അർജുൻ ആയങ്കി കസ്റ്റംസിന് മുന്നിൽ ഹാജരായി; ചോദ്യം ചെയ്യുന്നു
Last Updated:
അർജുൻ ആയങ്കി ഇരുപതോളം തവണ കള്ളക്കടത്ത് സ്വർണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന അർജുൻ ആയങ്കി കസ്റ്റംസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലാണ് ഹാജരായത്. അഭിഭാഷകർക്ക് ഒപ്പമാണ് അർജുൻ ആയങ്കി എത്തിയത്.
കഴിഞ്ഞദിവസം രാമനാട്ടുകരയിൽ അഞ്ചുപേർ കാറപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. ഈ കാറപകടവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം സ്വർണക്കടത്തിലേക്കും എത്തിയിരുന്നു. തുടർന്ന് ഇത് സ്വർണം തട്ടിയെടുക്കുന്ന സംഘത്തിലേക്കും അതുവഴി അർജുൻ ആയങ്കിയിലേക്കും എത്തുകയായിരുന്നു. കൂടാതെ, പങ്കാളിത്തം സംബന്ധിച്ച ശബ്ദരേഖയും പുറത്തു വന്നിരുന്നു.
കരിപ്പൂർ വിമാനത്താവളത്തിലൂടെ കള്ളക്കടത്ത് സ്വർണം കടത്താനും അത് തട്ടിയെടുക്കാനുമായി നിരവധി സംഘങ്ങൾ ആയിരുന്നു അപകടം ഉണ്ടായ ദിവസം ഇവിടെ എത്തിയത്. അർജുൻ ആയങ്കിയും സംഭവദിവസം കരിപ്പൂരിൽ എത്തിയതിന്റെ തെളിവ് പുറത്തു വന്നിരുന്നു. എന്നാൽ, സ്വർണം വിമാനത്താവളത്തിൽ വെച്ച് കസ്റ്റംസ് പിടികൂടിയതോടെയാണ് പദ്ധതി പൊളിഞ്ഞത്.
advertisement
അർജുൻ ചുവന്ന സ്വിഫ്റ്റ് കാറിൽ ആയിരുന്നു ഇവിടെ എത്തിയിരുന്നത്. എന്നാൽ, പിന്നീട് കണ്ണൂർ അഴീക്കോട് ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെട്ടിരുന്നു. പൊലീസ് എത്തുന്നതിനു മുമ്പേ ഇവിടെ നിന്ന് മാറ്റുകയും ചെയ്തു.
എന്നാൽ, ഞായറാഴ്ച മറ്റൊരിടത്ത് കാർ കണ്ടെത്തുകയും ചെയ്തു. ഡി വൈ എഫ് ഐ നേതാവിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കാറിലാണ് അർജുൻ എത്തിയതെന്ന് തെളിഞ്ഞിരുന്നു. ഈ വാഹന ഉടമയെ ഡി വൈ എഫ് ഐയിൽ നിന്ന് പുറത്താക്കി.
advertisement
പലതവണ അർജുൻ ആയങ്കി കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കുന്ന പരിപാടി നടത്തിയതായാണ് കസ്റ്റംസിന് ലഭിച്ച വിവരം. ഇങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ എത്ര തവണ അത്തരത്തിൽ സ്വർണം തട്ടിയെടുത്തിട്ടുണ്ട്, സംഘത്തിൽ ആയങ്കിയെ കൂടാതെ മറ്റ് ആർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യങ്ങളിൽ ചോദ്യം ചെയ്യലിലൂടെ വിവരം ലഭിക്കുമെന്നാണ് കസ്റ്റംസ് പ്രതീക്ഷിക്കുന്നത്.
ഇത്തരത്തിൽ, അർജുൻ ആയങ്കി ഇരുപതോളം തവണ കള്ളക്കടത്ത് സ്വർണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, സി പി എം നേതാക്കൾക്കൊപ്പം അർജുൻ ആയങ്കി നിൽക്കുന്ന ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. ഇതിനിടെ ഡി വൈ എഫ് ഐയിൽ നിന്ന് അർജുനെ നേരത്തെ തന്നെ പുറത്താക്കിയെന്ന് സംഘടന അറിയിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 28, 2021 12:23 PM IST