അഖിലിന്റെ റാങ്ക് നേട്ടം; പൂവണിഞ്ഞത് അശോകന്റെ സ്വപ്നങ്ങൾ
Last Updated:
തിരുവനന്തപുരം മെഡിക്കൽ കോളജില്‍ പ്രവേശനം നേടിയിരിക്കുകയാണ് അഖിൽ.
ഗൗതമി.ജി.ജി
തിരുവനന്തപുരം: നീറ്റ് പരീക്ഷയിൽ കേരളത്തിൽ നിന്ന് എട്ടാം റാങ്ക് നേടിക്കൊണ്ട് അഭിമാനമായിരിക്കുകയാണ് അഖിൽ അശോകൻ എ. എസ്. അഖിലിന്റെ റാങ്ക് നേട്ടത്തിലൂടെ പൂവണിഞ്ഞത് ഓട്ടോ റിക്ഷാ ഡ്രൈവറായ അച്ഛൻ അശോകന്റെ സ്വപ്നങ്ങളായിരുന്നു. ഓട്ടോ ഓടിക്കിട്ടുന്ന തുച്ഛമായ കാശ് സ്വരുക്കൂട്ടി പഠിപ്പിച്ച അച്ഛനുള്ള ഏറ്റവും വലിയ സമ്മാനമാണ് റാങ്ക് നേട്ടമെന്ന് അഖിൽ ന്യൂസ്18 മലയാളത്തോട് പറഞ്ഞു.
ചിറയിൻകീഴ് മുടപുരം ചുമടുതാങ്ങി സത്യഭാമാലയം അഖിലിന്റെ നേട്ടത്തിൽ അഭിമാനം കൊള്ളുകയാണ്. നീറ്റ് പരീക്ഷയിൽ അഖിലേന്ത്യ തലത്തിൽ 144ാം റാങ്കാണ് അഖിലിന്. വീട്ടമ്മയായ സിന്ധുവാണ് അഖിലിന്റെ അമ്മ. സഹോദരൻ നിഖിൽ അശോകൻ പ്ലസ്ടു വിദ്യാർഥിയാണ്.
advertisement
ആഗ്രഹം കൈയ്യെത്തും ദൂരത്ത്

പ്ലസ്ടു മുതലുള്ള അഖിലിന്റെ ആഗ്രഹമായിരുന്നു ഡോക്ടറാവുക എന്നത്. പ്ലസ് ടുവിൽ പഠിക്കുമ്പോൾ ട്യൂഷൻ സെന്ററിലെ അധ്യാപകനാണ് അഖിലിന്റെ ആഗ്രഹം തിരിച്ചറിഞ്ഞത്. എൻട്രൻസ് കോച്ചിംഗ് ഉൽപ്പെടെ നൽകുന്ന ട്യൂഷൻ സെന്ററിലായിരുന്നു അഖിലിനെ ചേർത്തത്. അവിടെയുള്ള അധ്യാപകൻ എന്താകണമെന്ന് ചോദിച്ചപ്പോൾ അഖിൽ ആഗ്രഹം തുറന്നു പറയുകയായിരുന്നു. റാങ്ക് നേട്ടത്തോടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും കൈയ്യെത്തും ദൂരത്താണ് അഖിലിന്. തിരുവനന്തപുരം മെഡിക്കൽ കോളജില്‍ അഖിൽ പ്രവേശനം നേടിയിരിക്കുകയാണ്.
advertisement
കഠിനാധ്വാനത്തിന്റെ ഫലം

സ്വപ്നങ്ങളും ആഗ്രഹങ്ങളും സ്വന്തമാക്കണമെങ്കിൽ വെറുതെയിരുന്നാൽ പോര. കഠിനമായി തന്നെ അധ്വാനിക്കണം. അങ്ങനെയുള്ള കഠിനാധ്വാനത്തിന്റെ ഫലമാണ് അഖിലിന്റെ വിജയം. മറ്റുള്ള കുട്ടികളെപ്പോലെ കളിച്ച് സമയം പാഴാക്കാതെ കിട്ടുന്ന സമയത്തൊക്കെ പഠിച്ചാണ് അഖിൽ വിജയം നേടിയത്. കഴിഞ്ഞവർഷം എൻട്രൻസ് എഴുതിയിരുന്നെങ്കിലും ഇരുപതിനായിരത്തിന് മുകളിലായിരുന്നു റാങ്ക്. എന്നിട്ടും പിന്മാറാതെ ഈ വർഷവും പരീക്ഷയെ നേരിടുകയായിരുന്നു.
ടെൻഷൻ ഇല്ലാതെ പരീക്ഷ എഴുത്ത്
പരീക്ഷ എന്നു കേൾക്കുമ്പോൾ തന്നെ ടെൻഷനടിക്കുന്നവരാണ് വിദ്യാർഥികളിൽ പലരും. എൻട്രൻസ് പരീക്ഷയ്ക്കാണെങ്കിൽ പിന്നെ പറയേണ്ട. വീട്ടിലുള്ള എല്ലാവർക്കും ടെൻഷനായിരിക്കും. ഇതിൽ നിന്ന് വ്യത്യസ്തനാണ് അഖിൽ. ഒരു പരീക്ഷയും അഖിലിന് ടെൻഷൻ ആയിരുന്നില്ല. പരീക്ഷയ്ക്കുള്ള പാഠങ്ങൾ എല്ലാം പഠിച്ച ശേഷം മാത്രമെ ഉറങ്ങുകയുള്ളു.
advertisement
പിന്നാലെ നടന്ന് പറയേണ്ടതില്ല

ചില കുട്ടികളോട് പഠിക്ക്, പഠിക്ക് എന്ന് പിന്നാലെ നടന്ന് പറഞ്ഞാൽ മാത്രമെ ഒരിക്കലെങ്കിലും പഠിക്കുകയുള്ളു. എന്നാൽ മക്കളോട് ഒരിക്കലും അങ്ങനെ പറയേണ്ടി വന്നിട്ടില്ലെന്ന് അഖിലിന്റെ അച്ഛൻ അശോകൻ പറയുന്നു . ആരും പറയാതെ തന്നെ മക്കൾ പഠിച്ചോളും. വീട്ടിലെ ബുദ്ധിമുട്ടുകളെ കുറിച്ച് നന്നായി അറിയാവുന്നവരാണ് മക്കളെന്ന് അശോകൻ കൂട്ടിച്ചേർക്കുന്നു.
മിടുക്കനായ വിദ്യാർഥി
പഠിക്കാൻ മിടുക്കനാണ് അഖിൽ. മുടപുരം എസ്എസ് എം ഹൈസ്കൂളില്‍ നിന്നാണ് അഖിൽ പത്താം ക്ലാസ് പാസായത്. എല്ലാ വിഷയത്തിനും എ പ്ലസ് ഉണ്ടായിരുന്നു. ചിറയിൻകീഴ് കൂന്തളൂർ പ്രേംനസീർ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് പ്ലസ് വൺ- പ്ലസ്ടു പഠിച്ചത്. പ്ലസ്ടുവിന് അഞ്ച് വിഷയത്തിൽ എ പ്ലസ് ഉണ്ടായിരുന്നു. പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററിൽ നിന്നാണ് എൻട്രൻസിന് പരിശീലനം നേടിയത്.
advertisement
സാധാരണക്കാരന്റെ ഡോക്ടർ
സാധാരണക്കാരന്റെ ദുഃഖങ്ങൾ കണ്ടറിഞ്ഞാണ് അഖിൽ വളര്‍ന്നത്. ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുമ്പോഴും കഠിനമായി അധ്വാനിച്ച് മക്കളെ പഠിപ്പിച്ച നല്ലയിലെത്തിക്കാൻ പാടുപെട്ട അച്ഛന്‍റെ മകനാണ് അഖിൽ അതിനാൽ ഭാവിയിൽ ഡോക്ടർ ആവുമ്പോൾ പാവപ്പെട്ടവരായ രോഗികൾക്ക് ഉപകാരം ചെയ്യണമെന്നാണ് അഖിലിന്റെ ആഗ്രഹം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 23, 2019 10:34 AM IST


