പോപ്പുലർ ഫ്രണ്ട് നിരോധനം: മുസ്ലീം ലീഗ് നിലപാടിന് അഭിനന്ദനവുമായി എപി അബ്ദുള്ളക്കുട്ടി
- Published by:Naseeba TC
- news18-malayalam
Last Updated:
പോപ്പുലർ ഫ്രണ്ടിനെതിരെ മുസ്ലിം ലീഗ് ഉൾപ്പെടെയുള്ളവർ പ്രതികരിക്കാതിരുന്നത് ഭയം കൊണ്ടാണ്
മലപ്പുറം: പോപ്പുലർ ഫ്രണ്ട് നിരോധനത്തിൽ മുസ്ലീം ലീഗ് നിലപാടിനെ അഭിനന്ദിച്ച് ബിജെപി ഉപാധ്യക്ഷനും കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനുമായ എപി അബ്ദുള്ളക്കുട്ടി. മുസ്ലീംലീഗിന്റേത് ശരിയായ നിലപാടാണെന്ന് നിലമ്പൂർ പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അബ്ദുള്ളക്കുട്ടി പറഞ്ഞു. സിപിഎം, കോൺഗ്രസ് നിലപാടുകൾക്കെതിരെയും അബ്ദുള്ളക്കുട്ടി സംസാരിച്ചു.
പോപ്പുലർ ഫ്രണ്ടിനെതിരെ മുസ്ലിം ലീഗ് ഉൾപ്പെടെയുള്ളവർ പ്രതികരിക്കാതിരുന്നത് ഭയം കൊണ്ടാണ്. കേന്ദ്ര സർക്കാർ ശക്തമായ നിലപാട് സികരിച്ചതോടെ ഭയം മറന്ന് രംഗത്ത് വന്നതിന്റെ തെളിവാണ് മുസ്ലിം ലീഗ് നേതാക്കൾ ഇന്ന് നടത്തിയ പ്രസ്താവന. നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും നിലപാടിനൊപ്പം മുസ്ലീം ലീഗും നിന്നതിന് അവരെ അഭിനന്ദിക്കുന്നു. മുസ്ലീം ജനവിഭാഗത്തിൽ 98 ശതമാനവും പോപ്പുലർ ഫ്രണ്ട് നിരോധനത്തെ ശരിവെയ്ക്കുന്നവരാണ്.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്ററും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഇക്കാര്യത്തിൽ മുടന്തൻ നയമാണ് സ്വീകരിച്ചത്. 2001-ൽ സിമി നിരോധിച്ചതു പോലെയാകും പോപ്പുലർ ഫ്രണ്ട് നിരോധനമെന്ന സിപിഎം-കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനയോട് 2001-ൽ രാജ്യം ഭരിച്ചവരല്ല ഇന്ന് രാജ്യം ഭരിക്കുന്നതെന്ന് വിസ്മരിക്കരുതെന്നും അമിത് ഷായാണ് അഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നതെന്നും അബ്ദുള്ളക്കുട്ടി പ്രതികരിച്ചു.
advertisement
പോപ്പുലർ ഫ്രണ്ടും ആർഎസ്എസും ഒരു പോലെയാണെന്ന സിപിഎം-കോൺഗ്രസ് നിലപാടിനേയും അബ്ദുള്ളക്കുട്ടി എതിർത്തു. രാജ്യത്തിന്റെ താൽപര്യത്തിന് മുൻഗണന നൽകുന്ന പ്രസ്ഥാനമാണ് ആർഎസ്എസെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
യുഎപിഎ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകൾ പ്രകാരം അഞ്ചുവർഷത്തേക്കാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കും അനുബന്ധ സംഘടനകൾക്കും കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തിയത്. റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ (ആർഐഎഫ്), കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്ഐ), ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ (എഐഐസി), നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ (എൻസിഎച്ച്ആർഒ), നാഷണൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ കേരള എന്നീ അനുബന്ധ സംഘടനകളേയാണ് നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്.
advertisement
സംഘടനയുടെ പ്രവർത്തനം നിയമവിരുദ്ധമെന്ന് കണ്ടെത്തലിനെ തുടർന്നാണ് നടപടിയെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം. പിഎഫ്ഐക്ക് അന്താരാഷ്ട്ര ഭീകരസംഘടനകളുമായുള്ള ബന്ധം തെളിഞ്ഞതായും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. പോപ്പുലർ ഫ്രണ്ടിന്റെ സ്ഥാപക നേതാക്കളിൽ ചിലർക്ക് നിരോധിത സംഘടനകളായ സിമിയുടെയും ജമാഅത്ത് ഉൽ മുജാഹിദ്ദീൻ ബംഗ്ലാദേശി (ജെഎംബി)ന്റെയും നേതാക്കളായിരുന്നുവെന്നും കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 28, 2022 3:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പോപ്പുലർ ഫ്രണ്ട് നിരോധനം: മുസ്ലീം ലീഗ് നിലപാടിന് അഭിനന്ദനവുമായി എപി അബ്ദുള്ളക്കുട്ടി


