‘കർഷകന് വായ്പ നിഷേധിച്ചത് സിബിൽ സ്കോർ;നിയമം ഉണ്ടാക്കിയത് കേന്ദ്രസർക്കാർ'; ഇ.പി.ജയരാജൻ
- Published by:Sarika KP
- news18-malayalam
Last Updated:
നെല്ലിന് ഏറ്റവുമധികം വില നൽകുന്നതു കേരളമാണെന്നും ഇ.പി.ജയരാജൻ പറഞ്ഞു
കണ്ണൂർ: ആലപ്പുഴയിലെ നെല്‍ കർഷകൻ പ്രസാദിന്റെ ആത്മഹത്യയെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. ഇതിന്റെ പേരിൽ ബിജെപി സമരം ചെയ്യേണ്ടതു ബാങ്കിന്റെയും കേന്ദ്ര സർക്കാർ ഓഫിസുകളുടെയും മുന്നിലാണെന്നും ഇ.പി.ജയരാജൻ പറഞ്ഞു. ഒരാളും ആത്മഹത്യ ചെയ്യരുതെന്ന് ആഗ്രഹിക്കുന്ന ഒരു സർക്കാരാണ് എല്‍ഡിഎഫ് സർക്കാർ എന്നു അദ്ദേഹം പറഞ്ഞു.
‘വായ്പയുമായി ബന്ധപ്പെട്ട സിബിൽ സ്കോറാണ് നെൽക്കർഷകൻ പ്രസാദിനു ബാങ്ക് വായ്പ നിഷേധിക്കാനിടയാക്കിയത്. കർഷകവിരുദ്ധമായ ഇത്തരം നിയമവും നിബന്ധനയുമുണ്ടാക്കിയതു കേന്ദ്രസർക്കാരാണ്. കർഷകർക്കു കാലതാമസമില്ലാതെ പണം നൽകാനാണ് പാഡി റസീറ്റ് ഷീറ്റ്. 2021–22ലെ തുക പൂർണമായി സംസ്ഥാന സർക്കാർ തിരിച്ചടച്ചിട്ടുണ്ട്. 2022–23ലെ വായ്പത്തുകയുടെ തിരിച്ചടവു നടക്കുകയാണ്.
നെല്ലിന് ഏറ്റവുമധികം വില നൽകുന്നതു കേരളമാണെന്നും അദ്ദേഹം പറഞ്ഞു. പ്രസാദിനു നെല്ലിന്റെ വില പൂർണമായി നൽകിയെന്നാണറിയുന്നത്. എന്നാൽ, വായ്പ തിരിച്ചടവിലെ വീഴ്ച, തുടർ വർഷങ്ങളിലും സിബിൽ സ്കോറിനെ ബാധിക്കുകയും വായ്പ നിഷേധിക്കാനിടയാക്കുകയും ചെയ്യും. ബാങ്കാണു ഗുരുതരമായ കുറ്റം ചെയ്തതെന്നും ഇ.പി കുറ്റപെടുത്തി.
advertisement
ഇത് ഒരു പ്രസാദിന്റെ മാത്രം പ്രശ്നമല്ല. ഈ കർഷക വിരുദ്ധ വ്യവസ്ഥ നീക്കേണ്ടതു കേന്ദ്ര സർക്കാരും ബാങ്കുകളുമാണ്. വി.ഡി.സതീശനും രമേശ് ചെന്നിത്തലയും ഇതു മനസ്സിലാക്കി സമരം നടത്തേണ്ടത് അവിടെയാണ്. കേന്ദ്ര സർക്കാരിനെ തിരുത്താൻ ഗവർണർ മുന്നോട്ടു വരണം. ദുർവ്യാഖ്യാനങ്ങൾ നൽകി കേരള സർക്കാരിനെ കളങ്കപ്പെടുത്താനും അസംതൃപ്തിയുണ്ടാക്കാനുമാണു വി.ഡി.സതീശനും രമേശ് ചെന്നിത്തലയും ശ്രമിക്കുന്നത്.’ ഇ.പി.ജയരാജൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kannur,Kerala
First Published :
November 13, 2023 9:07 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
‘കർഷകന് വായ്പ നിഷേധിച്ചത് സിബിൽ സ്കോർ;നിയമം ഉണ്ടാക്കിയത് കേന്ദ്രസർക്കാർ'; ഇ.പി.ജയരാജൻ