ഗൃഹപ്രവേശനത്തിനായി ഗൾഫിൽനിന്ന് എത്തിയ യുവാവ് വാഹനാപകടത്തിൽ മരിച്ചു
- Published by:Anuraj GR
- news18-malayalam
Last Updated:
കായംകുളത്ത് സഹോദരിയുടെ വീട്ടിൽ പോയി മടങ്ങിവരുന്നതിനിടെയാണ് ഷമീർ അപകടത്തിൽപ്പെട്ടത്
കൊല്ലം: ഗൃഹപ്രവേശനത്തിനായി ഗൾഫിൽനിന്ന് അവധിക്ക് എത്തിയ യുവാവ് വാഹനാപകടത്തിൽ മരിച്ചു. തേവലക്കര പടിഞ്ഞാറ്റക്കര പ്ലാമൂട്ടിൽ കിഴക്കേതിൽ ബഷീറിന്‍റെയും സബൂറ ബീവിയുടെയും മകൻ ബി ഷെമീർ(35) ആണ് മരിച്ചത്. ദേശീയപാതയിൽ കരുനാഗപ്പള്ളി കന്നേറ്റിപ്പാലത്തിന് സമീപം ജനുവരി നാലിന് രാത്രി എട്ട് മണിയോടെയാണ് ആപകടം ഉണ്ടായത്. കൊച്ചിയിൽ ചികിത്സയിലായിരുന്ന ഷെമീർ ഇന്നലെയാണ് മരണത്തിന് കീഴടങ്ങിയത്.
ഡിസംബർ 31ന് ആയിരുന്നു ഷെമീർ പുതിയതായി പണികഴിപ്പിച്ച വീടിന്‍റെ ഗൃഹപ്രവേശന ചടങ്ങുകൾ നടന്നത്. കായംകുളത്ത് സഹോദരിയുടെ വീട്ടിൽ പോയി മടങ്ങിവരുന്നതിനിടെയാണ് ഷെമീർ സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷെമീറിനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലും തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് ഷെമീർ മരണപ്പെട്ടത്. റിയാദിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഷെമീർ ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. കബറടക്കം ഇന്ന് ഉച്ചയ്ക്കുശേഷം വടക്കുംതല ജുമുഅ മസ്ജിദിൽ നടക്കും. രഹ്നയാണ് ഭാര്യ. ആമിന(എട്ട്), അമാൻ(രണ്ട്) എന്നിവർ മക്കളാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kollam,Kerala
First Published :
Jan 09, 2024 11:25 AM IST









