മലപ്പുറം: തവനൂരിൽ തന്നെ പരാജയപ്പെടുത്താൻ എല്ലാ വർഗീയ ശക്തികളും മാഫിയാ സംഘങ്ങളും ഒരുമിച്ച് കൈകോർത്തുവെന്ന് കെ ടി ജലീൽ. ബിജെപി വ്യാപകമായി വോട്ട് യുഡിഎഫിന് മറിച്ചു. 2016ലേതിനെക്കാൾ പതിനായിരം വോട്ട് ബിജെപിക്ക് ഇത്തവണ കുറഞ്ഞു. വെൽഫെയർ പാർട്ടിയും എസ്ഡിപിഐയും യുഡിഎഫിനെ പിന്തുണച്ചു. എല്ലാ വർഗീയ ശക്തികളും മാഫിയാ സംഘങ്ങളും ഒരുമിച്ചൊരു കുടകകീഴിൽ അണിനിരന്ന് തവനൂരിൽ തന്റെ പരാജയത്തിനായി ശ്രമിച്ചു. അതിനെയെല്ലാം അതിജീവിച്ചാണ് വിജയക്കൊടി പാറിച്ചത്. ഈ വിജയവും ചരിത്രപരവും ഐതിഹാസികവുമാണെന്നും കെ ടി ജലീൽ പറഞ്ഞു.
മലപ്പുറത്തിന്റെ രാഷ്ട്രീയ പ്രഭാതം ഇനി ഏതു ദിശയിലാണ് ഉദിക്കാൻ പോകുന്നതെന്ന് ഈ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. മുസ്ലിം ലീഗ് തനിക്കെതിരെ അവരുടെ ആവനാഴിയിലെ അവസാനത്തെ അസ്ത്രവും വിനിയോഗിച്ചു. എന്താണോ ഓരു രാഷ്ട്രീയ പാർട്ടി ചെയ്യേണ്ടാത്തത് അതെല്ലാം അവർ ചെയ്തു. എന്നിട്ടും തന്നെ തോൽപിക്കാൻ കഴിഞ്ഞില്ല. മലപ്പുറം ജില്ലയിൽ ഇടതുമുന്നണി കരുത്താർജിക്കുന്നുവെന്നതിന് തെളിവാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്നും കെ ടി ജലീൽ പ്രതികരിച്ചു.
കുഞ്ഞാലിക്കുട്ടിയ മലർത്തിയടിച്ച ചരിത്രവുമായി എത്തിയ ജലീലിനെ തവനൂരിൽ അട്ടിമറിക്കാൻ ഫിറോസ് കുന്നംപറമ്പിലിന് കഴിഞ്ഞില്ല. അവസാന നിമിഷവും ലീഡ് നില മാറി മറിഞ്ഞെങ്കിലും വിജയം കെ ടി ജലീലിന് ഒപ്പം നിന്നു. 2564 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജലീൽ മണ്ഡലം നിലനിർത്തിയത്.
ആദ്യ ഘട്ടങ്ങളിലെല്ലാം മുന്നിൽ നിന്ന യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിൽ ഒരു ഘട്ടത്തിൽ വിജയിക്കുമെന്ന പ്രതീക്ഷ നൽകിയെങ്കിലും അവസാന ലാപ്പുകളിൽ ഇടത് വോട്ടുകൾ കൂടുതലുള്ള എടപ്പാളിലെ അടക്കം വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ജലീൽ ലീഡ് നേടുകയായിരുന്നു. ഇടത് വോട്ടുകൾ കൂടുതലുള്ള എടപ്പാളിലെ അടക്കം വോട്ടെണ്ണൽ പൂർത്തിയായപ്പോൾ മാത്രമാണ് ജലീലിന് മുന്നോട്ട് വരാൻ സാധിച്ചത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.