂട്ടിൽ കുടുംബത്തിന്റെ സ്വന്തമായ ബസിന് 1963 ഫെബ്രുവരി 5നാണ് പെർമിറ്റ് ലഭിച്ചത്. 1963 മുതൽ 1987 വരെ ഒതളത്തുംമൂട്ടിൽ പി വി ചാക്കോയുടെ പേരിലായിരുന്നു ബസ്. പിന്നീട് ലാൽ എന്നു വിളിക്കുന്ന മകൻ ജോൺ കെ ജേക്കബിന്റെ പേരിലായി. ആറു പതിറ്റാണ്ടിനിടെ 6 ബസുകൾ മാറി.
advertisement
കാനം റൂട്ടിലേക്ക് ആദ്യമെത്തിയ ബസും ഇതായിരുന്നു. ആദ്യം കോട്ടയം- കാനം റൂട്ടിലായിരുന്നു സർവീസ്. പിന്നീടു ചാമംപതാൽ വരെ തുടർന്നു കോട്ടയം- കാനം- ചാമംപതാൽ- പൊൻകുന്നം വരെയും റൂട്ട് നീട്ടി.
കോവിഡ് കാലത്ത് ഏതാനും ദിവസങ്ങൾ മാത്രമാണ് 60 വർഷത്തിനിടെ സർവീസ് മുടക്കിയത്. യാത്രക്കാർ കുറഞ്ഞ കാലത്തും ഉടമ പണം നൽകി സർവീസ് നടത്തി നാടിനോടുള്ള പ്രതിബദ്ധത തെളിയിച്ചു.
ളാക്കാട്ടൂർ സ്വദേശി ബിനു എം നാഗപ്പള്ളിലാണ് ബസിന്റെ പുതിയ ഉടമ. ബസിനോടും ആ പേരിനോടുമുള്ള നാട്ടുകാരുടെ വൈകാരികമായ ബന്ധം കണക്കിലെടുത്ത് 'സെന്റ് തോമസ്' എന്ന പേരിൽ തന്നെ ബസ് സർവീസ് തുടരുമെന്ന് ബിനു പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
September 23, 2024 10:13 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സെന്റ് തോമസ്' ബസിന് 61-ാം പിറന്നാൾ; ഒരു ബസും നാട്ടുകാരും തമ്മിലുള്ള ആത്മബന്ധത്തിന്റെ അതിശയകഥ