റവന്യൂ ഉത്തരവിന്റെ മറവിലെ വനം കൊള്ള: എഡിജിപി എസ് ശ്രീജിത്ത് അന്വേഷണ സംഘത്തെ നയിക്കും
റവന്യൂ ഉത്തരവിന്റെ മറവിലെ വനം കൊള്ള: എഡിജിപി എസ് ശ്രീജിത്ത് അന്വേഷണ സംഘത്തെ നയിക്കും
വനംകൊള്ളയ്ക്ക് പിന്നിൽ ഗൂഢാലോചന നടന്നെന്നും സമഗ്രാന്വേഷണം വേണമെന്നും ഉടൻ റിപ്പോർട്ട് കൈമാറണമെന്നും ചീഫ് സെക്രട്ടറി വി പി ജോയി ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നടന്ന വനംകൊള്ള സംബന്ധിച്ച് സമഗ്രാന്വേഷണത്തിനുള്ള സംഘത്തെ ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എസ് ശ്രീജിത്ത് നയിക്കും. വനം വകുപ്പിലെയും വിജിലൻസിലെയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘത്തെ ഉടൻ വിപുലീകരിക്കും. വനംകൊള്ളയ്ക്ക് പിന്നിൽ ഗൂഢാലോചന നടന്നെന്നും സമഗ്രാന്വേഷണം വേണമെന്നും ഉടൻ റിപ്പോർട്ട് കൈമാറണമെന്നും ചീഫ് സെക്രട്ടറി വി പി ജോയി ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ ഉപ്പു തിന്നവൻ വെള്ളം കുടിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
അതേസമയം കോടിക്കണക്കിന് രൂപ വിലമതിക്കുന്ന മരങ്ങൾ മുറിച്ചുകടത്തിയ സംഭവത്തിൽ ഒത്താശ ചെയ്ത ഉദ്യോഗസ്ഥർ ഇപ്പോഴും സർവീസിൽ തുടരുന്നതിനെതിരെ ആക്ഷേപം ഉയരുകയാണ്. അനധികൃത മരംമുറി ബോധ്യപ്പെട്ടത്തിന്റെ അടിസ്ഥാനത്തിൽ ഉത്തരവ് റദ്ദ് ചെയ്തിട്ടും കുറ്റക്കാർക്കെതിരെ നടപടി എടുക്കാത്തത് ഉന്നത ബന്ധത്തിന്റെ സൂചനയാണെന്നാണ് വിലയിരുത്തൽ. വയനാട് മേപ്പാടി റേഞ്ച് ഓഫീസർ സമീറിനെതിരെ വ്യാജ അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയ കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ എൻ ടി സാജനെ വകുപ്പ് ഇപ്പോഴും സംരക്ഷിക്കുകയാണ്.
മരങ്ങൾ മുറിക്കാൻ സർട്ടിഫിക്കറ്റ് നൽകുന്നതിന് മുൻപ് വില്ലേജ് ഓഫീസുകളിലുള്ള ട്രീ രജിസ്റ്റർ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന നിയമം കാറ്റിൽപ്പറത്തിയാണ് വ്യാപകമായി മരം മുറിക്കാൻ വില്ലേജ് ഓഫീസർമാർ ലൈസൻസ് നൽകിയത്. ആദിവാസികളായ കർഷകന്റെ പേരിൽ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയതെല്ലാം മരം മാഫിയകളായിരുന്നുവെന്നതാണ് പുറത്തു വരുന്ന വിവരം. വനംകൊള്ളയ്ക്ക് കൂട്ടുനിന്ന റേഞ്ച് ഓഫീസർമാർ, വില്ലേജ് ഓഫീസർമാർ എന്നിവർക്കെതിരെ നടപടി എടുക്കാത്തതും ഉന്നത ബന്ധത്തിന്റെ സൂചനയാണെന്നാണ് ആരോപണം.
മരംമുറിക്കലിലേക്ക് നയിച്ച ഉത്തരവ് സര്‍ക്കാര്‍ സദുദ്ദേശപരമായി പുറത്തിറക്കിയതായിരുന്നു എന്ന് മുന്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കര്‍ഷകര്‍ക്ക് സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അവര്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ വേണമെങ്കില്‍ മുറിക്കാം എന്നുള്ള ഉദ്ദേശത്തില്‍ സര്‍വകക്ഷി തീരുമാന പ്രകാരം ഇറക്കിയ ഉത്തരവായിരുന്നു വ്യാപക മരംമുറിക്കലിലേക്ക് നയിച്ചത്. ഉത്തരവിനെ ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്ത് വ്യാപകമായി മരംമുറി നടത്തുകയും ചെയ്തു. ഈ തിരിച്ചറിവില്‍ സര്‍ക്കാര്‍ വിവാദ ഉത്തരവ് പിന്‍വലിക്കുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.