കോഴിക്കോട്: മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ വീണ്ടും കറുപ്പിന് വിലക്ക്. കോഴിക്കോട് മീഞ്ചന്ത ഗവൺമെന്റ് കോളജിലെ വിദ്യാർഥികൾക്കാണ് കോളജ് അധികൃതർ കറുത്ത വസ്ത്രമോ മാസ്‌കോ ധരിച്ച് വരുതെന്ന് നിര്‍ദേശം നൽകിയത്.
കോഴിക്കോട്ടെ മീഞ്ചന്ത ആർട്സ് ആന്റ് സയൻസ് കോളേജിലെ ജൈവവൈവിധ്യ കോണ്‍ഗ്രസ് ആണ് വേദി. പരിപാടി തുടങ്ങും മുമ്പ് വിദ്യാര്‍ഥികള്‍ക്ക് കറുത്ത വസ്ത്രമോ മാസ്‌കോ ധരിക്കരുതെന്ന് കോളേജ് അധികൃതരുടെ നിർദേശമെത്തി. പരിപാടിയുടെ വേദിയിലും കർശന നിരീക്ഷണമുണ്ടായിരുന്നു.
നീണ്ട പരിശോധനയ്ക്ക് ശേഷമാണ് ആളുകളെ അകത്തേയ്ക്ക് കടത്തി വിട്ടത്. ഐഡി കാര്‍ഡോ പരിപാടിയുടെ ടാഗോ ഇല്ലാത്തവര്‍ക്ക് പ്രവേശനമില്ല. ഐഡി കാര്‍ഡുള്ള മാധ്യമപ്രവര്‍ത്തകരില്‍ പലരെയും അരമണിക്കൂറോളം സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ചു.
Also Read- വില്ലേജ് ഓഫീസർമാർക്ക് ഇനി ഔദ്യോഗിക വാഹനം; മൂന്ന് പേർക്ക് ഒരു ഇലക്ട്രിക് കാർ അനുവദിക്കണമെന്ന് ശുപാർശ
അതേസമയം, വേദിക്കു പുറത്ത് പരിശോധന തകൃതിയായി നടക്കുമ്പോൾ ഇതേ വേദിയിൽ കറുത്ത ഷര്‍ട്ട് ധരിച്ചാണ് മന്ത്രി പി എ മുഹമദ് റിയാസ് എത്തിയത് എന്നതും കൗതുകമായി. ജൈവവൈവിധ്യ കോണ്‍ഗ്രസിന്റെ ഉദ്ഘാടനം കഴിഞ്ഞതും വന്‍ പൊലീസ് അകമ്പടിയില്‍ മുഖ്യമന്ത്രി ഡപ്യൂട്ടി മേയര്‍ മുസാഫിര്‍ അഹമദിന്റെ വീട്ടിലേക്ക് തിരിച്ചു.
ജൈവവൈവിധ്യ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയെത്തുന്നതിന് അരമണിക്കൂര്‍ മുമ്പ് വെസ്റ്റ് ഹില്ലില്‍ രണ്ട് കെഎസ് യു പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കരിങ്കൊടി കാണിക്കാനെത്തിയവരാണ് കെ എസ് യു പ്രവര്‍ത്തകരെന്നാണ് പൊലീസിന്റെ വിശദീകരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.